#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

 


 

            കണ്ണില്ലാത്ത കുട്ടികളെ കടല്‍ കാണിക്കേണ്ടതെങ്ങനെ ? എന്നൊരു വിഷമകരമായ ചോദ്യം കടലു കാണാന്‍ പോയവര്‍ എന്ന കവിതയില്‍ സുഗതകുമാരി ഉന്നയിക്കുന്നുണ്ട്. കടല്‍ കാണാന്‍ പോകാം എന്നു വാശിപിടിക്കുന്ന കുഞ്ഞുങ്ങളെച്ചൊല്ലി കവി ആലോചിക്കുന്നു :-

            "ഇവരെയെമ്മട്ടില്‍ കടല്‍‌ കാണിക്കേണ്ടൂ

            ഇവര്‍ കണ്ണില്ലാത്ത കിടാങ്ങളല്ലയോ ?

            ഇവര്‍ക്കു വാനമില്ലിവര്‍ക്കു താരമി

            ല്ലിവര്‍ക്കമ്മാവനായ് ചിരിക്കില്ലാ തിങ്കള്‍ "

            ഇവര്‍ക്കു പൂക്കളും നിറമില്ലാത്തവര്‍

            ഇവര്‍ക്കു പെറ്റമ്മ മുഖമില്ലാത്തവള്‍

            ഇവര്‍ക്കു പൂങ്കിളിയൊരു കളനാദം

            ഇവര്‍ക്കു പൂക്കളമൊരു കുടം മണം

            ഇവര്‍ തപ്പിത്തടഞ്ഞിരുളില്‍ നീങ്ങുവോര്‍

            മഴയും സന്ധ്യയും നിലാവുമില്ലാത്തോര്‍

            ഇളയ കുഞ്ഞിന്റെ ചിരി കാണാത്തവര്‍

            ഒരു കിളിത്തൂവല്‍ തുടുപ്പറിയാത്തോര്‍

            ഇവരയെമ്മട്ടില്‍ കടല്‍ കാണിക്കേണ്ടൂ ?

എന്നാണ് അമ്മയുടെ ആധി. എങ്കിലും കടല്‍ കാണാന്‍ പോകാമെന്ന് കുതുഹം കൊള്ളുന്ന ആ ഇളംമനസുകളെ വെറുതെ തള്ളിക്കളയാനും അവര്‍ക്കാകുന്നില്ല. അവസാനം കുഞ്ഞുങ്ങളുടെ കണ്ണാകുകതന്നെ എന്ന് നിശ്ചയിച്ച് ഒരു സായാഹ്നത്തില്‍ കടല്‍ കാണാന്‍ വേണ്ടി അവരിറങ്ങുന്നു.

            കടല്‍ക്കര. പെരുമ്പറയുടെ മഹാനാദമായി കടല്‍. കണ്ണുകൂര്‍പ്പിച്ചു വെച്ച കാതിലേക്ക് കടലിരമ്പത്തിന്റെ തിരമുഴക്കം. ആ മുഴക്കത്തില്‍ പകച്ചു നിന്നുപോകുന്ന ചെവിക്കണ്ണുകള്‍. തെല്ലിടനേരത്തെ സ്തബ്ദതയില്‍ അവര്‍ കടല്‍ നാദത്തെ ആവോളം വാരിയെടുക്കുന്നു.പിന്നാലെ കടല്‍ക്കാറ്റ്. ഒരു കാറ്റല്ല , ഒരായിരം കാറ്റ് എന്ന് കുഞ്ഞുങ്ങള്‍ രസം പകരുന്നു. കടലുപ്പുമണം കലര്‍ന്ന കാറ്റിന്റെ സ്പര്‍ശനങ്ങളില്‍ അവര്‍ കടലിനെ തിരിച്ചറിയുന്നു. ഒരു കുടന്ന കോരി രുചിച്ചു നോക്കവേ അവര്‍ പറയുന്നു : -

                        കടലേ മോശം , നിന്‍ പെരുവെള്ളം മോശം

                        കുടിനീരല്ലതു വെറുമുപ്പാണയ്യേ ! ഇത്തിരി ദാഹം തീര്‍ക്കാന്‍  കെല്പില്ലാത്ത മഹാ സാഗരം. എത്ര പെരുവെള്ളമുണ്ടായിട്ടെന്താണ് കാര്യം ?

            മണലൂര്‍ന്നു പോകുമ്പോള്‍ കാലടികളില്‍ ഇക്കിളി.   തിരത്തലോടലില്‍ കടലിന്റെ മഹാസ്പര്‍ശനത്തിന്റെ മുഴുവന്‍ മാസ്മരികതയും ആവാഹിക്കപ്പെട്ടുവെന്ന ആഹ്ലാദത്തില്‍ ചിരിപ്പൂത്തിരികള്‍ !

            വാ നിറയെ ചോദ്യപ്പെരുമഴ.കടല്‍ നിറമെന്ത് ? വലുത് ? തിരനിറം? ചോദ്യങ്ങള്‍ , ചോദ്യങ്ങള്‍ . എങ്ങനെയാണ് ഈ കിടാങ്ങള്‍ക്ക് ഉത്തരം നല്കുക എന്ന സ്തബ്ദതയില്‍ കവി തരിച്ചു നില്ക്കുന്നു. എന്താണ് പറയുക എന്ന അങ്കലാപ്പില്‍ നേടിയെന്നഭിമാനിച്ചിരുന്ന എല്ലാ അഹമ്മതികളേയും ആ ചോദ്യങ്ങള്‍ നിഷ്പ്രഭമാക്കുന്നു. :-

                        പറയുവതെന്ത് ? കടലാകാശം പോലെ

                        വലുതെന്നോ? നിറമവയ്ക്കൊന്നാണെന്നോ?

                        വലുതെന്നാലെന്ത് ? മിഴികള്‍ക്കറ്റം പോയ്

                        തൊടുവതോളം , ആ നെടും ദിങ് മണ്ഡല

                        പ്പെരുംവരയോളം അനന്തമായ് , പര

                        ന്നിരുണ്ടു നീലിച്ചു തിളങ്ങിയോളങ്ങ

                        ളിളിക്കിപ്പൊങ്ങിയുമമര്‍ന്നു മിന്നിയും

                        ചുളിഞ്ഞും മന്ദ്രമായ് മുഴങ്ങിയും പൊട്ടി

                        ച്ചിരിച്ചും മുന്നോട്ടു മുതിര്‍ന്നു വാങ്ങിയും

                        തെരുതെരെ വെള്ളത്തിരുമലരുകള്‍

                        വെളുക്കനെ വാരിച്ചിതറിയാഹ്ലാദി

                        ച്ചിരമ്പിലും മഹാ നടനമാണെന്നോ ?

                        കടലതാണെന്നോ ? പറവതെങ്ങനെ ?

            ഈ കവിതാ വായനയില്‍ നിന്ന് ഞാനിവിടെ വെച്ച് വിരമിക്കുന്നു. കടലെങ്ങനെ എന്ന് പറഞ്ഞു കൊടുക്കാനുള്ള കടമ നിങ്ങളിലേക്ക് ബാധ്യതപ്പെടുത്തുന്നു.

                       

           


മനോജ് പട്ടേട്ട് || 08  August 2020, 2.30 PM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1