#ദിനസരികള് 1296 - മേഘമാര്‍ഗ്ഗങ്ങളില്‍

 

മേഘമാര്‍ഗ്ഗങ്ങളില്‍ എന്നൊരു കവിത വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതിയിട്ടുണ്ട്. പ്രസ്തുത കവിത, പ്രണയഗീതങ്ങള്‍ എന്ന സമാഹാരത്തിലാണ് ഉള്‍‌പ്പെടുത്തിയിരിക്കുന്നത്.

            ജീവിതം യൌവനത്തോട് വിടപറഞ്ഞുകൊണ്ടിരിക്കുന്ന ഈ ദശാസന്ധിയില്‍ ഇനിയും പ്രണയഗീതങ്ങളുമായിരിപ്പാണോ എന്നൊരു ചോദ്യത്തിന് സാംഗത്യമുണ്ടെങ്കിലും എത്രമേല്‍ പ്രണയിച്ചാലും പിന്നേയും തേന്‍തുള്ളിപോല്‍ ഇത്തിരി പ്രണയം നിന്‍ ജീവനെ പൊതിയുന്നു എന്നാണല്ലോ. അതുകൊണ്ട്

                        എനിക്കീ തേന്മാവിന്‍ചുവട്ടില്‍ നില്ക്കുമ്പോള്‍

                        പകലിരവുകള്‍ വെറും നിഴലുകള്‍ - എന്ന കവിവചനത്തെ ഞാനും പിന്‍പറ്റുന്നു. പ്രണയത്തിനും മരണത്തിനും പ്രായമില്ല എന്ന ചിന്തയോട് ഐക്യപ്പെടുകയും ചെയ്യുന്നു.

            നിമിഷ നേരത്തേക്കാണെങ്കിലും പ്രണയിനികള്‍ അവരുടെ സംയോഗങ്ങളില്‍ അനുഭവിക്കുന്നത് അത്യപൂര്‍വ്വമായ ആനന്ദമാണെന്ന് കവികള്‍ സാക്ഷ്യപ്പെടുത്തുന്നു. രോഗദാരിദ്ര്യജരാനരപീഢകളെക്കുറിച്ചുള്ള ആശങ്കകളൊന്നും ആ നിമിഷത്തില്‍ അവരെ തീണ്ടാറേയില്ല. ലോകാവസാനം വരെയും നീണ്ടുനില്ക്കുന്ന ഒരു മാസ്മരികലോകത്തിലേക്ക് അവര്‍ തള്ളിയിടപ്പെടുന്നു. ഈ ലോകത്തിലേക്ക് തിരിച്ചു വരുന്നത് അവരെ സംബന്ധിച്ചിടത്തോളം അസഹ്യമാകുന്നു.

            ഇവിടെ വിഷ്ണുവിന്റെ മേഘമാര്‍ഗ്ഗങ്ങളില്‍ എന്ന കവിത :-

            മേഘമാര്‍ഗ്ഗങ്ങളി

            ലേറിനില്ക്കുന്നു നാം

            കേവലമൊറ്റ

            നൊടിയിടയെങ്കിലും

മെല്ലെത്തലോടുമിരുവിരല്‍ത്തുമ്പിങ്കല്‍

വന്നു തുടിക്കുമിരുഹൃദയങ്ങള്‍ നാം.

താഴെക്കരിമ്പുക മൂടിയ കണ്ണുകള്‍

താരാപഥത്തിലേക്കാര്‍ത്തിയാല്‍‌ നീളവേ

കാണാതെ , രാഗാര്‍ദ്രമാം നിമേഷങ്ങള്‍ തന്‍

ഭാവപരാഗം പുരണ്ട ചിറകുമായ്

            വിണ്ണിന്റെ വന്ധ്യത

            നീക്കുവാനല്ലി നാം

            സഞ്ചരിക്കുന്നൂ

            സമീരമാര്‍ഗ്ഗങ്ങളില്‍ !

എങ്കിലും നമ്മില്‍ മുഴങ്ങുന്നതിപ്പൊഴെ

ന്തംബരഗാംഭീര്യമല്ല , മണ്ണിന്‍ ലയം

ഉണ്മയിലാദ്യാനുരാഗമരീചിക

ളുമ്മവെയ്ക്കുന്നതിന്‍ രോമഹര്‍ഷോദയം

കൊന്നുമുയര്‍ത്തും കഥ തുടരും ജീവ

രംഗമഞ്ചത്തിന്‍ പടപരിവര്‍ത്തനം.


മനോജ് പട്ടേട്ട്

07-02-2021

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1