#ദിനസരികള് 461 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിനാലാം ദിവസം.‌







||ചിത്രം ചലച്ചിത്രം   മങ്കട രവിവര്‍മ്മ ||
            രണ്ടായിരത്തി പത്ത് നവംബർ ഇരുപത്തിരണ്ടിന് അന്തരിച്ച മങ്കട രവിവര്‍മ്മ എന്ന ഛായാഗ്രാഹകനെ മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കേന്ദ്ര കേരള സര്‍ക്കാറുകളുടെ പുരസ്കാരങ്ങള്‍ പല തവണ ഏറ്റുവാങ്ങിയ അദ്ദേഹം നോക്കുകുത്തി എന്ന സിനിമയുടെ സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.ഒരു ചലച്ചിത്രം രൂപം കൊള്ളുന്നതിന്റെ വിവിധ തലങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം എഴുകിയ ഈ പുസ്തകത്തിന് 1986 ലെ ഏറ്റവും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സമ്മാനവും ലഭിച്ചിട്ടുണ്ട്. അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നുകൊണ്ടു ഈ എഴുത്ത് സിനിമാ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് കൈചൂണ്ടിയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
          എന്തിന് സിനിമ?, പണിയായുധങ്ങള്‍ , ഫിലിം, സൃഷ്ടിയിലെ ഘട്ടങ്ങള്‍, ഒരു ഷോട്ട് ജനിക്കുന്നു, ശബ്ദം, സ്ക്രിപ്റ്റ് മുതല്‍ സ്ക്രീന്‍ വരെ , സിനിമ മൌലികമായി ചിത്രം ,അപകടമേഖലകള്‍ എന്നിങ്ങനെ ഒമ്പതു അധ്യായങ്ങളിലായി സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് മങ്കട വിവരിക്കുന്നു. ഒന്നും രണ്ടും മൂന്നും അധ്യായങ്ങളില്‍ സിനിമയുടെ ചരിത്രവും സാങ്കേതികമായുള്ള വിവരങ്ങളും പങ്കുവെക്കുന്നു. കാമറ , ഫിലിം മുതലായവയെക്കുറിച്ച് ഹ്രസ്വമെങ്കിലും വ്യക്തമായി പറയുന്നുണ്ട്.
          സിനിമയിലെ സജീവ ഘടകമായ ലൈറ്റിംഗിനെക്കുറിച്ചു പറയുന്ന അഞ്ചാം അധ്യായം സവിശേഷമായ ശ്രദ്ധ നേടുന്നുണ്ട്.മനുഷ്യമുഖമാണല്ലോ സര്‍വ്വസാധാരണമായി സിനിമ എന്നറിയപ്പെടുന്ന കഥാഫിലിമുകളില്‍ എഴുപത്തിയഞ്ചു ശതമാനം സ്കീനില്‍ പ്രത്യക്ഷപ്പെടുന്നത്.അതുകൊണ്ടുതന്നെ മനുഷ്യമുഖങ്ങളുടെ ലൈറ്റിംഗില്‍ ഫിലിം ഛായാഗ്രാഹകന്‍ അത്യധികം ശ്രദ്ധ ചെലുത്തുന്നു.മുഖത്തിന്റെ പോരായ്മകളും നന്മകളും കണക്കിലെടുത്തുകൊണ്ടാണ് പ്രകാശം മുഖത്തു ചൊരിയുന്നത്.” പ്രകാശത്തിന്റെ കലയുടെ സര്‍വ്വ പ്രത്യേകതകളേയും കുറഞ്ഞ വാക്കുകളില്‍ ആവാഹിച്ചെടുക്കുന്ന മങ്കടയുടെ വൈഭവത്തെ ചൂണ്ടിക്കാണിക്കുന്ന വരികളാണിവ.അനുഭവത്തിന്റെ കൂടി വെളിച്ചത്തിലുള്ല ഈ എഴുത്തിന് ചൂടും ചൂരും കൂടുമെന്നതിന്റെ തെളിവുകൂടിയാണ് ഈ എഴുത്തെന്ന് പറയാതെ വയ്യ.ഈ പുസ്തകത്തിലെ അഞ്ചാം അധ്യായം സിനിമാവിദ്യാര്‍ത്ഥികള്‍ പ്രത്യേകം പഠിക്കേണ്ടതാണ്്.
          സ്വന്തമായ ശൈലിയില്‍ കഥപറയുകയും സ്വന്തമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്ന വെല്ലുവിളിയെക്കുറിച്ചാണ് സ്ക്രിപ്റ്റ് മുതല്‍ സ്ക്രീന്‍ വരെ എന്ന അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്.സാങ്കേതിക വിദഗ്ദന്റെ ഉത്തരവാദിത്തം സ്ക്രിപ്റ്റ് റൈറ്റര്‍ ഏറ്റെടുക്കേണ്ടതില്ല എന്ന മുന്നറിയിപ്പോടെ കഥ എഴുതുമ്പോള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെപ്പറ്റി സൂചിപ്പിച്ചു പോകുന്നു.ഫിലിം പ്രോസസിംഗിന്റേയും എഡിറ്റിംഗിന്റേയുമൊക്കെ വിവിധങ്ങളായ തലങ്ങളെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്.സ്റ്റുഡിയോക്കകത്ത് ഒതുങ്ങി നിന്നുകൊണ്ട് ചിത്രീകരിച്ച സിനിമകള്‍ ആ സ്വഭാവം മാറ്റി പുറംലോകത്തേക്കിറങ്ങിയതിന്റെ നേട്ടങ്ങളെക്കുറിച്ച് സ്റ്റുഡിയോവിലെ ചെക്ക് പോസ്റ്റുകള്‍  മറി കടന്ന അതിന്റെ നിര്‍മാണത്തില്‍ സരളകൊണ്ടുമാത്രം സാധാരണക്കാരന് പ്രാപ്യമായപ്പോള്‍ അവരില്‍ നിന്ന് പുതിയ സിനിമാകൃത്തുകള്‍ ഉണ്ടായി.ചോരയും നീരുമുള്ള പുതിയ പ്രതിഭകള്‍ മുരടിക്കുന്നവരെ തട്ടിമാറ്റിക്കൊണ്ട് മലയാള സിനിമയിലെ പുതുമ നശിച്ചു പോകാതെ കാത്തു സൂക്ഷിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം എന്നാണ് പറയുന്നത്. സിനിമ ഇനിയും ഏറെ മുന്നോട്ടു പോകണമെന്ന് ആശിക്കുന്ന ഒരുവന്റെ ആത്മാര്‍ത്ഥയുള്ള വാക്കുകാണ് ഇവ.
          ഈ പുസ്തകം സമകാലിക സാങ്കേതിക രീതികളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും സംവദിക്കുന്നില്ലെന്നതു വസ്തുതയാണെങ്കിലും സിനിമ എന്തായിരിക്കണമെന്നതിന് മിഴിവാര്‍ന്ന ഒരു ചിത്രം വരച്ചു തരുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തിലേക്ക് ചേക്കേറിയെങ്കിലും പ്രകാശവുമായി പുത്താങ്കീരി കളിക്കുന്ന സിനിമയുടെ ഭാവത്തിനും രൂപത്തിനും മാറ്റം വന്നിട്ടില്ലെന്നതു വ്യക്തമാണല്ലോ.അതുകൊണ്ടു സിനിമയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ പുസ്തകംപഠിക്കുന്നതുകൊണ്ടു നമുക്കു കഴിയും. ആശയങ്ങളുണ്ടെങ്കില്‍ ഉപകരണ രംഗത്തു വന്ന മാറ്റങ്ങള്‍ സിനിമയുടെ ഒരു മേഖലയേയും പ്രതികൂലമായി ബാധിക്കുകയുമില്ലല്ലോ !
         
                       
പ്രസാധകര്‍- ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്   , വില 50 രൂപ, രണ്ടാം പതിപ്പ് ഏപ്രില്‍ 2015


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1