Posts

Showing posts from September 27, 2020

#ദിനസരികള് 1265 നൂറു ദിവസം നൂറു പുസ്തകം ||നാലാം ദിവസം - ദന്തഗോപുരം ||

Image
( മാരാര് ‍ കൃതികളിലൂടെ )             മണ്ണില്‍ ചവിട്ടി നില്ക്കാത്ത ,മണ്ണിന്റെ മണമേല്ക്കാത്ത ദന്തഗോപുരവാസിയായ വിമര്‍ശകന്‍ എന്നൊരു ആക്ഷേപം മാരാര്‍‌ക്കെതിരെ ഉന്നയിക്കപ്പെട്ടപ്പോള്‍ എങ്കില്‍ അങ്ങനെതന്നെയാകട്ടെ എന്നാണ് അദ്ദേഹം ചിന്തിച്ചത്. ആ ചിന്തയുടെ ബഹിര്‍സ്ഫുരണമാണ് ദന്തഗോപുരം എന്നു തന്നെ പേരിട്ടിരിക്കുന്ന ലേഖനസമാഹാരം. ഒരു പക്ഷേ അദ്ദേഹത്തിന്റെ പിന്നാലെ നടന്ന് പ്രകോപനമുണ്ടാക്കാതിരുന്നെങ്കില്‍   കല ജീവിതം തന്നെ എന്ന ചിന്തയില്‍   നിന്ന് ജീവിതത്തിനു വേണ്ടിയാണ് കല എന്ന വസ്തുതയിലേക്ക് മാരാര്‍ എത്തുമായിരുന്നു. അതുരണ്ടും തമ്മില്‍   വളരെ നേര്‍ത്ത ഒരതിരേ ഉണ്ടായിരുന്നുള്ളുവെങ്കിലും മാരാരെ അപ്പുറത്ത് നിറുത്തുവാന്‍ ഉത്സാഹിച്ചവരെ തൃപ്തിപ്പെടുത്തിക്കൊണ്ട് പ്രാകോപിതനായ മാരാര്‍ ജീവിതം കലയ്ക്കു വേണ്ടി എന്ന തുരുത്തില്‍   നിന്നും കല ജീവിതം തന്നെ എന്ന വഞ്ചിയെ ഏറെ ദൂരത്തിലേക്ക് തള്ളിയകറ്റുകയാണുണ്ടായത്. ഫലമോ ? കല ജീവിതത്തിനു വേണ്ടി എന്ന ചിന്തയ്ക്ക് ലഭിക്കുമായിരുന്ന ഏറ്റവും സമര്‍ത്ഥനായ ഒരു പോരാളിയെ നഷ്ടപ്പെടുകയും അയാള്‍   തന്റേതായ ദന്തഗോപുരത്തിലേക്ക് ചെന്നു കയറുകയും ചെയ്തു എന്നതാണ്.             എതിര്‍പ്പുകള

#ദിനസരികള് 1264 ||മൂന്നാം ദിവസം - പൂജ്യപൂജ ||

Image
  നൂറു ദിവസം നൂറു പുസ്തകം || മൂന്നാം ദിവസം - പൂജ്യപൂജ || ( മാരാര് ‍ കൃതികളിലൂടെ )               ' നാഥുറാം വിനായക് ഗോഡ്‌സേ ഒരുണ്ട മാത്രമാണെന്നും അതുപായിച്ച തോക്കും അതു പിടിച്ച കയ്യുമെല്ലാം നമ്മളാ ' ണെന്നും 1948 മാര്‍ച്ചില്‍ , ഗാന്ധി വധത്തിനു ശേഷം  എഴുതിയ ഹരേ റാം ഹരേ റാം എന്ന ലേഖനത്തില്‍ മാരാര്‍ രേഖപ്പെടുത്തുന്നുണ്ട്. അതായത് ഗോഡ്സേ എന്ന മതഭ്രാന്തന്‍ കേവലം ഒരു വ്യക്തിമാത്രമല്ലെന്നും അയാളെ സൃഷ്ടിച്ചെടുത്തതില്‍ ഓരോ ഹിന്ദുക്കള്‍ക്കും പങ്കുണ്ടെന്നുമാണ് മാരാര്‍ വിവക്ഷിക്കുന്നത്. " ഗോഡ്സേ ഒരു ഭ്രാന്തനല്ല , ഒരു മൂഢനല്ല അവിവേകിയുമല്ല. തികച്ചും ബോധപൂര്‍വ്വം ഉപായാപായ ചിന്ത ചെയ്ത് ഏര്‍പ്പാടു ചെയ്തതാണ് ഈ ഗാന്ധിഹത്യ.അയാളും അയാളുടെ കൂട്ടുകാരും ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് വിശ്വസിക്കുന്നു.മുസ്ലീങ്ങള്‍ വിദേശീയരും പതിതരും ഹിന്ദുക്കളുടെ നിത്യശത്രുക്കളുമാണെന്ന് വിശ്വസിക്കുന്നു.അവരെ ഇന്ത്യയില്‍ നിന്നും വേരറുക്കുകയാണ് തങ്ങളുടെ പരമധര്‍മ്മമെന്ന് ഉറപ്പിച്ചിരിക്കുന്നു.ഈ ധര്‍മ്മ ചിന്തയുടെ ഏതെങ്കിലും ഒരംശത്തെ സ്വന്തം അന്തകരണത്തിന്റെ നിഗൂഢതയില്‍ വെച്ച് ഓമനിച്ചിട്ടില്ലാത്ത എത്ര ഹിന്ദുക്

#ദിനസരികള് 1263 നൂറു ദിവസം നൂറു പുസ്തകം || രണ്ടാം ദിവസം - കൈവിളക്ക് ||

Image
  ( മാരാര് ‍ കൃതികളിലൂടെ ) " ലഘു നിരൂപണങ്ങളുടെ സമാഹാരമായ കൈവിളക്ക് കാടുകയറിപ്പോയ സാഹിത്യാസ്വാദകരോട് ' ഇതിലേ ഇതിലേ ' എന്ന് വിരല്‍ചൂണ്ടുന്ന ഒരു ഭദ്രദീപമാണെ " ന്നാണ് തായാട്ട് ശങ്കരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.   ലഘു നിരൂപണങ്ങള്‍ എന്ന വിശേഷണം കേള്‍ക്കുമ്പോള്‍ വിഷയവും അതുപോലെതന്നെ ലഘുവായിരിക്കും എന്നു നാം ചിന്തിച്ചു പോകരുത്. മറ്റൊരാളായിരുന്നുവെങ്കില്‍ ദീര്‍ഘദീര്‍ഘങ്ങളായ പ്രബന്ധങ്ങളില്‍ അവതരിപ്പിച്ചെടുക്കേണ്ടി വരുമായിരുന്ന ചിന്തകളെയാണ് ചില പുസ്തകങ്ങളെ മുന്‍നിറുത്തി മാരാര്‍ സംക്ഷേപിച്ചെടുത്തിരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ രൂപംകൊണ്ട് ലേഖനങ്ങള്‍ ലഘുവായിരിക്കുന്നുവെങ്കിലും അടിമുടി കാതല്‍ മാത്രമാണെന്ന് പറയാതെ വയ്യ.             ഈ പുസ്തകം , ഒന്ന് നിരൂപണ പ്രപഞ്ചം : സങ്കേതങ്ങള്‍ , രണ്ട് രസനിഷ്പത്തി : ഭാവശില്പം , മൂന്ന് പ്രതിപാദ്യം : ഇല്ലായ്മയും വല്ലായ്മയും, നാല് അര്‍ത്ഥ സംവിധാനം രൂപശില്പം , അഞ്ച് പ്രതിപാദനം : അലങ്കാരം എന്നിങ്ങനെ   അഞ്ചു ഭാഗങ്ങളിലായിട്ടാണ് വിന്യസിച്ചിരിക്കുന്നത്.             മുണ്ടശേരിയുടെ വിഖ്യാതമായ കാവ്യപീഠികയെക്കുറിച്ചുള്ള ഒരു പഠനമാണ് ഒന്നാം ഭാഗത്തില്‍ 

#ദിനസരികള്‍ 1262 നൂറു ദിവസം നൂറു പുസ്തകം || ഒന്നാം ദിവസം - സാഹിത്യ വീക്ഷണം ||

Image
              അവതാരികകളടക്കം പതിനെട്ടു ലേഖനങ്ങളാണ് സാഹിത്യവീക്ഷണത്തിലുള്ളത്. പല കാലത്തായി വ്യത്യസ്ത വിഷയങ്ങളില്‍   എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങളെല്ലാം തന്നെ.അവയില്‍   പലതും ഇന്നും പ്രസക്തമായവ തന്നെ.               ഒന്നാമത്തെ ലേഖനം സിദ്ധാനാഥാനന്ദസ്വാമി എഴുതിയ കുന്തി എന്ന പുസ്തകത്തിന്റെ അവതാരികയാണ്. നമ്മുടെ ഇതിഹാസങ്ങള്‍   സൃഷ്ടിച്ച സ്ത്രീരത്നങ്ങളുടെ ആകെത്തുകയാണ് സീതയും കന്തിയുമെന്നും അവര്‍ തമ്മിലൊരു താരതമ്യം ആവശ്യമായിവന്നാല്‍ സീതയെക്കാള്‍   എന്തുകൊണ്ടും ഒരുപടി മുകളിലായിരിക്കും കുന്തിയുടെ സ്ഥാനമെന്നും അടിവരയിടുന്ന ഈ ലേഖനം , അതുകൊണ്ടുതന്നെ കാലികപ്രസക്തിയുള്ളതുമാണ്. ഈ രണ്ടു സ്ത്രീകള്‍ക്കും ഉണ്ടായ ദുര്യോഗങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് പ്രസ്തുത ലേഖനം അവസാനിക്കുന്നത് . മാരാര്‍   എഴുതുന്നു " സീതയും കുന്തിയും ജീവിതത്തിലെ വലിയൊരു ഭാഗംനീളെ അത്യന്ത ദുഖം അനുഭവിച്ചതിനു ശേഷം , ഒടുക്കും ഇനി അത്യന്ത സുഖം അനുഭവിക്കാമെന്ന സ്ഥിതിയിലെത്തിയപ്പോള്‍   ഇരുവര്‍ക്കും അത് കൈയ്യൊഴിച്ചു പോകേണ്ടിവന്നു.സീത സ്വഭര്‍ത്താവിനാല്‍   നിഷ്കാസിതയായി. കുന്തി സ്വധര്‍‌മ്മബോധത്താല്‍   സ്വയം നിഷ്കാസനം ചെയ്തു. " ഈ ചൂണ്ട