#ദിനസരികള്‍ 21


            വക്രീകരണങ്ങള്‍ക്ക് സാക്ഷ്യം പറയുക എന്ന ഗതികേടിനെ തന്റെ സര്‍ഗാത്മകതകൊണ്ടു വെല്ലുവിളിച്ച മലയാള കവികളില്‍ പ്രധാനിയാണ് എന്‍ എന്‍ കക്കാട്.കവിവഴികള്‍ എല്ലായ്പ്പോഴും ഭാവാത്മകമായ ഒരു പ്രണയഗാനം പോലെ മധുരതരമായിരിക്കണം എന്ന വാശിയൊന്നും കക്കാടിനില്ല , മറിച്ച് അത് അങ്ങനെയല്ല എന്ന ഉറച്ച ധാരണയുണ്ട് താനും. ആ ധാരണയില്‍ നിന്നുകൊണ്ടാണ് തന്റെ സാമൂഹ്യവിമര്‍ശനങ്ങള്‍ക്ക് കവി തിരി കൊളുത്തുന്നത്. കക്കാട് എഴുതുന്നു :- അമ്പത്തി ഏഴാമത്തെ വയസ്സില്‍ ഇന്നും ഞാന്‍ തൊട്ടുനോക്കി.നട്ടെല്ല് അവിടെത്തന്നെയുണ്ട്.സ്ഥാനമാനങ്ങള്‍‌ക്കോ പ്രശസ്തിക്കോ വേണ്ടി ഒരു കണ്ടപ്പനും ഞാനതൂരിക്കൊടുത്തിട്ടില്ല.ഈ പ്രഖ്യാപനം സാര്‍ത്ഥകമായ ഒരു കാവ്യജീവിതത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത കര്‍മപദ്ധതികളുടെ പ്രഘോഷണമാണ്. താന്‍ ജീവിക്കുന്ന കാലഘട്ടത്തിന് തന്നില്‍നിന്ന് ലഭിക്കേണ്ടതെന്ത് എന്ന ചോദ്യത്തിന്  നേരിയതെങ്കിലും നേരിന്റെ വെട്ടം ഉയര്‍ത്തിപ്പിടിക്കുക എന്ന ഉത്തരമാണ് കവി നല്കുന്നത് . ഈ ബോധത്തില്‍ നിന്നാണ് കക്കാടിന്റെ എഴുത്ത് ഉറവപൊട്ടുന്നത്. വിശക്കുന്നവനോട് താദാത്മ്യപ്പെടാനുള്ള ഈ ബോധം കവി ജീവിതാവസാനം വരെ നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്. അഥവാ ആ ബോധത്തില്‍ നിന്നുകൊണ്ടു സ്വാംശീകരിച്ചെടുത്ത ശക്തിയായിരിക്കണം പില്ക്കാലത്ത് കടുത്ത ഭാഷയില്‍ നമ്മുടെ സാമൂഹികപരിതോവസ്ഥകളേയും അത് സൃഷ്ടിക്കുന്ന അധികാരകേന്ദ്രങ്ങളുടേയും കൊള്ളരുതായ്മകളെ നഖശിഖാന്തം വിമര്‍ശിക്കുന്ന നട്ടെല്ലുള്ള ഒരു കവിയെ സൃഷ്ടിച്ചത്.
                        ഒരു പിടിയരിപോലുമാ മാളിക
                        പ്പുരയിലേക്ക് കടക്കാതെ മുറ്റുമേ
                        ദിവസമഞ്ചാറു പോയി പനിപിടി
                        ച്ചവശനായിക്കിടക്കുയാണച്ഛന്‍
                        പുലരി വന്നു വിളിച്ചു പതിവുപോല്‍
                        തലയുയര്‍ത്തിയില്ലാരും തളര്‍ച്ചയാല്‍
                        ഇരുളു ചൂഴ്ന്നിടുമോരോ മുറിയിലും
                        ദുരിതമെത്തി പതുങ്ങിനില്ക്കുന്ന പോല്‍
                        ഒരു ഭയാനകമൂകതയോടു ചേര്‍ -
                        ന്നിഴുകി നില്ക്കുന്നു ജാഡ്യമങ്ങെങ്ങുമേ എന്ന അവസ്ഥ പുറത്തു കാണുന്നതുപോലെയല്ല ഉള്ളിലെ ജീവിതങ്ങള്‍ എന്ന് സൂചിപ്പിക്കുന്നുണ്ട്. വൈലോപ്പിള്ളി അരിയില്ലാഞ്ഞിട്ട് എന്ന കവിതയില്‍ സൂചിപ്പിക്കുന്ന സാമൂഹികപശ്ചാത്തലം ഇവിടെ കൂട്ടിവായിക്കണം. മരിച്ചു കിടക്കുന്നവന്റെ ചുറ്റും തൂകാന്‍ ഇത്തിരി ഉണക്കലരി വേണം എന്ന് കരക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ വിധവയുടെ മറുപടി അരിയുണ്ടെന്നാലങ്ങോരന്തരിക്കുകില്ലല്ലോ എന്നായിരുന്നു. ഈ സാമൂഹികസാഹചര്യം സൃഷ്ടിക്കപ്പെട്ടതാണെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെ ന്നുമുള്ള ഉത്തമബോധ്യത്തില്‍ നിന്നുകൊണ്ടാണ് കക്കാടിന്റെ പിന്നീടങ്ങോട്ടുള്ള കവിയാത്രകള്‍ തുടരുന്നത്.
            വിശക്കുന്നവന്റെ പക്ഷം ചേരുക എന്ന സ്ഥൂലബോധത്തില്നിന്ന് വിശപ്പുണ്ടാകുന്നതിന്റെ കാരണം തേടുക എന്ന സൂക്ഷ്മതലത്തിലേക്ക് എത്തുമ്പോള്കക്കാടിന്റെ കവിത കുറച്ചു കൂടി പരുഷമാകുന്നു. പദങ്ങള്ക്ക് മൂര്ച്ച കൂടുന്നു. ഗ്രാമീണഭാവങ്ങള്ക്കു പകരം ഗ്രാമ്യപദങ്ങള്ഉല്പാദിപ്പിക്കുന്ന അര്ത്ഥപരിസരങ്ങളിലേക്ക് ആ കവിത ചേക്കേറുകയും നമ്മുടെ കപടസദാചാരത്തിന്റെ മുശകളില്‍ പോറലുകള്‍ വീഴ്ത്തുകയും ചെയ്യുന്നു. തെറി പറഞ്ഞ് ആളുകളെ ഞെട്ടിക്കുക എന്ന കവലച്ചട്ടമ്പിയുടെ തന്ത്രമല്ല മറിച്ച് തെറി പറഞ്ഞെങ്കിലും അല്പമാശ്വസിക്കട്ടെ അല്ലാതെന്തു ചെയ്യാന്‍ എന്ന് നിസ്സഹായതയോടെ പരിതപിക്കുന്ന ഒരാളെയാണ് നമുക്കിവിടെ കണ്ടെത്താനാവുക. ചെറ്റകളുടെ പാട്ട് എന്ന കവിത നോക്കുക
                        ചെറ്റകളല്ലോ ഞാനും നീയും
                        വരികരിത്തിരിയിത്തിരി
                        പരദൂഷണലഹരിയില്‍
                        നാണമുരിഞ്ഞൊന്ന് തുടിച്ചു കുളിക്കാം
                        ചെറ്റകളല്ലോ നീയും ആത്മനിരാസത്തിന്റെ നിസ്സഹായതയുടേയും തേട്ടല്‍ ചാലിച്ചെഴുതിയ ഈ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്
                        ആടടാ ചെറ്റേ ആട്
                        മറ്റെന്തുണ്ടീ നാണംകെട്ട ജഗത്തില്‍ ചെയ്യാന്‍

- നാം ആടിക്കൊണ്ടേയിരിക്കുന്നു. കക്കാടിന് നന്ദി.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1