Posts

Showing posts from April 30, 2017

#ദിനസരികള്‍ 24

ഉള്ളുപൊള്ളയായ ഒരു സമൂഹം എങ്ങനെയൊക്കെയാണ് ജീവിച്ചുപോകുക ? ചലനാത്മകവും പുരോഗമനോന്മുഖവുമെന്ന് ദ്യോതിപ്പിക്കുന്നതിനുവേണ്ടി അന്തസ്സാരശൂന്യമായ വിവാദങ്ങളുടെ തോളിലേറുകയും താല്ക്കാലിക മുതലെടുപ്പുകള്‍മാത്രം ലക്ഷ്യം വെച്ച് നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ പരിവേഷത്താല്‍ ലാലസിക്കുകയും ചെയ്യുക എന്നത് ഒരു ലക്ഷണമാണ്. അത്തരമൊരു മുതലെടുപ്പ് മാത്രം ലക്ഷ്യം വെച്ച് നടത്തിയ എത്രയോ നീക്കങ്ങള്‍ കേരളത്തിന്റെ ചരിത്രത്തിലുണ്ട്. ഭാവിയിലെ തിരിച്ചടികളെക്കാള്‍ ഇന്നുണ്ടാകുന്ന ക്ഷണികമായ നേട്ടം - അത് അധികാരക്കസേരയിലേക്കുള്ള കുതിപ്പിനെ സഹായിക്കുന്നതാണെങ്കിലും മറ്റേതെങ്കിലും ലാഭത്തെ നേടിത്തരുന്നതാണെങ്കിലും – ഉന്നം വെച്ചു നടപ്പാക്കുന്ന പരിഷ്കാരങ്ങളുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് നാം ബോധവാന്മാരാകുമ്പോഴേക്കും തിരിച്ചു വരാന്‍ വിഷമകരമായ വിധത്തിലുള്ള അകലത്തേക്ക് എത്തിയിട്ടുണ്ടാകും. മദ്യനിരോധനം അത്തരത്തിലുള്ള ഒരു എടുത്തു ചാട്ടമായിരുന്നു. ആ എടുത്തുചാട്ടം ഉണ്ടാക്കിയ ഫലമെന്താണെന്ന് അറിയണമെങ്കില്‍ മയക്കുമരുന്നിന്റെ ലഭ്യതയിലും ഉപഭോഗത്തിലും ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ് മനസ്സിലാക്കണം. മദ്യത്തിന്റെ ലഭ്യതക്കുറവ് ലഹരിയുടെ മറ്റ് ഉറവിടങ്ങള

#ദിനസരികള്‍ 23

വിവാഹങ്ങള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ സ്വാഗതാര്‍ഹമാണ്. വിശേഷ അവസരങ്ങളില്‍  പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് തടയുകയും പ്രകൃതിസൌഹൃദമാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലുടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.മതപരമായ ചടങ്ങുകളെക്കൂടി ഹരിത പ്രോട്ടോക്കോളിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നതിലൂടെ പ്ലാസ്റ്റിക് മുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ നമുക്ക് അടുക്കുവാന്‍ കഴിയും. ശുചിത്വ മിഷന്റെ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ കല്യാണമണ്ഡപങ്ങളിലും മറ്റു വേദികളിലും പരിശോധന നടത്തി നിര്‍‌ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തികളെ കണ്ടെത്തി പിഴയിടുക എന്ന രീതിയാണ് നടപ്പാക്കുക.ഇതിനുമുമ്പ് ആറ്റുകാല്‍ പൊങ്കാലയടക്കമുള്ള മതപരമായ ചടങ്ങുകളില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പിലാക്കി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശുചിത്വമിഷന്‍ , തങ്ങളുടെ ദൌത്യം കൂടുതല്‍ മേഖലകളിലക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.             അതോടൊപ്പം ആഡംബര വിവാഹങ്ങളിലെ ധൂര്‍ത്ത് തിരുത്തുവാനുള്ള പക്വത കൂടി നാം പരിശീലിക്കണം. വിവാഹങ്ങളെ ഉത്സവമാക്കുന്ന ധനാഡ്യരുടെ പ്രകടനങ്ങളെ നിയന്ത്രിക്കുകയും

#ദിനസരികള്‍ 22

മാണി ഇടത്തോ വലത്തോ ? കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പുറത്തേറി മാണി നടത്തിയ എഴുന്നള്ളത്ത് കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കിയിരിക്കുന്നു. വലതുപക്ഷവും ഇടതുപക്ഷത്തിലെ ചിലകക്ഷികളും മാണിയുടെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നു. വിശ്വാസവഞ്ചകനെന്നും രാഷ്ട്രീയസദാചാരമില്ലാത്തവനെന്നുമൊക്കെയാണ് യു ഡി എഫിന്റെ നേതൃത്വം ഇപ്പോള്‍ മാണിയെ വിശേഷിപ്പിക്കുന്നത്. മാണിക്കെതിരെ ആക്ഷേപമുയര്‍ന്ന കാലത്ത് മാണിയെ കോട്ട കെട്ടി സംരക്ഷിച്ച അതേ യു ഡി എഫ് നേതൃത്വം തന്നെ മാണിയുടെ കൈവശം നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നു സമ്മതിച്ചിരിക്കുന്നു.എല്‍ ഡി എഫ് അക്കാലത്ത് ഉന്നയിച്ച ആരോപണം ശരിയാണെന്ന് പ്രത്യക്ഷമായിത്തന്നെ യു ഡി എഫ് സമ്മതിച്ചു എന്നറിയുന്നത് സന്തോഷം തന്നെ             മാണിയാകട്ടെ , അക്ഷോഭ്യനാണ്.കോട്ടയത്തെ കൂട്ടുകെട്ട് പ്രാദേശികമായി എടുത്ത ഒരു തീരുമാനം മാത്രമാണെന്നും താന്‍ എല്‍ ഡി എഫിലേക്ക് പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മാണി പ്രഖ്യാപിച്ചു. ഒരു മുന്നണിയോടും അസ്പൃശ്യത ഇല്ല എന്നും ഒറ്റക്ക് നില്ക്കാന്‍ കെല്പുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട് കെ എം മ

#ദിനസരികള്‍ 21

            വക്രീകരണങ്ങള്‍ക്ക് സാക്ഷ്യം പറയുക എന്ന ഗതികേടിനെ തന്റെ സര്‍ഗാത്മകതകൊണ്ടു വെല്ലുവിളിച്ച മലയാള കവികളില്‍ പ്രധാനിയാണ് എന്‍ എന്‍ കക്കാട്.കവിവഴികള്‍ എല്ലായ്പ്പോഴും ഭാവാത്മകമായ ഒരു പ്രണയഗാനം പോലെ മധുരതരമായിരിക്കണം എന്ന വാശിയൊന്നും കക്കാടിനില്ല , മറിച്ച് അത് അങ്ങനെയല്ല എന്ന ഉറച്ച ധാരണയുണ്ട് താനും. ആ ധാരണയില്‍ നിന്നുകൊണ്ടാണ് തന്റെ സാമൂഹ്യവിമര്‍ശനങ്ങള്‍ക്ക് കവി തിരി കൊളുത്തുന്നത്. കക്കാട് എഴുതുന്നു :- അമ്പത്തി ഏഴാമത്തെ വയസ്സില്‍ ഇന്നും ഞാന്‍ തൊട്ടുനോക്കി.നട്ടെല്ല് അവിടെത്തന്നെയുണ്ട്.സ്ഥാനമാനങ്ങള്‍‌ക്കോ പ്രശസ്തിക്കോ വേണ്ടി ഒരു കണ്ടപ്പനും ഞാനതൂരിക്കൊടുത്തിട്ടില്ല. ” ഈ പ്രഖ്യാപനം സാര്‍ത്ഥകമായ ഒരു കാവ്യജീവിതത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത കര്‍മപദ്ധതികളുടെ പ്രഘോഷണമാണ്. താന്‍ ജീവിക്കുന്ന കാലഘട്ടത്തിന് തന്നില്‍നിന്ന് ലഭിക്കേണ്ടതെന്ത് എന്ന ചോദ്യത്തിന്  നേരിയതെങ്കിലും നേരിന്റെ വെട്ടം ഉയര്‍ത്തിപ്പിടിക്കുക എന്ന ഉത്തരമാണ് കവി നല്കുന്നത് . ഈ ബോധത്തില്‍ നിന്നാണ് കക്കാടിന്റെ എഴുത്ത് ഉറവപൊട്ടുന്നത്. വിശക്കുന്നവനോട് താദാത്മ്യപ്പെടാനുള്ള ഈ ബോധം കവി ജീവിതാവസാനം വരെ നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്. അഥവ

#ദിനസരികള്‍ 20

ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ എന്ന നിലയില്‍ നമ്മുടെ കോടതികളെക്കുറിച്ച് നാം അഭിമാനം കൊള്ളാറുണ്ട്. പരമാധികാരസ്വഭാവമുള്ള നിയമവ്യാഖ്യാതാക്കളായ  നീതിന്യായവിഭാഗത്തിന് പലപ്പോഴും ആ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാറുമുണ്ട് എന്നതാണ് വസ്തുത.കോടതികളെ ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന ഒരു നടപടിയേയും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സംരക്ഷകര്‍ വച്ചുപൊറുപ്പിക്കാറില്ല. കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്ഥാവനയുടെ പേരില്‍ - കുടവയറും ധാടിയും മോടിയുമുള്ള ഒരാള്‍ക്കും മെലിഞ്ഞൊട്ടി വരണ്ടുണങ്ങിയ ഒരാള്‍ക്കും അനുവദിക്കുന്ന നീതിയുടെ തൂക്കത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന അര്‍ത്ഥത്തില്‍ - ആയിരം രൂപ പിഴ വിധിക്കുകയും ഇ എം എസിനെ മാര്‍ക്സിസം പഠിപ്പിക്കുകയും ചെയ്ത കോടതികളുടെ പിന്‍ഗാമികള്‍ എന്ന നിലയില്‍ തങ്ങള്‍‌ക്കെതിരെ ഉയരുന്ന ഏതൊന്നിനേയും വരുതിക്കു നിറുത്തി നിയമവാഴ്ച നടപ്പിലാക്കാന്‍ നമ്മുടെ നീതിന്യായ സംവിധാനം പ്രതിജ്ഞാബദ്ധമാണ്.തങ്ങളുടെ അന്തസ്സും മാന്യതയും സംരക്ഷിക്കാന്‍ ഏതറ്റംവരേയും പോകുന്ന കോടതികള്‍ , ജനാധിപത്യസമൂഹത്തിലെ അംഗങ്ങളുടെ പ്രതികരണങ്ങളെപ്പോലും വളരെ സൂക്ഷ്മമായി വിലയിരുത്തി നേര്‍വഴിക്ക് നടത്ത

#ദിനസരികള്‍ 19

ഒട്ടേറെ പ്രതീക്ഷകള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച് രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടി , ജനങ്ങളുടെ ആശ്രയകേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരേയുടെ ക്യാമ്പില്‍ നിന്ന് വിട്ടു പിരിഞ്ഞ് സാധാരണക്കാരനായ മനുഷ്യനുവേണ്ടി 2012 ല്‍ ഇന്ത്യന്‍ റവന്യു വകുപ്പിലെ അരവിന്ദ് കെജ്രിവാള്‍ എന്ന ബ്യൂറോക്രാറ്റ് , ആം ആദ്മി പാര്‍ട്ടി എന്ന പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അഴിമതി വിരുദ്ധതയായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുഖമുദ്രയായി ഉയര്‍ത്തിപ്പിടിച്ചത്. ഹസാരേയുടെ കൂടെ ജന ലോക്പാല്‍ ബില്ല് കൊണ്ടുവരുന്നതിന് വേണ്ടി നടത്തിയ സമരങ്ങളും ഇടപെടലുകളും അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്ത പ്രതിച്ഛായയുടെ തണലില്‍ നിന്നു കൊണ്ടായിരുന്നു പാര്‍ട്ടി കെട്ടിപ്പടുത്തത്. ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് വലഞ്ഞിരുന്ന ജനങ്ങള്‍ക്ക് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളും സ്വപ്നസദൃശമായ വികസനനിര്‍‌ദ്ദേശങ്ങളും പ്രതീക്ഷയായി.രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു പുതിയ ഭാഷ്യമായിപ്പോലും ആം ആദ്മി പാര്‍ട്ടിയുടെ ഉദയം ചര്‍ച്ച ചെയ്യപ്പെട്ടു. പരമ്പരാഗത രാഷ്ട്രീയകക്ഷികളെപ്പോലു
# ദിനസരികള്‍ 18 പണ്ട് ജോര്‍ജ്ജ് ബര്‍ണാഡ് ഷാ പ്രസംഗിച്ചുകൊണ്ടിരിക്കേ വേദി തകര്‍ന്നു വീണു. ദേഹത്താകമാനം പറ്റിയ പൊടിയും ചെളിയും തുടച്ചു കളഞ്ഞുകൊണ്ടിരിക്കേ ഷാ തന്റെ ചുറ്റും കൂടിയവരോടായി ഇങ്ങനെ പറഞ്ഞു  “ ഞാന്‍ അരങ്ങുതകര്‍ക്കുന്ന ഒരു പ്രാസംഗികനല്ലെന്ന് ഇനിയാരും പറയില്ലല്ലോ ”. ഇന്നലെ നമ്മുടെ ബഹുമാന്യനും സര്‍വ്വാദരണീയനുമായ പ്രധാനമന്ത്രിയും ഇതുപോലെ അരങ്ങുതകര്‍ത്ത ഒരു തമാശ ഇന്ത്യയിലെ ജനങ്ങളുമായി പങ്കുവെച്ചു. ഷായുടെ അരങ്ങുതകരല്‍ ഒരു അബദ്ധമായിരുന്നുവെങ്കില്‍ മോഡി അറിഞ്ഞുകൊണ്ടുതന്നെ തകര്‍ത്ത അരങ്ങിന്നു മുന്നില്‍ നിന്നുകൊണ്ടായിരുന്നു ഇന്ത്യയില്‍ ഇനിമുതല്‍   “ വിഐപി ഇല്ല , ' ഇപിഐ ' മാത്രം “ എന്ന തമാശ മന്‍കി ബാത്തിലൂടെ പങ്കുവെച്ചത്. “ ഇ പി ഐ എന്നു പറഞ്ഞാല്‍ എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ് “ എന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒറ്റ നോട്ടത്തില്‍ ആരേയും സന്തോഷിപ്പിക്കുന്നതും എല്ലാവരും സ്വാഗതം ചെയ്യുന്നതുമായ ഒരു  പ്രസ്താവനയാണ് ഇത്. രാജ്യത്തിലെ പൌരന്മാരെ വേര്‍തിരിവുകളില്ലാതെ കാണുകയും പരിഗണിക്കുകയും ചെയ്യുന്നത്  ജനാധിപത്യബോധത്തിന്റെ വര്‍ദ്ധിച്ച സ്വാധീനത്തിന്റെ ഫലമാണെന്ന് നമുക്ക് അവകാശപ