Posts

Showing posts from June 3, 2018

#ദിനസരികള്‍ 423

മഴ. നല്ല ശക്തമായ മഴ. മരങ്ങളൊക്കെ നിന്ന നില്പിലാണ് മറിഞ്ഞു ട്രാന്‍സ്ഫോര്‍മറുകളുടേയും കറന്റ് കമ്പികളുടേയും മുകളിലൂടെ പെയ്തുവീഴുന്നത്. ഇനി അടുത്ത നാളൊന്നും കറന്റുണ്ടാകില്ലത്രേ. ഇന്നലെ വരെ വറ്റിക്കിടന്ന കുളങ്ങളും തോടുകളും പുഴകളുമൊക്കെ നിറഞ്ഞിരിക്കുന്നു. എന്നും രാവിലെ പാലുമേടിക്കാനായി പോകുന്ന വഴിക്ക് എന്റെ കുറുകെ ചാടാറുണ്ടായിരുന്ന കുളക്കോഴിപ്പെണ്ണിനെ കണാനില്ല.എനിക്കു തോന്നുന്നത് അവള്‍ പുഴവക്കിലുണ്ടാക്കിയ കൂട്ടില്‍ വെള്ളം കയറിയിട്ടുണ്ടാകുമെന്നാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ ! അതുകൊണ്ട് വേറെ കൂടുണ്ടാക്കുന്ന തിരക്കിലായിരിക്കും. ജൂണ്‍മാസമായതുകൊണ്ട് ചിലപ്പോള്‍ കൂട്ടില്‍ മുട്ടയും കണ്ടെന്നു വരാം. അങ്ങനെയാണെങ്കില്‍ മുട്ട നശിക്കാന്‍ സാധ്യതയുണ്ടെന്ന അറിവ് ആ പാവം പെണ്ണിനെ വേദനിപ്പിക്കുന്നുണ്ടാകാം. എങ്ങനേയും തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന വ്യഗ്രത അവളുടെ ദിനസരികളെ മുടക്കിയുണ്ടാകാം, പാവം. അവള്‍ എവിടെയെങ്കിലും പോയി വംശവൃദ്ധിക്കുതകുന്ന വിധത്തില്‍ ജീവിതം പുതുക്കിപ്പണിയട്ടെ എന്റെ അനുഗ്രഹങ്ങള്‍ എന്നും നിനക്കൊപ്പമുണ്ടാകും , എന്നും.             ചീങ്കണ്ണികളെ നേരിട്ടു കണ്ടതോടെയാണ് പുഴയുമായി തൊട്ടുത

#ദിനസരികൾ 422

IIശീർഷകമില്ലാത്ത  മുറിവുകൾIl   എതാണ് എന്റെ രാജ്യത്തിന്റെ അതിർത്തികൾ ? ഏത് ഊടുവഴി കടന്നാലാണ് ഞാൻ അന്യനായിത്തീരുക? ഏതു കൈത്തോടു ചാടിയാൽ ? ഏതു മല കയറി മറിഞ്ഞാൽ ? കരിപുരണ്ട കണ്ണുകൾ , ഉളിയും ചുറ്റികയും പിടിച്ച് പകുതി തേഞ്ഞ കൈയ്യുകൾ , മരിച്ചതും മരവിച്ചതുമായ മണ്ണിൽ നിന്നു നിന്ന് ദ്രവിച്ചു കുതിർന്ന കാലടികൾ ഏത് അതിർത്തികൾക്കുള്ളിലും വേറിട്ടതാവുക? എവിടെയും വിശപ്പിന് കണ്ണു നീരുപ്പാകുന്നു. നിങ്ങൾ എങ്ങനെയാണ് അതിർത്തികൾ വരച്ചിരിക്കുന്നത് ? ഏതു കുഞ്ഞിന്റെ ഭാഷയാണ് വേറിട്ടിരിക്കുന്നത് ? മണ്ണപ്പം ചുടാത്തതും പൊട്ടുമീനിനെ തോർത്തിൽ കുരുക്കാത്തതുമായ ബാല്യങ്ങളാൽ ഏതു ചരിത്രമാണ് നിങ്ങൾ ആരചിക്കുക ? ഇരുളു പരക്കുന്നുണ്ട് അതിർത്തികൾ മായുന്നുണ്ട് ഈടുവെപ്പുകളിൽ മിനുസമാർന്ന കൈപ്പത്തികൾ വന്നു വീഴുന്നുണ്ട് . ഇരുളിന് അതിർത്തികളില്ലല്ലോ ! ഞാൻ കാത്തിരിക്കുകയാണ് കിഴക്ക് കറുത്ത കുതിരപ്പുറത്തേരി കറുത്ത സൂര്യൻ ഉദിച്ചുയരുന്നത് ! അഹന്ത കൊണ്ട് നീ വരച്ച അതിർത്തികൾക്കപ്പുറവും ഇപ്പുറവും നിന്ന് കാത്തോ   കാത്തോ എന്നു വിളിച്ചു ചോദിച്ച കൊണ്ട് എന്റെ കുഞ്ഞുങ്ങൾ കുട്ടിയും കോലും കളിക്കു

#ദിനസരികള്‍ 421

  “ സ്കൂളിനു പുറത്ത് കപ്പലണ്ടി വിറ്റു നടന്നിരുന്ന കൃഷ്ണേട്ടനെ അവിടെ നിന്ന് ഹെഡ് മാസ്റ്റര്‍ ഓടിച്ചു അയാള്‍‌ അങ്ങാടിയില്‍ ചെന്നു പറഞ്ഞു സ്കൂളിപ്പോള്‍ പഴയ പോലെയല്ല ഭയങ്കര അച്ചടക്കമാണ് “ –   സ്കൂളിപ്പോള്‍ പഴയ പോലെയല്ല. ഭയങ്കര അച്ചടക്കമാണ് എന്ന് കേള്‍ക്കുമ്പോള്‍ നമുക്കെന്താണ് തോന്നുക ? സ്വാഭാവികമായും നാമതിനെ സ്വാഗതം ചെയ്യും. അച്ചടക്കമുള്ള കുട്ടികളെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ മിടുക്കുകാണിക്കുന്ന അധ്യാപകരെ നാം അഭിനന്ദിക്കുകയും ചെയ്യും.നമ്മുടെ കുഞ്ഞുങ്ങള്‍ അച്ചടക്കത്തോടെ , അനുസരണയോടെ ഉത്തരവാദിത്തബോധത്തോടെ വളര്‍ന്നു വരുന്നതിന് നാം എന്തിനാണ് മറ്റൊരര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചെടുക്കുന്നത് ? ഈ ചോദ്യം കവി റഫീക്ക് അഹമ്മദിനോടാണ് ചോദിക്കുന്നതെങ്കില്‍ അയാള്‍ ഇങ്ങനെ മറുപടി പറയും : - “ പുതിയ അധ്യയന വര്‍ഷത്തില്‍ മത്തായി മാഷ് ഉണ്ടായിരുന്നില്ല മുറിമീശയും കോട്ടും സൂട്ടുമിട്ട പുതിയ മാഷാണ് കണക്കു പഠിപ്പിക്കാന്‍ വന്നത് ജര്‍മ്മന്‍ ഭാഷയിലായിരുന്നു മനസ്സിലാവുന്നില്ലെന്ന് പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല ഇറ്റലിക്കാരനായ ഒരു തടിയനാണ് പുതിയ ഹെഡ് മാസ്റ്റര്‍ അയാള്‍ നിറച്ച

#ദിനസരികള്‍ 420

|| ചോദ്യോത്തരങ്ങള്‍ || ചോദ്യം : ഇന്ത്യയുടെ പ്രസിഡന്റ് നടത്തുന്ന ഇഫ്താര്‍ ഉപേക്ഷിച്ചത് നല്ലതു തന്നെയല്ലേ ? മതപരമായ ആഘോഷങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നൊഴിവാക്കുകയല്ലേ ഉചിതം ? ഒരു കമ്യൂണിസ്റ്റുകാരനായി നിങ്ങള്‍ മതപരമായ ചടങ്ങുകള്‍ വേണമെന്ന് വാദിക്കുന്നത് കാപട്യമല്ലേ ? ഉത്തരം :   നിരവധി ചോദ്യങ്ങളാണ്.രണ്ടാമത്തെ ചോദ്യത്തെ ആദ്യം പരിഗണിക്കുക.മതപരമായ ആഘോഷങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഒഴിവാക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് ആണ് എന്നു തന്നെയാണുത്തരം.അക്കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല.എന്നാല്‍ ആരാണ് ഒഴിവാക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്.രാം നാഥ് കോവിന്ദ് എന്ന ഇന്ത്യയുടെ രാഷ്ട്രപതി ആ സ്ഥാനത്തേക്ക് എത്തിയതിന്റെ രാഷ്ട്രീയ സാഹചര്യം നമുക്ക് അറിയാമല്ലോ. മതപരമായ സാധ്യതകളെ ചൂഷണം ചെയ്തുകൊണ്ട് വളര്‍ന്ന് ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.എന്നുവെച്ചാല്‍ അദ്ദേഹത്തെ ഇന്ത്യയുടെ പ്രഥമപൌരനാക്കിത്തീര്‍ത്തത് മതാത്മക വിശ്വാസങ്ങളെ ചൂഷണം ചെയ്തുകൊണ്ട് സൃഷ്ടിച്ചെടുത്ത ഒരന്തരീക്ഷത്തിന്റെ സഹായത്തോടെയാണ്. അങ്ങനെയുള്ള അദ്ദേഹം മറ്റൊരു മതത്തിന്റെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള ആഘോഷങ്ങ

#ദിനസരികള്‍ 419

             പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍. വ്യാകരണത്തിന്റെ സാങ്കേതികമായ കുരുക്കുകളെ ഒരു പരിധി വരെ മാറ്റി നിറുത്തിക്കൊണ്ട് എങ്ങനെ തെറ്റില്ലാതെ ഭാഷ പ്രയോഗിക്കാമെന്ന് മലയാളികളെ നിരന്തരം ബോധവത്കരിച്ച ആ അധ്യാപകന്‍ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. മ ലയാളം യഥോചിതം അദ്ദേഹത്തിന് വിട നല്കട്ടെ !             അദ്ദേഹത്തിന്റെ തെറ്റില്ലാത്ത മലയാളം എന്ന പുസ്തകമാണ് ആദ്യമായി ഞാന്‍ പരിചയപ്പെട്ടത്. ” തെറ്റില്ലാത്ത ഭാഷ സ്വായത്തമാക്കുന്നതിനു മൂന്നു കാര്യങ്ങള്‍ ആവശ്യമാണ്.ഒന്നാമത് തെറ്റു തെറ്റാണെന്നറിയണം.രണ്ടാമത് ശരി എന്തെന്നറിയണം. മൂന്നാമത് ശരിയേ പറയു , എഴുതൂ എന്ന നിര്‍ബന്ധവും വേണം.ഇതു മൂന്നുമില്ലെങ്കില്‍ ഭാഷ നന്നാക്കാനാവില്ല തീര്‍ച്ച് “ എന്ന് അദ്ദേഹം എഴുതിയത് മനസ്സില്‍ കോറി വീണു.പക്ഷേ ഇതുവരെയായിട്ടും തെറ്റുകളില്‍ നിന്ന് മുക്തി നേടുവാന്‍ എന്റെ എഴുത്തുകള്‍ക്ക് , വാക്കുകള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് എന്റെ മാത്രം പിഴയാണ്.സാമ്പ്രദായിക വ്യാകരണഗ്രന്ഥങ്ങള്‍ പോലെ - ഉദാഹരണത്തിന് ശേഷഗിരിപ്രഭുവിന്റെ വ്യാകരണമിത്രം , പ്രൊഫസര്‍ ഗോപിക്കുട്ടന്റെ മലയാള വ്യാകരണം – രചിക്കപ്പെട്ടതായിരുന്നില്ല പന്മന

#ദിനസരികള്‍ 418

# ദിനസരികള് ‍ 418 മരങ്ങളെക്കുറിച്ച് ഒരു പുസ്തകം. പേര് മരങ്ങള്‍ - പ്രകൃതിക്കും മനുഷ്യനും. വളരെ മനോഹരമായ ഭാഷയില്‍ ഈ പുസ്തകം രചിച്ചിരിക്കുന്നത് ശ്രീ എം എസ് ജോയ് ആണ്.നൂറ്റിയൊന്ന് മരങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത്. കൂടാതെ വിത്തുശേഖരണം, വിത്തുപചാരം തുടങ്ങി നടീലും പരിചരണവും വരെയുള്ള കാര്യങ്ങള്‍ മുഖവുരയായി ചേര്‍ത്തിരിക്കുന്നു.നടുക എന്ന കര്‍മ്മം മാത്രം ചെയ്തു ശീലിച്ചു പോരുന്ന നമുക്ക് മറ്റു കാര്യങ്ങളൊന്നും വേണ്ടതല്ലെങ്കിലും മരത്തേയും പ്രകൃതിയേയും സ്നേഹിക്കുന്നവര്‍ക്ക് നടീല്‍ എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവയും. മരങ്ങള്‍ നടുന്നതിനുമുമ്പ് ഏതുതരം മരമാണ് നടുന്നതെന്നും അതുകൊണ്ട് പ്രകൃതിക്കും മനുഷ്യനുമുള്ള ഗുണമെന്താണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.ഈ പുസ്തകം നമ്മുടെ നാട്ടിലെ മരങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ പങ്കുവെക്കുന്നു ഓരോ മരങ്ങള്‍ക്കും ഓരോ തരം വിത്തുകളാണല്ലോ. അവയെ നടീലിനുവേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിനും വ്യത്യസ്തമായ രീതികളുണ്ട്. ” പുറന്തോടിന്റെ കടുപ്പം കാരണം ചിലയിനം വിത്തുകള്‍ മുളച്ചു വരാന്‍ കാലതാമസമെടുക്കും.വിതയ്ക്കുന്നതിനു മുമ്പ് ഇങ്ങനെയുള്ളവക്ക

#ദിനസരികള്‍ 417

പ്രഭാതമേ, നീ എന്റെ ചന്ദ്രനേയും നക്ഷത്രങ്ങളേയും കൊണ്ടുപോകുകയാണല്ലോ ! സ്വച്ഛവും ശീതളവുമായ എന്റെ രാത്രി നിന്നിലേക്ക് ചേര്‍ന്ന് ലയിച്ചു തീരുകയാണല്ലോ ! നീ വിതറുന്ന അസാമാന്യമായ പ്രകാശങ്ങളെ ഞാനെങ്ങനെയാണ് ഇനി നേരിടുക ? നിന്റെ പാമ്പും പരുന്തും കൂടുവിട്ടു പുറത്തിറങ്ങിയിരിക്കുന്നു. എന്റെ നിശാചാരികളായ ചെറുജാതികള്‍ ഭയന്ന് നിന്നില്‍ നിന്നും ദൂരേക്ക് അകന്നു മാറിയിരിക്കുന്നു.എന്റെ ശാന്തമായ മലകള്‍ക്കു മുകളില്‍ നിന്റെ തേരൊലികള്‍ അശാന്തി മുഴക്കുന്നു. നിന്റെ എഴുന്നള്ളത്ത് എന്നില്‍ ഭയം നിറക്കുന്നുവല്ലോ ! പ്രഭാതമേ എന്റെ പ്രഭാതമേ നീ വെളിച്ചം കൊണ്ട് എന്നെ മുറിപ്പെടുത്താതിരിക്കുക. പ്രഭാതമേ എന്റെ പ്രിയപ്പെട്ട പ്രഭാതമേ, നീ നിന്റെ കാഴ്ചകളില്‍ എന്നെ കുരുക്കാതിരിക്കുക. മായാജാലങ്ങളാല്‍ എന്നെ ഭ്രമിപ്പിക്കാതിരിക്കുക. ഞാന്‍ നിന്നില്‍ നിന്നും മുക്തനായിക്കൊള്ളട്ടെ !             രാത്രികളുടെ തണുത്ത വെളിച്ചത്തില്‍ മുഖമില്ലാത്ത രൂപങ്ങളെ എനിക്ക് ശീലമായിരിക്കുന്നു.അല്ലെങ്കില്‍ത്തന്നെ നമുക്ക് മുഖമെന്തിന് ? അഭിനയിക്കാനും അലങ്കാരങ്ങള്‍ പണിയാനുമല്ലാതെ ? ദംഷ്ട്രകളെ ഒളിപ്പിക്കാനും അസത്യങ്ങളെ പറയാനുമല്ലാതെ ? എനിക്ക് മുഖമില്ലായ