Posts

Showing posts from October 1, 2017

#ദിനസരികള്‍ 178

കവിത എഴുതുന്നതിന് വൃത്തം വേണോ ? വേണ്ട.വൃത്തമില്ലാത്തവയില്‍ കവിതയുണ്ടാകാറുണ്ട്. വൃത്തമുള്ളവയില്‍ കവിത ഇല്ലാത്തവയുമുണ്ട്.ഒന്ന് ത്യാജ്യം, മറ്റേത് ഗ്രാഹ്യം എന്നില്ല.ഇതിവൃത്തത്തിന്റെ ഭാവസാരള്യത്തിനനുസരിച്ചു ചേര്‍ക്കപ്പെടുന്ന രസക്കൂട്ടുകളില്‍ ഒന്നുമാത്രമാണ് ഈ വൃത്തവും വൃത്തമില്ലായ്മയും. കവിതയെ കവിതയാക്കുന്നതിന് അനുബന്ധമായി മറ്റനേകം ഘടകള്‍ കൂടി സമഞ്ജസമായി സമ്മേളിക്കേണ്ടതുണ്ടെന്നു സാരം.പക്ഷേ ഇക്കാലത്ത് വൃത്തത്തിലെഴുതുന്നതും അതിനു ശ്രമിക്കുന്നതും പഴഞ്ചനാണെന്നൊരു ധാരണ പൊതുവേ പരന്നിട്ടുണ്ടോ ? അങ്ങനെ ശ്രമിക്കുന്നവര്‍ക്ക് കവിതയിലൂടെ നൂതനാശയങ്ങളെ അനുവാചകന് പകര്‍ന്നു നല്കുവാന്‍ കഴിയാറില്ല എന്ന് ചിന്തിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുണ്ടെന്ന് എനിക്കു തോന്നുന്നു.അത്തരക്കാരോട് എനിക്ക് അഭിപ്രായ വ്യത്യാസം പറയാതെ വയ്യ.             രണ്ടുതരം താളങ്ങളിലാണ് കവിത അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. ഒന്ന് ആന്തരികമായ താളം. രണ്ട് ബാഹ്യമായ താളം.ആന്തരികമായ താളം എന്നതുകൊണ്ടുദ്ദേശിക്കുന്നത് , കവിതയോട് ഒട്ടിച്ചേര്‍ന്നു നില്ക്കുന്ന ആശയപരമായ ലോകത്തെയാണ്.ആ ലോകമാണ് കവിതയുടെ കരുത്ത്. ബാഹ്യമായി എന്തൊക്കെ കോലാഹലങ്ങള്‍ അ

#ദിനസരികള്‍ 177

കവിയെന്നപോലെതന്നെ കൃതഹസ്തനായ ഒരു വിമര്‍ശകന്‍ കൂടിയായിരുന്നുവല്ലോ ശ്രീ അയ്യപ്പപ്പണിക്കര്‍.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നല്ലൊരു വിമര്‍ശകന്‍ ആയതുകൊണ്ടാകണം അദ്ദേഹം നല്ലൊരു കവിയുമായത്.അയ്യപ്പപ്പണിക്കരുടെ കവിതകള്‍ നിര്‍വഹിക്കുന്ന സാമൂഹികവിമര്‍ശനമെന്ന ദൌത്യത്തെ നമുക്ക് അവഗണിക്കുക വയ്യ.അദ്ദേഹം 1990 മുതല്‍ 2005 വരെ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ എന്ന പുസ്തകം.വിമര്‍ശകന്‍ എന്ന നിലയില്‍ പണിക്കര്‍ കീഴടക്കിയ ഔന്നത്യങ്ങള്‍ ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.ആ പുസ്തകത്തിന്റെ ഇരുന്നൂറ്റിമുപ്പത്തിനാലാം പേജില്‍ ഒരു ചെറിയ ലേഖനമുണ്ട്.വാഗര്‍ത്ഥപ്പൊരുത്തം എന്ന ആ ലേഖനം പേരുകൊണ്ടുതന്നെ എന്നെ ആകര്‍ഷിച്ചിരിക്കുന്നു.വാക്കുവരുന്ന വഴിയും അത് അര്‍ത്ഥങ്ങളുണ്ടാക്കുന്ന രീതിയും പഠിക്കുക എന്നത് രസകരമാണ്.വാക്കും അര്‍ത്ഥവും തമ്മില്‍ അഭിന്നമായിരിക്കണമെന്ന പ്രാര്‍ത്ഥനക്ക് കാളിദാസനും വഴിപ്പെടുന്നുണ്ട് , രഘുവംശത്തില്‍. (വാഗര്‍ത്ഥാവിവ സംപൃക്തൌ ) ഒരു കവിതയില്‍ ചിത്തത്തില്‍ വാക്കുറയ്ക്കട്ടെ , വാക്കില്‍ ചിത്തവുമങ്ങനെ എന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരിയും എഴുതുന്നുണ്ട്. വാക്കിനോട് അര്‍ത്ഥവുംകൂടി ചേര്‍ന്നു

#ദിനസരികള്‍ 176

ഉപഗുപ്താ എന്റെ പ്രിയപ്പെട്ടവനേ , സമയമായിരിക്കുന്നു.എന്റെ പഥങ്ങളുടെ അവസാനമുനമ്പിലേക്ക് ഞാന്‍ ചെന്നെത്തപ്പെട്ടിരിക്കുന്നു.വഴുവഴുപ്പാര്‍ന്ന ജീവിതത്തിന്റെ സകലതിക്തഭാവങ്ങളും സാക്ഷിനില്ക്കുന്ന ഈ അവസാനനിമിഷത്തില്‍ എന്റെ പ്രിയപ്പെട്ടവനേ , ഇങ്ങനെ ഒടുങ്ങേണ്ട ഒന്നായിരുന്നുവോ എന്റെ ജീവിതമെന്ന് നിന്നോടല്ലാതെ ആരോടാണ് ഞാന്‍ ചോദിക്കുക ?     ആളും അരങ്ങും ആര്‍പ്പുവിളികളും ചേര്‍ന്ന് ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന രാജവീഥിയിലൂടെയുള്ള ഒരു യാത്രക്കു വേണ്ടി ഇപ്പോഴും ഞാനാഗ്രഹിക്കുന്നു എന്നല്ല. കഠിനകല്പനകളാല്‍ ഇഹപരങ്ങളെ വിറപ്പിച്ച സിംഹാസനങ്ങളുടെ പരിലാളന അവസാനിച്ചു പോയല്ലോ എന്ന കുണ്ഡിതവും എന്നെ അലട്ടുന്നില്ല. എല്ലാ സുഖങ്ങളും ഞാനനുഭവിച്ചു കഴിഞ്ഞിരിക്കുന്നു.എന്റെ രാവും പകലും മറ്റാരെയുംകാള്‍   ഞാന്‍ കൊണ്ടാടിയിരിക്കുന്നു.ഇപ്പോള്‍ ഈ ലോകത്തിന്റെ സൃഷ്ടികളില്‍ എന്നെ ആകര്‍ഷിക്കുവാനുള്ള ശക്തി ഒന്നിനുമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.എങ്കിലും ഉപഗുപ്താ , എന്റെ നാഥാ , ഇങ്ങനെ പിന്‍മടങ്ങേണ്ട ഒരുവളായിരുന്നുവോ ഞാന്‍ ?             ഞാന് ‍ ആരേയും ഇതുവരെ കാത്തിരുന്നിട്ടില്ല. എന്റെ കണ്‍‌കോളുകളുടെ ആജ്ഞകള്‍ക്കുവേണ്

#ദിനസരികള്‍ 175

# ദിനസരികള്‍ 175 Þ     ഹിറ്റ്ലര്‍ വിവാഹിതനായിരുന്നില്ല. Þ     പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ രാഷ്ട്രത്തിന്റെ ശത്രുക്കളാണെന്ന് ഹിറ്റ്ലര്‍ ചിന്തിച്ചിരുന്നു Þ     ഹിറ്റ്ലറെ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ അനുയായികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. Þ     ഹിറ്റ്ലര്‍ കുട്ടിക്കാലത്ത് ചിത്രങ്ങള്‍ വരക്കുകയും അവ വില്‍ക്കുകയും ചെയ്തിരുന്നു. Þ     പബ്ലിസിറ്റിക്കുള്ള ഒരവസരവും ഹിറ്റ്ലര്‍ പാഴാക്കിയിരുന്നില്ല.പത്രങ്ങള്‍ മാസികകള്‍ റേഡിയോകള്‍ എന്നിവ പബ്ലിസിറ്റിക്കായി ഉപയോഗിച്ചു. Þ     എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളേയും തകര്‍ത്തു. Þ     എതിരാളികളെ രാജ്യദ്രോഹികളും വഞ്ചകരുമായി ചിത്രീകരിച്ചു Þ     സാധാരണ പ്രവര്‍ത്തകനായി നാസി പാര്‍ട്ടിയില്‍ ചേര്‍ന്ന ഹിറ്റ്ലര്‍ പിന്നീട് പാര്‍ട്ടിയിലെ എതിരാളികളെ വകവരുത്തി നേതാവായി ഉയര്‍ന്നു Þ     എല്ല പ്രശ്നങ്ങള്‍ക്കും നൊടിയിടകൊണ്ടു പരിഹാരം കാണുമെന്ന് പ്രചാരണം നടത്തിയാണ് അധികാരത്തില്‍ വന്നത്.അധികാരമേറിയ ശേഷം ഈ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കിലും ജര്‍മനിയെ നശിപ്പിക്കാന്‍ കഴിഞ്ഞു. Þ     നല്ല നാളുകള്‍ വരുമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഹിറ്റ്ലര്

#ദിനസരികള്‍ 174

പ്രണയവും മരണവും ഒരു പൂവിന്റെ രണ്ടിതളുകളാണെന്ന മനോഹരമായ പ്രഖ്യാപനം കേരളത്തിലുണ്ടായാത് ചങ്ങമ്പുഴ രമണന്‍ പ്രസിദ്ധീകരിച്ചതിന് ശേഷമാണ്.ഇത്രയും വിജയിച്ച മറ്റൊരു ആത്മഹത്യ കേരളത്തിലുണ്ടായിട്ടുണ്ടോ ? “ ഉണ്ണിക്കുട്ട ” ന്റെ വികൃതിയിലേക്ക് കാല്‍വിരലുകള്‍ നീട്ടിക്കൊടുത്ത രവിയെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്.ദിവാകരന്റെ മാറിലേക്ക് അടിയറ്റ് പതറിവീണ നളിനിയേയും മറക്കുന്നില്ല.പക്ഷേ രമണനോളം ആഘോഷിക്കപ്പെട്ട ഒന്നായി  ആ മരണങ്ങള്‍ മാറിയിട്ടില്ല എന്നതൊരു വസ്തുതയാണ്.സ്ത്രീയാല്‍ ചതിക്കപ്പെട്ടവന്‍ എന്ന പരിവേഷം രമണന്റെ മരണത്തിന് സവിശേഷമായ പ്രശസ്തി ഉണ്ടാക്കിക്കൊടുത്തുവെങ്കില്‍ സ്ത്രീയേയും അവളുടെ നിലപാടുകളേയും നാം വിലയിരുത്തുന്ന രീതികളെ കൂടുതല്‍ സൂക്ഷ്മമായി അപഗ്രഥിക്കേണ്ടതാണ് എന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ.             ഏതായാലും രമണന് മലയാളികളുടെ മരണാഭിവാഞ്ചയേയും സ്വയം കൊന്നുകൊണ്ടുള്ള പ്രതികാരരീതിയേയും ഒട്ടൊക്കെ തൃപ്തിപ്പെടുത്താന്‍ സഹായിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. മനോഹരമായ അവതരണവും ഭാഷാപ്രയോഗസാമര്‍ത്ഥ്യവും രമണന്റെ വായന നമുക്ക് അനുഭവമായി മാറുകയായിരുന്നു.രമണനുണര്‍ത്തി വിട്ട എല്ലാ വികാരങ്ങളേയും നാം ആഘോഷിച്ചു.

#ദിനസരികള്‍ 173

മഹാത്മാ ഗാന്ധിയില്‍ നിന്ന് നരേന്ദ്രമോഡിയിലേക്ക് എത്ര ദൂരമുണ്ട് ? അല്ലെങ്കില്‍ എത്ര പരിണമിച്ചാലാണ് ഗാന്ധി മോഡിയാകുക ? അതുമല്ലെങ്കില്‍ ഗാന്ധിയില്‍ നിന്ന് പൊട്ടിപ്പുറപ്പെടുന്ന ഏതെങ്കിലും കൈവഴികള്‍ മോഡിയിലേക്ക് ചെന്നുചേരാനുള്ള സാധ്യത എത്രത്തോളമുണ്ട് ? മഹാത്മാ ഗാന്ധിയോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ അങ്ങനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ ഗാന്ധി എത്ര പരിണമിച്ചാലും മോഡിയാകില്ല.ഗാന്ധിയില്‍ നിന്ന് പുറപ്പെടുന്ന കൈവഴികളിലൊന്നുപോലും മോഡിയിലേക്കെത്തില്ല.മഹാത്മാ ഗാന്ധിയില്‍ നിന്ന് നരേന്ദ്രമോഡിയിലേക്കുള്ള ദൂരം അടുക്കുന്തോറും അകന്നുകൊണ്ടേയിരിക്കുന്ന പ്രഹേളികയായിരിക്കും , എന്നും.             പിന്നെ എന്തുകൊണ്ടാണ് ഇത്തരമൊരു താരതമ്യത്തിന് ഞാന്‍ തുനിഞ്ഞത് എന്ന് സന്ദേഹിക്കുന്നവരുണ്ടാകാം. സ്വച്ഛ് ഭാരത് പദ്ധതിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നരേന്ദ്രമോഡി നടത്തിയ പ്രസംഗത്തില്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകരമെന്ന് തോന്നിപ്പിക്കുന്ന , അസ്വാഭാവികതയുടെ സൂചന പോലും നല്കാത്ത ഒരു പ്രസ്ഥാവനയുണ്ട്.ശുചിത്വത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ ശുചിത്വഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍

#ദിനസരികള്‍ 172

ഒരു സൂഫിക്കഥ പകര്‍ത്തട്ടെ. എന്‍ പി മുഹമ്മദിന്റെ സൂഫിക്കഥകള്‍ എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കഥ എടുക്കുന്നത്. കഥയുടെ പേര് ന്യായം. ഒരു കള്ളന്‍ പീടികയില്‍ കയറി.അയാള്‍ തിടുക്കത്തില്‍ സാധനങ്ങള്‍ എടുക്കുകയായിരുന്നു.പീടികയുടമ അലമാറയില്‍ വെച്ച മുനയുള്ള കമ്പി കള്ളന്റെ കണ്ണില്‍ കുത്തി.കണ്ണ് പൊട്ടി.കള്ളന്‍ കോടതിയില്‍ ചെന്നു.അയാള്‍ പറഞ്ഞു ” കക്കുന്നതിനുള്ള ശിക്ഷ തടവറയാണ്.എന്നാല്‍ കൃത്യവിലോപം കാരണം കണ്ണ് കേടാക്കുന്നിതിന് അതിലും വലിയ ശിക്ഷ മുനയുള്ള കമ്പി വെച്ച പീടികയുടമക്ക് നല്കണം. ” “ എന്റെ സാധനങ്ങള്‍ കക്കാനാണയാള്‍ വന്നത്. “ പീടികയുടമ മറുവാദം തുടങ്ങി. “ അത് മറ്റൊരു കോടതിയാണ് തീരുമാനിക്കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം കണ്ണ് പൊട്ടിയതാണ് കേസ് ” ന്യായാധിപന്‍ പറഞ്ഞു. “ നിങ്ങള്‍ എന്റെ വസ്തുക്കളെല്ലാം അധീനപ്പെടുത്തുകയാണെങ്കില്‍ എന്റെ കുടുംബം ഞാന്‍ തടവറയിലാരിക്കുമ്പോള്‍ പട്ടിണി കിടക്കേണ്ടിവരും.അവരെ അങ്ങനെ ശിക്ഷിക്കുന്നത് തീര്‍ത്തും ന്യായമല്ല. ” കളളന്‍ പറഞ്ഞു. “ എന്നാല്‍ പകരമായി പീടികയുടമയുടെ കണ്ണു തരാന്‍ കോടതിയുത്തരവ് പുറപ്പെടുവിക്കാം ” ന്യായാധിപന്‍ പറഞ്ഞു. “ നിങ്ങള്‍ അപ്രകാരം ചെയ്താല്‍ കള