#ദിനസരികൾ 422
IIശീർഷകമില്ലാത്ത മുറിവുകൾIl
എതാണ്
എന്റെ രാജ്യത്തിന്റെ അതിർത്തികൾ ?
ഏത് ഊടുവഴി കടന്നാലാണ്
ഞാൻ
അന്യനായിത്തീരുക?
ഏതു കൈത്തോടു ചാടിയാൽ ?
ഏതു മല കയറി മറിഞ്ഞാൽ ?
കരിപുരണ്ട കണ്ണുകൾ ,
ഉളിയും ചുറ്റികയും പിടിച്ച്
പകുതി തേഞ്ഞ കൈയ്യുകൾ ,
മരിച്ചതും മരവിച്ചതുമായ
മണ്ണിൽ നിന്നു നിന്ന്
ദ്രവിച്ചു കുതിർന്ന കാലടികൾ
ഏത് അതിർത്തികൾക്കുള്ളിലും
വേറിട്ടതാവുക?
എവിടെയും
വിശപ്പിന് കണ്ണു നീരുപ്പാകുന്നു.
നിങ്ങൾ എങ്ങനെയാണ്
അതിർത്തികൾ വരച്ചിരിക്കുന്നത് ?
ഏതു കുഞ്ഞിന്റെ ഭാഷയാണ്
വേറിട്ടിരിക്കുന്നത് ?
മണ്ണപ്പം ചുടാത്തതും
പൊട്ടുമീനിനെ തോർത്തിൽ കുരുക്കാത്തതുമായ
ബാല്യങ്ങളാൽ
ഏതു ചരിത്രമാണ് നിങ്ങൾ
ആരചിക്കുക ?
ഇരുളു പരക്കുന്നുണ്ട്
അതിർത്തികൾ മായുന്നുണ്ട്
ഈടുവെപ്പുകളിൽ
മിനുസമാർന്ന
കൈപ്പത്തികൾ
വന്നു വീഴുന്നുണ്ട് .
ഇരുളിന് അതിർത്തികളില്ലല്ലോ !
ഞാൻ കാത്തിരിക്കുകയാണ്
കിഴക്ക്
കറുത്ത കുതിരപ്പുറത്തേരി
കറുത്ത സൂര്യൻ
ഉദിച്ചുയരുന്നത് !
അഹന്ത കൊണ്ട്
നീ വരച്ച അതിർത്തികൾക്കപ്പുറവും
ഇപ്പുറവും നിന്ന്
കാത്തോ കാത്തോ
എന്നു വിളിച്ചു ചോദിച്ച കൊണ്ട്
എന്റെ കുഞ്ഞുങ്ങൾ
കുട്ടിയും കോലും കളിക്കുന്നത്
തുരുത്തുകൾ തീർക്കുന്ന
നിന്റെ പതാകകളിൽ
തീ പടർത്തി
ഞാനവർക്ക്
കളി വെളിച്ചം പകരും
Comments