#ദിനസരികള്‍ 22


മാണി ഇടത്തോ വലത്തോ ? കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പുറത്തേറി മാണി നടത്തിയ എഴുന്നള്ളത്ത് കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കിയിരിക്കുന്നു. വലതുപക്ഷവും ഇടതുപക്ഷത്തിലെ ചിലകക്ഷികളും മാണിയുടെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നു. വിശ്വാസവഞ്ചകനെന്നും രാഷ്ട്രീയസദാചാരമില്ലാത്തവനെന്നുമൊക്കെയാണ് യു ഡി എഫിന്റെ നേതൃത്വം ഇപ്പോള്‍ മാണിയെ വിശേഷിപ്പിക്കുന്നത്. മാണിക്കെതിരെ ആക്ഷേപമുയര്‍ന്ന കാലത്ത് മാണിയെ കോട്ട കെട്ടി സംരക്ഷിച്ച അതേ യു ഡി എഫ് നേതൃത്വം തന്നെ മാണിയുടെ കൈവശം നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നു സമ്മതിച്ചിരിക്കുന്നു.എല്‍ ഡി എഫ് അക്കാലത്ത് ഉന്നയിച്ച ആരോപണം ശരിയാണെന്ന് പ്രത്യക്ഷമായിത്തന്നെ യു ഡി എഫ് സമ്മതിച്ചു എന്നറിയുന്നത് സന്തോഷം തന്നെ
            മാണിയാകട്ടെ , അക്ഷോഭ്യനാണ്.കോട്ടയത്തെ കൂട്ടുകെട്ട് പ്രാദേശികമായി എടുത്ത ഒരു തീരുമാനം മാത്രമാണെന്നും താന്‍ എല്‍ ഡി എഫിലേക്ക് പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മാണി പ്രഖ്യാപിച്ചു. ഒരു മുന്നണിയോടും അസ്പൃശ്യത ഇല്ല എന്നും ഒറ്റക്ക് നില്ക്കാന്‍ കെല്പുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട് കെ എം മാണി നിലപാട് വ്യക്തമാക്കി. എല്‍ ഡി എഫിലെ പ്രധാനപാര്‍ട്ടിയായ സി പി ഐ എം കോട്ടയത്തെ പ്രാദേശികനേതൃത്വത്തിന്റെ നിലപാടിന് യാതൊരു വിധത്തിലുള്ള അമിതപ്രാധാന്യവും നല്കിയിട്ടില്ല. മാണി എല്‍ ഡി എഫിലേക്കു വരുന്നു എന്ന തരത്തിലുള്ള ഒരു സൂചനയും നേതൃത്വം നല്കിയിട്ടുമില്ല. അക്കാര്യമൊക്കെ ചര്‍ച്ച ചെയ്യേണ്ടതും തീരുമാനമെടുക്കേണ്ടതും ഒറ്റക്കൊറ്റക്കല്ല , മറിച്ച് എല്‍ ഡി എഫില്‍  കൂട്ടായി ചര്‍ച്ച ചെയ്തുകൊണ്ടാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവാദങ്ങളില്‍ നിന്ന് പാര്‍ട്ടി വിട്ടുനില്ക്കുകയാണ് ചെയ്തത്.
            ഈ സാഹചര്യത്തിലാണ് എല്‍ ഡി എഫിലെ രണ്ടാംകക്ഷിയായ സി പി ഐ ചന്ദ്രഹാസം ചുഴറ്റി മുന്നോട്ടു വന്നത്. എല്ലാവിധ രാഷ്ട്രീയ ധാര്‍മികതയുടേയും  സ്വയംപ്രഖ്യാപിത കാവല്‍ക്കാരായ സിപിഐ , അവരുടെ മുഖപത്രമായ ജനയുഗത്തില്‍ സി പി ഐ എമ്മിനെ പേരെടുത്തുപറഞ്ഞാണ് വിമര്‍ശിക്കുന്നത്. വിഷയം എല്‍ ഡി എഫില്‍ ഉന്നയിക്കുകയോ സി പി എമ്മിന്റെ പ്രതികരണമെന്തെന്ന് അന്വേഷിക്കുകയോ ചെയ്യാതെയുള്ള ഈ വിമര്‍ശനം  കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന സിപി ഐയുടെ സ്ഥിരം നയത്തിന്റെ ഭാഗമാണ്. എല്‍ ഡി എഫ് എന്നു പറഞ്ഞാല്‍ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ പരസ്പരം സഹകരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മയാണ്. വ്യത്യസ്ഥ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ടെങ്കിലും പൊതുപരിപാടി അംഗീകരിക്കുകയാണെങ്കില്‍ എല്‍ ഡി എഫില്‍ അംഗമാകുന്നതിന് തടസ്സമെന്താണ് ? കേസ്സും ആരോപണങ്ങളും ആക്ഷേപങ്ങളുമൊക്കെ അന്വേഷണം നേരിടട്ടെ. ചെയ്ത തെറ്റുകള്‍ക്ക് മാണി ശിക്ഷ അനുഭവിക്കട്ടെ അതൊന്നും വേണ്ടെന്നോ മാണി തെറ്റു ചെയ്തിട്ടില്ലെന്നോ ഇവിടെ ആരും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഉത്തരം താങ്ങുന്നവര്‍ ചന്ദ്രഹാസം ഇളക്കുന്നതെന്തിന് ? അപ്പോള്‍ കാരണം മറ്റൊന്നുമല്ല , അപ്രസക്തരായിക്കൊണ്ടിരിക്കുന്നവര്‍ കൂടുതല്‍ അപ്രസക്തരാകും എന്ന ഭയം മാത്രമാണ് ജനയുഗത്തിന്റെ ലേഖനത്തിന് പിന്നിലെന്ന് വ്യക്തം.
            ഒരു തമാശ : - അഴിമതിക്കാരായ മാണിക്കാരുമായി കൂട്ടുകൂടുന്നതിനാണ് കുഴപ്പം. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയിട്ടുള്ള കോണ്‍ഗ്രസുമായിട്ടുള്ള ദേശീയതലത്തിലെ കൂട്ടുകെട്ട് ഓര്‍മിപ്പിക്കരുത്
            മറ്റൊരു തമാശ :- ഇന്ത്യയിലെ ഏറ്റവും ഭീകരമായ കറുത്ത ദിനങ്ങളില്‍ അനുഭവിച്ച സുഖം ഇന്നും അസുഖമായിട്ടില്ല
ഒരു തമാശ കൂടി :- പി കെ വിയെ കള്ളനാക്കിക്കൊണ്ട് വെളിയം നടത്തിയ ഇടപാട് ഇപ്പോഴും മൂന്നാറില്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

പി എസ് . മറവി ഒരു കുറ്റമൊന്നുമല്ല. പക്ഷേ ആരെങ്കിലും ഓര്‍മിപ്പിക്കുമ്പോള്‍ അവരെ പുച്ഛിക്കരുതെന്ന് മാത്രം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1