#ദിനസരികള്‍ 408

 പരാജയപ്പെട്ട സംസ്ഥാന പ്രസിഡന്റിനെ തല്‍സ്ഥാനത്തു നിന്നും മാറ്റുക എന്നത് ബന്ധപ്പെട്ട പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്.പക്ഷേ അയാളെ മാറ്റി പ്രതിഷ്ഠിക്കുന്നത് ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തേക്കാകുമ്പോള്‍ ആ കളി ഒരു ചെറിയ കളിയല്ലാതെയാകുന്നു.സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് ബി ജെ പി നടത്തുന്ന ഇടപെടലുകള്‍ ഇനിയും ശക്തിപ്പെടുത്തുക എന്നതുതന്നെയാണ് അമിത് ഷായുടേയും സംഘത്തിന്റേയും ലക്ഷ്യമെന്ന് കുമ്മനത്തെ മിസോറാമിന്റെ ഗവര്‍ണറാക്കിയതിലൂടെ അസന്നിഗ്ദമായി പ്രഖ്യാപിക്കുകയാണ്.അതോടൊപ്പംതന്നെ ബി ജെ പിയുടെ കേന്ദ്ര നേതൃത്വം പ്രതീക്ഷിച്ചതുപോലെയുള്ള പ്രവര്‍ത്തനമികവ് പ്രകടിപ്പിക്കാത്ത കുമ്മനത്തെ മാറ്റുക എന്ന ഉദ്ദേശവും നടപ്പിലായിരിക്കുന്നു.ഗവര്‍ണര്‍ എന്ന നിലയില്‍ കുമ്മനം മിസോറാമിന്റെ രാഷ്ട്രീയഭൂപടത്തില്‍ എന്തു ചെയ്യുമെന്നതിനെക്കാള്‍ എന്നെ അലട്ടുന്നത് കുമ്മനത്തിന് പകരക്കാരനായി കേരളത്തിലേക്ക് ആര് എന്ന ചോദ്യമാണ്.
 ബി ജെ പിയുടെ കേരളത്തിലെ നേതൃത്വത്തെ അമിത് ഷായും കൂട്ടരും അത്രകണ്ട് വിശ്വസിക്കുന്നില്ല എന്നത് കുമ്മനത്തിന്റെ നിയമനത്തിലൂടെ വ്യക്തമായതാണ്.വിശ്വഹിന്ദു പരിഷത്തിന്റെ തലവനായി കഴിഞ്ഞിരുന്ന ഒരാളെപ്പിടിച്ച് ബി ജെ പിയുടെ പ്രസിഡന്റാക്കിയത് അതുകൊണ്ടായിരുന്നു.സത്യം പറഞ്ഞാല്‍ കേരളത്തിലെ നേതാക്കന്മാര്‍ക്ക് ഒരു മുന്നറിയിപ്പ് എന്നതിനപ്പുറം കുമ്മനത്തില്‍ നിന്നും അമിത് ഷാ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നു വേണം കരുതാന്‍.ചെങ്ങന്നൂരിലെ ഇലക്ഷന്‍ പ്രചരണം അവസാനിക്കുന്നതിന് മുമ്പുതന്നെ കുമ്മനത്തിന് മുഖം രക്ഷിക്കാന്‍ അവസരം കൊടുത്തുകൊണ്ടാണ് സംസ്ഥാനത്ത് ബി ജെ പിയുടെ കേന്ദ്രനേതൃത്വത്തിന്റെ ഇടപെല്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സംഘടനയെ നയിക്കാന്‍ പ്രാപ്തനല്ലാത്ത കുമ്മനത്തെ മാറ്റി , തങ്ങളുദ്ദേശിക്കുന്ന പോലെ പ്രവര്‍ത്തിക്കാന്‍ ശക്തിയുള്ള ഒരാളെ അമിത് ഷായും കൂട്ടരും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് കലാപങ്ങളായിരിക്കും എന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമൊന്നുമില്ല.
 വര്‍ഗ്ഗീയത വിതച്ച് ഫലം കൊയ്യാനെത്തുന്നവര്‍ ആരുമായിക്കൊള്ളട്ടെ കേരളത്തിലെ ജനത ഒറ്റക്കെട്ടായി അതിനെതിരെ  നിലപാടെടുക്കേണ്ട സമയമായിരിക്കുന്നു.ദക്ഷിണേന്ത്യയില്‍ തങ്ങളുടെ മേല്‍‌ക്കോയ്മകള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ചിരിക്കുന്ന കേരളത്തില്‍ വിജയക്കൊടി നാട്ടാന്‍ ബി ജെ പി ഏതു വഴിയും സ്വീകരിക്കും.കോബ്രാ പോസ്റ്റ് പുറത്തുവിട്ടിരിക്കുന്ന വീഡിയോകള്‍ നോക്കുക. തങ്ങള്‍ ഇതിനുമുമ്പും പല വട്ടം ബീ ജെ പിക്കുവേണ്ടി കൂലിയെഴുത്തു നടത്തിയിട്ടുണ്ട് എന്ന് ഇന്ത്യയിലെ പല മാധ്യമങ്ങളും തുറന്നു സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നമുക്കു കാണാം. കേരളത്തിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ കണ്ണുതുറന്നു കാണണം. നിങ്ങള്‍ മാതൃകയാക്കുന്ന പല ദേശീയ മാധ്യമങ്ങളും വെറും കൂലിയെഴുത്തുകാര്‍ മാത്രമാണെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തെ കേരളമായി നിലനിറുത്തേണ്ടതിന്  മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്ന കാര്യം നാം മറക്കാതിരിക്കുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1