#ദിനസരികള്‍ 1201 ചോദ്യോത്തരങ്ങള്‍



ചോദ്യം : കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കമല്‍ നാഥ് അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിനെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞത് “I welcome the construction of Ram Temple in Ayodhya. Indians have anticipated for this since a long time and the contruction of the temple will happen amid support and agreement of all people in the country. This can happen only in India,” എന്നാണ്.എന്തു പറയുന്നു
ഉത്തരം : ഏതുകാലത്താണ് അയോധ്യയില്‍ ക്ഷേത്രം പണിയുക എന്നത് കോണ്‍ഗ്രസിന്റെ സ്വപ്നമല്ലാതായിരുന്നിട്ടുള്ളത് ? കൂടെ നില്ക്കുന്ന ന്യൂനപക്ഷ വിശ്വാസികളായ കുറച്ചുപേരെ അകറ്റരുത് എന്ന ഉദ്ദേശത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് അതൊരു മുദ്രാവാക്യമായി ഏറ്റെടുക്കാത്തതും തെരുവിലിറങ്ങാത്തതുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലായിരുന്നുവെങ്കില്‍ മുസ്ലിം പള്ളിയുടെ സ്ഥാനത്ത് ക്ഷേത്രം പണിയണമെന്ന് ആദ്യം ആവശ്യപ്പെടുക, ഒരു പക്ഷേ സംഘപരിവാരത്തിനു മുന്നേ തന്നെ കോണ്‍‌ഗ്രസായിരിക്കും. ആ ചിന്തയെ ഒരനുകൂല സാഹചര്യമുണ്ടായപ്പോള്‍ കമല്‍ നാഥ് പുറത്തു പറഞ്ഞു എന്നു മാത്രം. ഈ പറച്ചില്‍ കോണ്‍‌ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുവെന്നൊക്കെ പറയുന്നത് അതിശയോക്തി മാത്രം. ഞെട്ടിയതായി അവര്‍ അഭിനയിക്കുമെന്നതില്‍ എനിക്കൊട്ടും സംശയമില്ലതാനും. അതുകൊണ്ടാണ് ദീര്‍ഘകാലമായി ഇന്ത്യക്കാര്‍‌ ക്ഷേത്ര നിര്‍മ്മാണം ആഗ്രഹിക്കുന്നതായി അദ്ദേഹം പറയുന്നത്.ഇന്ത്യക്കാരെന്ന് പറഞ്ഞതിനെ കോണ്‍ഗ്രസുകാരെന്നും സംഘപരിവാരമെന്നും നാം തിരുത്തണമെന്നു മാത്രം.
ചോദ്യം :- അടുത്ത നിയമ സഭാ ഇലക്ഷനെ മുന്‍നിറുത്തി കമല്‍ നാഥിന്റെ ഈ പ്രസ്താവന എന്നാണ് ബി ജെ പി പറയുന്നത് .
ഉത്തരം : ആണ് എന്ന് ബി ജെ പിയ്ക്ക് നന്നായി പറയാന്‍ സാധിക്കും. കാരണം അവര്‍ എത്രയോ കാലമായി ഇതേ അടവു സ്വീകരിച്ചു വരുന്നു. രാജ്യം ഏതെങ്കിലും ഇലക്ഷനെ നേരിടാന്‍ പോകുമ്പോഴേക്കും കരുതിവെച്ച ബ്രഹ്മാസ്ത്രമായി അവര്‍ അയോധ്യയേയും അനുബന്ധ വിഷയങ്ങളേയും ഉയര്‍ത്തിക്കൊണ്ടു വരുന്നത് നാം എത്രയോ കാലമായി കാണുന്നു.അയോധ്യയുടെ കാര്യത്തില്‍ അതേ കളി കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെങ്കില്‍ ഏറ്റവുമാദ്യം തിരിച്ചറിയുക ബി ജെ പിയായിരിക്കും. കാരണം ഒരേ കള്ളിയില്‍ തിരിയുന്ന രണ്ടു ചക്രങ്ങളാണ് അവര്‍.
          എന്തായാലും ഇന്ത്യയിലെ ജനതയുടെ അവസ്ഥയാണ് പരിതാപകരമാകുന്നത്. ജനാധിപത്യവും മതേതരത്വവുമൊക്കെ കേവലം പറഞ്ഞു കേട്ട പഴമൊഴികള്‍ മാത്രമായി മാറിക്കഴിഞ്ഞു. ബി ജെ പിയുടെ വര്‍ഗ്ഗീയതയ്ക്ക് വോട്ടു ചെയ്യണോ കോണ്‍ഗ്രസിന്റെ വര്‍ഗ്ഗീയതയ്ക്ക് വോട്ടുചെയ്യണോ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു. ഈ രണ്ടു കക്ഷികളേയും മാറ്റി നിറുത്തിക്കൊണ്ട് വിശ്വസനീയമായ ഒരു ബദല്‍ സംവിധാനത്തെക്കുറിച്ച് ഇന്ത്യയിലെ ജനാധിപത്യമനസ്സുകള്‍ ശക്തമായി ആലോചിക്കേണ്ടിയിരിക്കുന്നു.അതിജീവനത്തിനുള്ള വഴി ഇനി അതുമാത്രമാണ്.

മനോജ് പട്ടേട്ട് || 01 August 2020, 07.30 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1