#ദിനസരികള്‍ 19


ഒട്ടേറെ പ്രതീക്ഷകള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച് രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടി , ജനങ്ങളുടെ ആശ്രയകേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരേയുടെ ക്യാമ്പില്‍ നിന്ന് വിട്ടു പിരിഞ്ഞ് സാധാരണക്കാരനായ മനുഷ്യനുവേണ്ടി 2012 ല്‍ ഇന്ത്യന്‍ റവന്യു വകുപ്പിലെ അരവിന്ദ് കെജ്രിവാള്‍ എന്ന ബ്യൂറോക്രാറ്റ് , ആം ആദ്മി പാര്‍ട്ടി എന്ന പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അഴിമതി വിരുദ്ധതയായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുഖമുദ്രയായി ഉയര്‍ത്തിപ്പിടിച്ചത്. ഹസാരേയുടെ കൂടെ ജന ലോക്പാല്‍ ബില്ല് കൊണ്ടുവരുന്നതിന് വേണ്ടി നടത്തിയ സമരങ്ങളും ഇടപെടലുകളും അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്ത പ്രതിച്ഛായയുടെ തണലില്‍ നിന്നു കൊണ്ടായിരുന്നു പാര്‍ട്ടി കെട്ടിപ്പടുത്തത്. ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് വലഞ്ഞിരുന്ന ജനങ്ങള്‍ക്ക് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളും സ്വപ്നസദൃശമായ വികസനനിര്‍‌ദ്ദേശങ്ങളും പ്രതീക്ഷയായി.രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു പുതിയ ഭാഷ്യമായിപ്പോലും ആം ആദ്മി പാര്‍ട്ടിയുടെ ഉദയം ചര്‍ച്ച ചെയ്യപ്പെട്ടു. പരമ്പരാഗത രാഷ്ട്രീയകക്ഷികളെപ്പോലും അത്ഭുതപ്പെടുത്തുന്നതും ഇരുത്തിച്ചിന്തിപ്പിക്കുന്ന തുമായിരുന്നു കെജ്രിവാളിന്റെ മുന്നേറ്റങ്ങള്‍.2013 ലെ ഡല്‍ഹി നിയമസഭാ ഇലക്ഷനില്‍ 70 സീറ്റുകളില്‍ 28 എണ്ണം നേടിയതോടെ പാര്‍ട്ടി തങ്ങളുടെ സ്വാധീനം തെളിയിച്ചു.2015 ല്‍ ആകയുള്ള എഴുപതു സീറ്റുകളില്‍ മൂന്നെണ്ണം മാത്രം വിട്ടുകൊടുത്തുകൊണ്ട് 67 സീറ്റും ആം ആദ്മി പാര്‍ട്ടി നേടിയത് സ്വപ്നസദൃശമായിരുന്നു. ലോകസഭയിലേക്കും പ്രാതിനിധ്യമുണ്ടാക്കുവാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതുകൂടി ഇത്തരുണത്തില്‍ സൂചിപ്പിക്കട്ടെ.
എന്നാല്‍ പ്രസ്തുത പാര്‍ട്ടിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്ത് ചരിത്രത്തിലേക്ക് പിന്‍വാങ്ങുന്നതിന്റെ ലക്ഷണങ്ങളാണോ ഈ അടുത്ത കാലത്തുണ്ടാവുന്ന പരാജയങ്ങള്‍ എന്ന് സംശയിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങളുടെ മനസ്സില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയിരുന്ന മുദ്രാവാക്യങ്ങള്‍ നല്കുന്ന പ്രതീക്ഷ അസ്തമിക്കുകയാണോ ? പാര്‍ട്ടി രൂപീകരിച്ച കാലത്ത് ഇത് വെറുമൊരു പ്രതിഭാസം മാത്രമാണെന്നും താല്ക്കാലികമായ ഓളങ്ങള്‍ക്കപ്പുറം മറ്റൊന്നും ചെയ്യാന്‍ ആ പാര്‍ട്ടിക്ക് കഴിയില്ലെന്നുമായിരുന്നു ചിലര്‍ വിമര്‍ശിച്ചത്. പുറംപൂച്ചുകളാല്‍ കെട്ടിപ്പടുത്തിരിക്കുന്ന , ബാബേല്‍ ഗോപുരമോഡല്‍ പൊളിറ്റിക്സ് ആന്തരികമായി ബലമില്ലാത്തതും നിലനില്ക്കാത്തതുമാണെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാണിക്കുന്നു.എടുത്തു പറയേണ്ട ഒന്ന് കെജ്രിവാളിനെപ്പോലെ ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍‌ കഴിഞ്ഞ നേതാക്കന്മാരുടെ അഭാവവും തുടരെത്തുടരെയുണ്ടാകുന്ന വിവാദങ്ങളും ആം ആദ്മി പാര്‍ട്ടിയുടെ ധാര്‍മിക അടിത്തറയില്‍ ചോര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട് എന്ന് വ്യക്തമാണ്.
ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കെജ്രിവാള്‍ എല്ലാം പുനപരിശോധിക്കുവാന്‍ സമയമായി എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പരിശോധന നല്ലതുതന്നെ. അത് സത്യസന്ധമായി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ തിരിച്ചു വന്നേക്കാം. എന്നാല്‍ അതിനുവേണ്ടി ഉള്ളുപൊള്ളയായ , പുറംമോടികളാല്‍ അലംകൃതമായ വാചാടോപങ്ങളല്ല കെജ്രിവാള്‍ കണ്ടെത്തേണ്ടത്. ഉറച്ച ആശയാടിത്തറയില്‍ നിന്നുകൊണ്ടുള്ള ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആവിഷ്ക്കരിക്കുവാന്‍ അദ്ദേഹത്തിനും കൂട്ടര്‍ക്കും കഴിഞ്ഞാല്‍ പ്രതീക്ഷക്കു വകയുണ്ട്. അഴിമതിക്കെതിരേയും ജാതി മത സങ്കുചിതത്വങ്ങള്‍ക്കെതിരേയും നിലപാടെടുക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ AAP തുടരണം എന്നുതന്നെയാണ് ജനാധിപത്യവാദികളുടെ ആവശ്യം എന്ന് നേതൃത്വം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1