#ദിനസരികള് 476 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിയെട്ടാം ദിവസം.
|| വെയില്‍ തിന്നുന്ന പക്ഷി – എ അയ്യപ്പന്‍ ||
നെഞ്ചിലേക്കു വന്നു തറച്ച ശരം വലിച്ചൂരിയെടുക്കുമ്പോളുണ്ടാകുന്ന ഒരു പിടച്ചില്‍, അല്ലെങ്കില്‍ ജലത്തിനടിയില്‍ നിന്ന് അവസാനതുള്ളി പ്രാണവായുവും വറ്റിത്തീര്ന്നതിനുശേഷം ഉപരിതലത്തിലേക്ക് കുതികൊണ്ട് ഒരു കവിള്‍ നിറയെ ജീവശ്വാസം ആഞ്ഞുവലിച്ചെടുക്കുമ്പോഴുണ്ടാകുന്ന സമാശ്വാസം – ഇതിനു രണ്ടിനുമിടയില്‍ കൊരുത്തുകിടന്നു പിടയുന്ന എന്തോ ഒന്നാണ് അയ്യപ്പന്റെ കവിത എന്നെനിക്കു തോന്നിയത് ഇപ്പോഴല്ല , ഏതോ പുലര്കാല സ്വപ്നത്തിന്റെ വിഹ്വലതകളിലാണ്.അയാളുടെ മിത്രഭംഗം എന്നു പേരിട്ടിട്ടുള്ള കവിത വായിച്ച ഏതോ ഒരു രാത്രിയുടെ അവസാനയാമത്തിലാണ് അതു സംഭവിച്ചത്.
ഇത്രയും യാതഭാഗം
ഇനി ഞാനുറങ്ങട്ടെ
ഛത്രത്തെ ദാനം നല്കി
സത്രത്തിന്‍ സോപാനത്തില്‍ എന്നാരംഭിക്കുന്ന കവിത.
തൊട്ടിലില്‍ ശവമഞ്ചം
ഓര്‍ത്തുകൊള്ളുക മിത്രാ
പട്ടുനൂല്പ്പുഴു നിന
ക്കൊരുക്കും ശവക്കച്ച
കുഞ്ഞിനു കൊടുക്കാത
തിന്നുന്നു ഫലം ദൈവം
കണ്ണുനീര്‍ കുടിച്ചപ്പോള്‍
ആലിപ്പഴത്തിന്‍ രുചി – ഇരുമ്പില്‍ അച്ചുകളുണ്ടാക്കി പഴുപ്പിച്ചെടുത്തു ഹൃദയത്തില്‍ വെച്ചമര്‍ത്തിയതുപോലെയാണ് ആ കവിത എനിക്കനുഭവപ്പെട്ടത്.ആ വീര്‍പ്പുമുട്ടലോടെ കണ്ണുകള്‍ തുറന്നപ്പോള്‍ ജരാനരകള്‍ പിടിച്ച് വളഞ്ഞു തൂങ്ങിത്തുടങ്ങിയ മോന്താഴം എന്റെ തലക്കുമുകളില്‍ ദ്രവിച്ചു കിടക്കുന്നതാണ് കണ്ടത്.
അയ്യപ്പനെ എങ്ങനെയാണ് ഞാന്‍ അനുഭവപ്പെടുത്തുക , ഇങ്ങനെയൊക്കെയല്ലാതെ ? ഇടതു തിരിയുന്നതായി അഭിനയിച്ച് വലതുമാറിപ്പോകുന്ന ഈ ഒറ്റയാന്‍ മലയാളിക്ക് പകര്‍ന്നു നല്കിയ ദ്രാക്ഷാരസത്തെ നേരാംവണ്ണം രുചിച്ചു നോക്കുവാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ലെന്ന കുറ്റബോധമുണ്ട് , എനിക്ക്.
നമ്മുടെ ഉള്ളറകളെ കൊത്തിപ്പറിക്കുന്ന കൊച്ചു കൊച്ചു നിമിഷങ്ങളെ ആസ്വദിച്ചുകൊണ്ട് , നിരസിച്ചുകൊണ്ട്, പകര്ന്നുകൊടുത്തുകൊണ്ട് , പകരംവെച്ചുകൊണ്ടൊക്കെയാണ് അയ്യപ്പന്റെ കവിത പുറപ്പെട്ടുപോകുന്നത്.ആകെത്തുകയിലല്ല , അയ്യപ്പന്‍ ജീവിതത്തെ വിചാരണക്കെടുക്കുന്നതു്.എല്ലാക്കാലത്തേയും വിശപ്പിനു മരുന്നു തേടുന്നവനല്ല അയാള്‍ മറിച്ച് ഒരു നേരത്തെ വിശപ്പടക്കുവാനുള്ള തത്രപ്പാടിനേ വ്യഗ്രതപ്പെടുന്നുള്ളു.അതുകൊണ്ടാണ് അമ്പലമോ പള്ളിയോ രാജഭണ്ഡാരങ്ങളോ കൊള്ളയടിക്കാതെ മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്നുവീണ അഞ്ചുരൂപ നോട്ടിലേക്ക് ആ നോട്ടമെത്തിച്ചേര്‍ന്നത്.ഒരു രാത്രിയെങ്കിലും അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന മക്കളേയും ഭാര്യയേയും മാത്രമേ ആ അഞ്ചുരൂപ ‘മോഷ്ടി’ക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നുള്ളുവെന്ന കവിയുടെ സത്യവാങ്മൂലത്തെ നാം അവിശ്വസിക്കേണ്ടതില്ല.അതു മരിച്ചവനോടുള്ള വെറുപ്പോ വിദ്വോഷമോ കൊണ്ടല്ല , ജീവിച്ചിരിക്കുന്നവര്‍ മരിക്കാതിരിക്കട്ടെ എന്ന മനുഷ്യ സഹജമായ സഹാനുഭൂതി ഒന്നുകൊണ്ടുമാത്രം.
അയപ്പന്‍ കവിതകള്‍ കൊണ്ടു പൊതിഞ്ഞു നിറുത്തിയിരിക്കുന്നത് മനുഷ്യന്‍ തമ്മിലുള്ള പാരസ്പര്യങ്ങളെയാണ്.അതെത്ര നേര്ത്തതായാലും വിട്ടുകളയുക എന്നു അയ്യപ്പന്‍ പറയുന്നേയില്ല.
പിച്ചാത്തികളെ മടക്കിവെക്കുകയും നിര്വ്യാജമായ സ്നേഹത്തിന്റെ തണലിലേക്ക് നീങ്ങിനില്ക്കുകയും ചെയ്യുക എന്നാണ് അയ്യപ്പന്‍ ആവശ്യപ്പെടുന്നത്.നാളെ എപ്പോഴെങ്കിലും അയ്യപ്പന്റെ കവിതയെ കുഴിച്ചു കണ്ടെത്തുന്ന ഒരു ഗവേഷകന്‍ ഈ സ്നേഹത്തിന്റെ മൂര്‍ച്ചയില്‍ കോര്‍ത്തുപിടയാതരിക്കില്ല എന്ന മിനിമം ഗാരന്റിയാണ് അയ്യപ്പന്റെ കവിത.
പ്രസാധകര്‍- ഡി സി ബുക്സ് , വില 35 രൂപ, ഒന്നാം പതിപ്പ് ഫെബ്രുവരി1997
Comments