#ദിനസരികള് 464 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയേഴാം ദിവസം.
||ചങ്ങമ്പുഴ
കൃഷ്ണപിള്ള : നക്ഷത്രങ്ങളുടെ സ്നേഹഭാജനം – എം
കെ സാനു ||
സാഹിത്യത്തെ സംബന്ധിച്ച് ചങ്ങമ്പുഴയുടെ
നിലപാടെന്തായിരുന്നു എന്ന അന്വേഷണത്തിന് മുണ്ടശ്ശേരി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. “ സാഹിത്യത്തെ സംബന്ധിച്ച് അയാള്‍ക്കു വ്യക്തമായ നിലപാടുണ്ടായിരുന്നു.നമ്മെയെല്ലാം
പോലെ മാനവസംസ്കാര വികാസത്തിന് സാഹിത്യം പരിപോഷകമാകണമെന്ന നിലപാടില്‍ അയാള്‍ എപ്പോഴും
ഉറച്ചു നിന്നിരുന്നു.പിന്നെ വഴക്കുണ്ടാക്കുണ്ടാക്കുമ്പോള്‍ നാമെല്ലാവരും പല കാര്യങ്ങളും
കടത്തിപ്പറയില്ലേ ? അയാള്‍ നമ്മെക്കാള്‍ അല്പം കൂടി കടത്തിപ്പറയുമായിരുന്നു.
അത്രമാത്രം”
ഈ മറുപടിയില്‍ ചങ്ങമ്പുഴയുടെ
സ്വഭാവത്തലെ വൈചിത്ര്യങ്ങളെല്ലാം ഒരു പരിധിവരെ അടങ്ങിയിരിക്കുന്നു. മുണ്ടശ്ശേരി സൂചിപ്പിച്ച
ചങ്ങമ്പുഴയുടെ കടത്തിപ്പറച്ചിലുകള്‍ മലയാളികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. അത് അവരെ ഒരേ സമയം ആനന്ദത്തിലാറാടിക്കുകയും അതേ
സമയം തന്നെ ആശങ്കാകുലരാക്കുകയും ചെയ്തു.ലോകത്തെ മുഴുവന്‍ എതിര്‍പക്ഷത്തു
നിറുത്തിക്കൊണ്ട് അവരോടു ഏകനായി ഏറ്റുമുട്ടുന്നവനായി താന്‍ മാറുന്നുവെന്ന് കവി
സ്വയം സങ്കല്പിച്ചു.
കൊല്ലുവിന്‍ വേ,ണെങ്കിലെന്തിനല്ലാതിദം
കൊല്ലാതെ കൊല്ലുന്നതെന്നെ നിങ്ങള്‍
എന്നും
കപട ലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം എന്നുമൊക്കെ അദ്ദേഹം ലോകത്തെ കുറ്റപ്പെടുത്തിക്കൊണ്ട് സ്വയം
സമാശ്വസിച്ചു.
പൊട്ടിച്ചെറിയിന്‍ നിങ്ങളിന്നോളം നിങ്ങള്‍ തന്‍
നട്ടെല്ലു വളച്ചൊരാ യജ്ഞസൂത്രം
ചിതല്‍ തിന്ന ജയുടെ പനയോലക്കെട്ടൊക്കെ
ചിതയിലേക്കെറിയുവിന്‍ ചുട്ടെരിക്കിന്‍ എന്നെഴുതിയ അതേ കൈകള്‍ തന്നെയാണ്
ഗീത മുളച്ചൊരു
മണ്ണില്‍ വിരിയുന്ന
തേതും
പവിത്രഫലാഡ്യമാണെന്നുമേ എന്നും എഴുതിവെച്ചത്. ഇങ്ങനെ അടിമുടി വൈരുദ്ധ്യങ്ങളെ തീര്‍ത്ത
ചങ്ങമ്പുഴ മലയാളികളുടെ അഹങ്കാരമായി മാറിയതിനു പിന്നിലെ ചരിത്രമാണ് എം കെ സാനു ഈ
പുസ്തകത്തിലൂടെ നമുക്ക് പറഞ്ഞു തരുന്നത്.
സ്പന്ദിക്കുന്ന അസ്ഥിമാടം –
ചങ്ങമ്പുഴയെക്കുറിച്ച് ഒറ്റവാക്കില്‍ നിര്‍വചിക്കാന്‍ പറഞ്ഞാല്‍ ഞാനിങ്ങനെയായിരിക്കും മറുപടി പറയുക.ജീവിതത്തിന്റെ
തുടിപ്പും മരണത്തിന്റെ തണുപ്പും ആ പ്രയോഗത്തില്‍ അടങ്ങിയിരിക്കുന്നുണ്ടെന്ന് ഞാന്‍
കരുതുന്നു. ആരേയും ആകര്‍ഷിക്കുന്ന വിധത്തില്‍ സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരു മിടിപ്പിനോടൊപ്പം
ആരേയും ഒന്നു സ്തംബ്ദനാക്കാന്‍ പോരുന്ന അസ്ഥിമാടത്തിന്റെ ദര്‍ശനവും നമുക്ക് ഒരേ
സമയം ചങ്ങമ്പുഴയില്‍ കണ്ടെത്താന്‍ കഴിയും.സങ്കടക്കടല്‍ മാത്രമല്ല ലോകമെന്നും
പ്രകാശവും പ്രതീക്ഷയും വളര്‍ത്തു ഒരു മറുപുറം കൂടി ഇതിനുണ്ടെന്നത് കാണാതിരുന്നുകൂട
എന്നും ഞാന്‍ നാം അദ്ദേഹത്തോട് പറയുന്നുവെന്നിരിക്കട്ടെ . ആ മറുപടി -
ശരിയായിരിക്കാം – ഈ ലോകമേറ്റം
നിരുപമാനന്ദദമായിരിക്കാം
പ്രബലപ്രതാപാദി ജീവിതമാം
നറുപാല്‍ക്കടലിന്‍ തരംഗമാകാം
ഹതഭാഗ്യന്‍ ഞാന്‍ പക്ഷേ കണ്ടതെല്ലാം
പാരിതാപാച്ഛാദിതമായിരുന്നു
സതതമെന്‍ കാതില്‍ പതിച്ചതെല്ലാം
കരുണതന്‍ രോദനമായിരുന്നു
എരിയുമെന്നാത്മാവിലേറ്റതെല്ലാം
ചുടുനെടുവീര്‍പ്പുകളായിരുന്നു –
എന്നായിരിക്കും.
ഈ പുസ്തകത്തില്‍ “വസ്തുതാപരമായി ചില പാളിച്ചകള്‍ വന്നുപോയിട്ടുണ്ടാകാമെന്ന് ഞാന്‍ ഭയപ്പെടുന്നു. എങ്കിലും, പലരോടും ചോദിച്ചും അന്വേഷിച്ചും സമ്പാദിച്ച വസ്തുതകളെ അടിസ്ഥാനമാക്കി മാത്രം പുസ്തകം രചിക്കാനാണ് ഞാന്‍ പരിശ്രമിച്ചിട്ടുള്ളത്. ആ പരിശ്രമത്തിലുള്ള ആത്മാര്ത്ഥതയോര്ത്തെങ്കിലും, എനിക്കു പറ്റിയിരിക്കാവുന്ന തെറ്റുകള്‍ ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. സഞ്ജീവിക്ക് ചങ്ങമ്പുഴ അയച്ച കുറച്ചു കത്തുകള്‍ ശ്രീ സുകുമാരന്‍ പൊറ്റെക്കാട്ട് സ്നേഹപൂര്വ്വം എനിക്കു തന്നിരുന്നു. ചങ്ങമ്പുഴയോട് അങ്ങേയറ്റം ആത്മാര്ത്ഥതയും സ്നേഹവും പുലര്ത്തിയ ആ വിശിഷ്ടവ്യക്തിയുടെ കത്തുകളും കൈമോശം വന്നുപോയി. കുറ്റബോധത്തോടെ ആ വിവരം ഇവിടെ രേഖപ്പെടുത്തുകയല്ലാതെ മറ്റെന്തു നിവൃത്തി?” എന്നാണ് സാനുമാസ്റ്റര്‍
രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം സഹിച്ച ബദ്ധപ്പാടുകള്‍ മലയാളത്തിന്
എന്നെന്നും അഭിമാനിക്കാവുന്ന ഒരു പുസ്തകവും അദ്ദേഹത്തിന് വയലാര്‍ അവാര്‍ഡും
നേടിക്കൊടുത്തു.
പ്രസാധകര്‍- ഡി സി ബുക്സ്
, വില 175 രൂപ, ഏഴാം
പതിപ്പ് ജനുവരി 2015
Comments