Posts

Showing posts from April 22, 2018

#ദിനസരികൾ 380

             രണ്ടു വിഖ്യാതരായ മണ്ടന്മാര്‍തമ്മില്‍ ഇന്നലെ തിരുവനന്തപുരത്ത് പൊടിപാറുന്ന ചര‍ച്ച നടക്കുന്ന സമയത്താണ് പ്രസ്തുത സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഞാനവിടെയെത്തിയത്.കേട്ടതു ശരിയാണ്. ജോറായി നടക്കുകയാണ് വിഷയത്തിലൂന്നിനിന്നുകൊണ്ടുള്ള ചര്‍ച്ച. വിഷയം ആത്മാവുണ്ടോ എന്നാണ്. ആത്മാവുണ്ടോ എന്ന വിഷയത്തില്‍ തീ പാറുന്ന ചര്‍ച്ച നടത്തുന്ന ഇവരെ മണ്ടന്മാര്‍ എന്നല്ലാതെ എന്തു വിളിക്കും ? ആരൊക്കയാണതെന്നല്ലേ ? ആധുനിക ശാസ്ത്രീയ യുക്തിബോധത്തിന്റെ സമസ്തശലാകകളേയും ആനയിച്ചുകൊണ്ട് എതിരാളിയുടെ വാദമുഖങ്ങളെ ഖണ്ഡിച്ച് ഖണ്ഡിച്ച് ധൂളീസദൃശം പാറിപ്പറത്തുന്ന ആറടിപ്പൊക്കക്കാരന്‍ സി രവിചന്ദ്രനും , ഇപ്പുറത്ത് ആയിരത്താണ്ടുകളോളമായി പഠിച്ചും പഠിപ്പിച്ചും പോരുന്ന ഭാരതീയ തത്വചിന്താപദ്ധതികളുടെ അധിത്യകകളില്‍ കയറിനിന്ന് തന്റെ വാഗ്പ്രവാഹങ്ങള്‍ക്ക് ഔപനിഷദികമായ കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ വാരി വലിച്ചു വിതറുന്ന സ്വാമി സന്ദീപാനന്ദ ഗിരിയും. പരസ്പരം മണ്ടന്മാരാക്കിക്കൊണ്ടുള്ള അവരുടെ വാഗ്സമരത്തില്‍   കൈയ്യടിക്കാന്‍ എസ്സെന്‍സിന്റേതായി രവിചന്ദ്രന്റെ വലയത്തിലെ കുറച്ചു ഗുണ്ടകളും സ്വാമിയുടേതായി അദ്ദേഹത്തിന്റെ ആരാധകവൃന്ദത

# ദിനസരികൾ 379

ചോദ്യോത്തരങ്ങൾ ചോദ്യം : എം കൃഷ്ണൻ നായർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ? ഉത്തരം:  ജി.സുധാകരൻ കവിയാകുമായിരുന്നില്ല. കാരണം ജി.സുധാകരന്റെ  കവിതാക്കൂമ്പ് അദ്ദേഹം മുളയിലേ നുള്ളുമായിരുന്നു.രാഷ്ട്രീയ നേതാവ് എന്ന നിലയിലോ മന്ത്രി എന്ന നിലയിലോ അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങളെ കേരളത്തിൽ ആരും തന്നെ വില കുറച്ചു കാണുമെന്ന് കരുതുന്നില്ല. പക്ഷേ ഒരു കവിയാണ് അദ്ദേഹമെന്ന് സമ്മതിക്കുന്നവരുണ്ടാകുമെന്ന്  കരുതുന്നില്ല. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ കവിതകൾ പ്രസിദ്ധീകരിക്കുന്നതെന്ന ചോദ്യം ഉയർന്നു വന്നേക്കാം. എനിക്കു തോന്നുന്നത് ,നമ്മുടെ എഡിറ്റർമാർക്ക് അദ്ദേഹത്തോട് ഇഷ്ടമില്ലാത്തതു കൊണ്ടാണ് അവർ അതൊക്കെ പ്രസിദ്ധീകരിക്കുന്നതെന്നാണം. നാലു പേരുകുടി സുധാകരനെ വെറുക്കാൻ ഇടയാകട്ടെ എന്നായിക്കും അവർ ചിന്തിക്കുക. അതെല്ലെങ്കിൽ  മന്ത്രി, രാഷ്ടീയ നേതാവ് എന്നീ നിലകളിലുള്ള അധികാരം അദ്ദേഹം തങ്ങളെ ഉപദ്രവിക്കാൻ ഉപയോഗിക്കുമോയെന്ന് നമ്മുടെ എഡിറ്റർമാർ ഭയപ്പെടുന്നുണ്ടാകാം . ഏതായാലും ഒരു കാര്യം ഉറപ്പ്.വിശേഷണങ്ങളില്ലാത്ത ഒരു സാധാ സുധാകരനാണ് ഇത്തരത്തിലുള്ള കവിതകൾ എഴുതി മാധ്യമങ്ങൾക്ക് അയച്ചതെങ്കിൽ

#ദിനസരികള്‍ 378

ആരാണ് മുഖ്യശത്രു എന്ന വിഷയത്തില്‍ സി പി ഐ എമ്മിന്റെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് , സമകാലികമായ രാഷ്ട്രീയ പരിതോവസ്ഥകളെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് ബി ജെ പിയുടെ ഏകാധിപത്യ വര്‍ഗ്ഗീയ ഭരണത്തെ പരാജയപ്പെടുത്തുകയാണ് വേണ്ടതെന്ന ഉചിതവും വ്യക്തവുമായ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നു.അതോടൊപ്പംതന്നെ സ്വയം ശക്തിപ്പെട്ടുകൊണ്ട് ഒരു ഇടതുപക്ഷ ജനാധിപത്യ ബദലിന് നേതൃത്വം നല്കുകയും മതേതര കക്ഷികളുമായി ചേര്‍ന്നുകൊണ്ട് ആ ബദിനെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ദൌത്യമാണ് വരുംകാലങ്ങളില്‍ ഏറ്റെടുക്കാനുള്ളത് എന്നും അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ നിലനില്ക്കുന്ന അവസ്ഥകളെ പരിഗണിക്കാതെ ഒരു രാഷ്ട്രീയ കക്ഷിക്കും സജീവമായി മുന്നോട്ടു പോകാനാകില്ല. വര്‍ഗ്ഗീയതയോട് ഇഞ്ചോടിച്ച് പോരാടുന്ന / പോരാടേണ്ട സി പി ഐ എമ്മിനെപ്പോലെയുള്ള കക്ഷികളാകുമ്പോള്‍ പ്രത്യേകിച്ചും.അതുകൊണ്ടുതന്നെ ഫാസിസത്തിന്റേതായ ഇക്കാലങ്ങളില്‍ ശത്രു ആരെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെതന്നെ കണ്ടെത്താന്‍ കഴിയും. അത് ഫാസിസത്തിന്റെ പ്രവര്‍ത്തന പദ്ധതികളിലൂന്നിയ രാഷ്ട്രീയകക്ഷികള്‍തന്നെയാണ്. സി പി ഐ എമ്മിനെ സംബന്ധിച്ച് സാ

#ദിനസരികള്‍ 377

           എന്‍ എ  നസീര്‍ ഒരു മുതലയെ മുഖാമുഖം കണ്ടതിന്റെ ഓര്‍മ , ഒഴുകി നടക്കുന്ന കണ്ണുകള്‍ എന്ന ലേഖനത്തില്‍ പങ്കുവെക്കുന്നുണ്ട്.പുഴ മുറിച്ചു കടന്ന് അപ്പുറത്തെ പാറപ്പുറത്ത് വെയില്‍ കായുകയായിരുന്ന മുതലയുടെ അടുത്തേക്ക് പോയതും അതു തങ്ങളുടെ നേരെ തിരിഞ്ഞ് വെള്ളത്തിലേക്ക് ഇറങ്ങിയപ്പോള്‍ ഏതു നിമിഷവും ഒരാക്രമണം പ്രതീക്ഷിച്ച് തിരിച്ച് കരയിലേക്ക് നടന്നതും സരസമായി അദ്ദേഹം പങ്കുവെച്ചുകൊണ്ട എഴുതുന്നു :- “ വന്യജീവികള്‍ നമ്മുടെ തൊട്ടരികില്‍ എത്തുന്നതും നാം അവയുടെ തൊട്ടരികില്‍ എത്തുന്നതും രണ്ടു കൂട്ടരും തിരിച്ചറിയേണ്ട ഒരു ഹൃദയഭാഷയുടെ നന്മയിലാണ്.അത് സാഹസികതയായി കരുതുന്നതുകൊണ്ടാണ് നമ്മള്‍ക്കു പിഴവുകള്‍ പറ്റുന്നത്.            ‘ഇതൊക്കെ സാഹസികത അല്ലേ?’            ‘ഇവയൊക്കെ ഉപദ്രവിക്കില്ലേ?’            ‘ഭയമില്ലേ ?’ പലരും പലപ്പോഴും ചോദിക്കുന്ന ചോദ്യങ്ങളാണിവയൊക്കെ. ആ പഴയ മറുപടികള്‍ തന്നെയാണ് എല്ലായ്പോഴും എനിക്ക് പറയുവാനുള്ളതും.            വന്യജീവികളുടെ അരികിലേക്കുള്ള യാത്രകളൊന്നും ഇതുവരെ സാഹസികതയായി തോന്നിയിട്ടില്ല.അവ എല്ലായ്പോഴും ആഗ്രഹിച്ചതുപോലെയൊക്കെ നിന്നു തന്നിട്ടുമുണ്ട്.സ്നേഹിക്കുന്നതിനെ ഭയപ്പെടേണ്ട

#ദിനസരികള്‍ 376

             അങ്ങടുത്തായ് മേഞ്ഞു നാളേറെയായ് നിറം മങ്ങിപ്പതിഞ്ഞു പാഴ്പുല്ലുമാടം കാണാം ചെറുതായകലെനിന്നാലൊരു കൂണെന്നപോലെ വയൽവരമ്പിൽ. അന്തികത്തിൽ ചെല്ലുന്തോറുമൊരു ചൊവ്വും ചന്തവുമില്ലക്കുടിലു കണ്ടാൽ വൃത്തവും കോണും ചതുരവുമല്ലതി- ലെത്തിനോക്കീട്ടില്ല ശില്പിതന്ത്രം. വണ്ണംകുറഞ്ഞൊരു രണ്ടു ചാൺ പൊക്കത്തിൽ മണ്ണുചുവരുണ്ടകത്തു ചുറ്റും കോണും മുഴകളും തീർത്തിട്ടില്ലായതിൽ- ക്കാണുന്നു കൈവിര ല്‍ പാടുപോലും. ആശാന്റെ ദുരവസ്ഥയിലെ കുടിലാണ്.ശില്പിതന്ത്രം എത്തിനോക്കിയിട്ടില്ലാത്ത കുടില്‍.വയല്‍ വരമ്പില്‍ ഒരു കൂണെന്ന പോലെ കാണപ്പെടുന്ന ഈ കുടില്‍ മലയാളത്തിലെ വാങ്മയചിത്രങ്ങളില്‍ അതിമനോഹരമായ ഒന്നാണ്.വെറുതെ ഒരു കുടിലുണ്ട് എന്നു പറഞ്ഞാലും കഥാസന്ദര്‍ഭത്തിനെ അതത്ര ഗാഢമായി ബാധിക്കുന്ന ഒന്നല്ല.(എന്ന് അത്രക്കങ്ങ് ഉറപ്പിച്ചു പറയാനും പറ്റില്ല. കാരണം,   വമ്പിച്ച മനയ്ക്കലെ സന്താനവല്ലിയായ കുമാരി , അത്രയും മോശമായൊരു കുടിലിലേക്കാണ് വന്നെത്തിയിരിക്കുന്നതെന്ന് സൂചിപ്പിക്കുമ്പോള്‍ അവള്‍ അവലംബിക്കാന്‍ പോകുന്ന ജീവിതത്തിന്റെ കെടുതികളെത്ര കര്‍ക്കശമായിരിക്കുമെന്ന സൂചന ഈ വരികളിലുണ്ട് , എന്നിരുന്നാലും )           

#ദിനസരികള്‍ 375

എത്ര കാലങ്ങളായി ഞാനെന്റെ കാടുകളെ തൊട്ടറിഞ്ഞിട്ട്? എത്ര കാലങ്ങളായി ഞാനെന്റെ മലകളിൽ കേറി മറിഞ്ഞിട്ട് ?വന മുല്ലയുടെ സുഗന്ധമേറ്റുവാങ്ങിയിട്ട്? ഒരു നാരായമുളളിന്റെ സുഖമുള്ള വേദനയറിഞ്ഞിട്ട് ? കുയിലിനൊപ്പം കൂകി വിളിച്ചും കാട്ടുകോഴികളെ  ഒച്ചവെച്ച് ഓടിച്ചും വള്ളികളിൽ ഊയലാടിയും  പൊന്തകൾക്കിടയിൽ കിളി മുട്ടകൾ തിരഞ്ഞും വന രഹസ്യങ്ങളുടെ വിഭ്രമാത്മകമായ മായികതകളിൽ ഞാൻ എന്നെത്തന്നെ കോർത്തെടുത്തിട്ട് നാളുകളെത്രയായി? നൂറൻ കിഴങ്ങിന്റെ  വഴുവഴുപ്പാർന്ന സ്വാദുകൾ,  കാട്ടുപഴങ്ങളുടെ ചവർപ്പും മധുരവും. രുചികളുടെ  ധാരാളിത്തങ്ങൾ! എവിടെയോ വച്ചു മറന്ന എന്റെ പാഥേയങ്ങൾ .അവയിൽ നിന്നൊക്കെ  ഞാൻ ഏറെ അകലെയിലേക്ക് പരിണമിച്ചെത്തിയിരിക്കുന്നു. ഇപ്പോൾ എന്റെ കാട് ഏറെ  അകലെയാണ്. ഞാനും എന്നിൽ നിന്നും ഏറെ അകന്നിരിക്കുന്നു.        ഓർമയിൽ കാടുകളുള്ള  മൃഗം വഴങ്ങില്ലെന്ന്  എഴുതിയത്  സച്ചിദാനന്ദനാണ്. വൈലോപ്പിളളി, സഹ്യന്റെ മകനിലൂടെ ആ വാദത്തെ ന്യായീകരിക്കുന്നു. സ്മൃതിയിലേക്ക് കാട് വന്നെത്തിയാൽ നിങ്ങളുടെ ഏത് തോട്ടിക്കോലുകൾക്കും വഴക്കാനാവാത്ത , കാടിന്റേതു മാത്രമായ ഒരു നിയമം സൗമ്യമായി നടപ്പിലാകുന്നു. എഴുതി സംരക്ഷിച്ചു  വെച്ചിരിക്കുന്ന  കർക്

#ദിനസരികൾ 374

എം എന്‍ വിജയന്‍ ഹിംസയുടെ യുക്തികള്‍ എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതന്നു”ഹിംസ  വീണ്ടും നമ്മുടെ മുഖ്യചിന്താ വിഷയമായി തീര്‍ന്നിരിക്കുന്നു.യുദ്ധമാണ് ഹിംസയെ ന്യായീകരിക്കുന്ന ചരിത്രപരമായ ഒരു തലം.ദേശത്തിന്റെയോ ചരിത്രത്തിന്റെയോ അനിവാര്യത കൊണ്ട് യുദ്ധങ്ങള്‍ എപ്പോഴും നീതീകരിക്കപ്പെട്ടു വരുന്നു.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതിന്റെ ഔപചാരികമായ സാധ്യത കുറഞ്ഞിട്ടുണ്ടെങ്കിലും പരിമിത യുദ്ധങ്ങളും അപരമിതമായ ഹിംസകളും തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.ജയിച്ചുവോ തോറ്റുവോയെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം എല്ലാം  അനൌപചാരികമായി അവസാനിക്കുകയും ചെയ്യുന്നു.യുദ്ധം അവസാനിപ്പിക്കുവാനുള്ള യുദ്ധം, ജനാധിപത്യം പുനസ്ഥാപിക്കുവാനുള്ള യുദ്ധം തിന്മയുടെ മേല്‍  നന്മയുടെ വിജയം , ഇങ്ങനെ ചരിത്രത്തിന് പല മുഖങ്ങളുണ്ട്.നന്മ എപ്പോഴും വിജയിക്കുന്നു.എന്തുകൊണ്ടെന്നാല്‍ ജയിക്കുന്നതിനെയാണ് നാം നന്മ എന്നു വിളിക്കുന്നത്.”ജയിക്കുന്നതിനെയാണ് നാം നന്മ എന്നു വിളിക്കുന്നത് എന്ന ഒറ്റ പ്രസ്ഥാവനയിലേക്ക് എത്തുന്നതിനു വേണ്ടിയാണ് ഇത്ര ദീര്‍ഘമായി ഉദ്ധരിച്ചു ചേര്‍ത്തത്. വിജയിക്കുന്നവനാണ് ശരിയെന്ന് നിശ്ചയിക്കപ്പെടുകയും അവന്റെ ശരിയാണ് നന്മ എന്ന് വ്യാഖ്യാനിക്