#ദിനസരികള്‍ 466 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയൊമ്പതാം ദിവസം.‌





||ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ എഡി ഡോ കൂമുള്ളി ശിവരാമന്‍||
            നിരത്തില്‍ കാക്ക കൊത്തുന്നു
            ചത്ത പെണ്ണിന്റെ കണ്ണുകള്‍
            മുല ചപ്പി വലിക്കുന്നു
            നരവര്‍ഗ്ഗ നവാതിഥി യൌവന കാലത്ത് ഈ വരികള്‍ ആദ്യമായി വായിച്ചപ്പോള്‍ എന്നെ അടിമുടിയുലച്ചുകൊണ്ട് ഒരു നടുക്കം പാഞ്ഞുപോയത് ഇന്നും എനിക്കോര്‍മയുണ്ട്.അതിനുശേഷം കാലമെത്രയോ കഴിഞ്ഞിരിക്കുന്നു.പക്ഷേ ഈ വരികളെ തട്ടി നില്ക്കുന്ന ഓരോ തവണയും അന്നത്തെ അതേ നടുക്കം എന്നെ ഇപ്പോഴും വെറുങ്ങലിപ്പിക്കുന്നു.അസാധ്യമായ ഒരു സംവേദനശക്തിയാല്‍ പിടിച്ചുകുടയുന്നു.പൊതുജനമധ്യത്തില്‍ നഗ്നനായവനെപ്പോലെ ഞാന്‍ ചൂളിപ്പോകുന്നു.മാരകമായ അതിന്റെ പ്രഹരശേഷിയില്‍ ഞാന്‍ സ്തബ്ദനാകുന്നു.ആ കവി അക്കിത്തം അച്യൂതന്‍ നമ്പൂതിരിയും കാവ്യം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവുമാകുന്നു.ഇതിഹാസം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകളെ അവതരിപ്പിച്ചുകൊണ്ട് എഴുതപ്പെട്ട ഇരുപത്തിമൂന്നോളം ലേഖനങ്ങളുടെ സമാഹാരമാണ് എന്റെ കൈയ്യിലിരിക്കുന്നത്.എന്‍ പി വിജയകൃഷ്ണന്‍ കവിയുമായി നടത്തിയ അഭിമുഖം കൂടി ഉള്‍‌പ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ വിവിധമാനങ്ങളെ അനാവൃതമാക്കുന്നു.
            ഒരു കണ്ണീര്‍ക്കണം മറ്റു
            ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
            ഉദിക്കയാണെന്നാത്മാവി-
            ലായിരം സൌരമണ്ഡലം
            ഒരു പുഞ്ചിരി ഞാന്‍ മറ്റു
            ള്ളവര്‍ക്കായ് ചെലവാക്കവേ
            ഹൃദയത്തിലുലാവുന്നു
            നിത്യനിര്‍മ്മല പൌര്‍ണമി
            അറിഞ്ഞീലിത്രനാളും ഞാ
            നിദിവ്യ പുളകോദ്ഗമം
            ആ മഹാനഷ്ടമോര്‍‌ത്തോര്‍ത്തു
            കുലുങ്ങിക്കരയുന്നു ഞാന്‍ -
എന്നെഴുതിയ കവിയുടെ കണ്ണുകള്‍ പക്ഷേ ചെന്നെത്തിയത് ഒരു വിശ്വമാനവികനിലേക്കല്ലെന്ന കാര്യം നാം മറന്നു പോകരുത്.മറ്റുള്ളവരുടെ കണ്ണുനീരില്‍ കുലുങ്ങുന്ന ഒരുവനില്‍ നിന്ന് വിഭാഗീയമായ ചിന്തകളിലേക്ക് അക്കിത്തം കടന്നു നിന്നു.താന്‍ വിശ്വസിക്കുന്ന സര്‍‌വ്വോത്തമമായ ഭാരതീയത എല്ലാ പുളകങ്ങളും കൊണ്ടുവരുമെന്ന് പ്രത്യാശിച്ചു. രാജ്യത്തിന്റെ സംസ്കാരം കാക്കുന്ന ആദര്‍ശവാദികളുമായി തനിക്ക് അഭിപ്രായൈക്യമുണ്ടെന്ന് പുസ്തകത്തിലെ   അഭിമുഖത്തില്‍ തുറന്നു സമ്മതിക്കുന്നുണ്ട് അക്കിത്തം.ഭാരതീയമായ ഒരു കമ്യൂണിസത്തെയാണ് താന്‍ തേടുന്നതെന്നും അതിന്റെ സംസ്ഥാപനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും പറയുന്ന അദ്ദേഹം , വിഭാഗീയതയെ പ്രചരിപ്പിക്കുന്ന പ്രസ്ഥാനങ്ങളുമായി ഇപ്പോഴും ചേര്‍ന്നു നില്ക്കുന്നുവോയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. താനൊരു ഭാരതീയന്‍ മാത്രമാണെന്നു പലപ്പോഴും പറഞ്ഞിട്ടുള്ള കവി, ആ വാക്കിന് ഒരു നിര്‍വ്വചനം നല്കേണ്ട സാഹചര്യമാണുള്ളത്.വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ഓരം ചേര്‍ന്നു നില്ക്കുന്നുവോ അതോ സഹനത്തിന്റേയും സഹാനുഭൂതിയുടേയും പാത പിന്തുടരുന്നോ എന്നു തന്നെയാണ് ചോദ്യം. ഉത്തരത്തിനായി കാലം കാത്തു നില്ക്കുന്നു.എഴുത്തൊന്നും പ്രവര്‍ത്തി മറ്റൊന്നുമെന്നുള്ള ശാപം അക്കിത്തത്തിന്റെ മുകളി‍ല്‍ പതിയാതിരിക്കട്ടെ!
            ഒ വി ഉഷ, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ ആര്‍ വി എം ദിവാകരന്‍, ഡോ.അമ്പലപ്പുഴ ഗോപകുമാര്‍, ഡോ ആര്‍സു, മോഹനകൃഷ്ണന്‍ കാലടി, ഡോ എന്‍ കെ ശശീന്ദ്രന്‍ എന്നിവരടക്കമുള്ള ഒരു നിര എഴുത്തുകാരെ പുസ്തകത്തില്‍ അണിനിരത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയോടുള്ള പ്രതിപത്തികളെ പ്രഖ്യാപിക്കുക എന്നതിനപ്പുറം ആ കൃതിയെ രാഷ്ട്രീയമായി നോക്കിക്കാണാനും വിലയിരുത്താനുമുള്ള ശ്രമങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. അതല്ലെങ്കില്‍ അത്തരത്തിലൊരു സമീപനം ഇതിലേക്ക് ലേഖനങ്ങളെ സമാഹരിച്ചവര്‍ സങ്കല്പിച്ചിട്ടില്ലെന്നും വരാം. അതുകൊണ്ട് അനുകൂലങ്ങളെ മാത്രം പ്രഖ്യാപിക്കുന്ന ഒന്നായി ഈ സമാഹാരം മാറി എന്നു പറയാതെ വയ്യ.അപരനു വേണ്ടി പൊഴിക്കുന്ന കണ്ണുനീര്‍ത്തുള്ളിയും മന്ദഹാസത്തിനുമായിരുന്നു / ആണ് തന്റെ സൂര്യചന്ദ്രന്മാരെന്ന് ആ സ്വപ്രകാശത്തെ താന്‍തന്നെ നഷ്ടപ്പെടുത്തിയല്ലോ എന്ന് തിരിച്ചറിഞ്ഞ് കുലുങ്ങിക്കുലുങ്ങിക്കരയുന്ന മനുഷ്യന് കവി നല്കുന്ന സമാശ്വാസമാണ്
            നിരുപാധികമാം സ്നേഹം
            ബലമായി വരും ക്രമാല്‍ എന്ന വരികള്‍. അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലം വരും എന്ന് പ്രവചിച്ചത് മറ്റൊരു കവിയാണത്രേ ! അവനനവനാത്മസുഖത്തിനാചരിക്കുന്നത് അപരനു സുഖത്തിനായ് വരേണം എന്ന് വേറൊരു കവിയും പറഞ്ഞിട്ടുണ്ടത്രേ . കവികള്‍ക്കറിയില്ലെന്ന് വരുമോ അധികാരത്തിന്റെ ക്രൂരരഹസ്യങ്ങള്‍ എന്നു സന്ദേഹിച്ചുകൊണ്ടാണ് ശ്രീ മോഹനകൃഷ്ണന്‍ കാലടി തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.മോഹനകൃഷ്ണന്‍ എഴുതിയതിനെ പിന്‍പറ്റിക്കൊണ്ടു ഞാനും വിരമിക്കുകയാണ് ,
            അറിവില്ലാതെ ഞാന്‍ ചെയ്തോ
            രപരാധം പൊറുക്കുവിന്‍ - എന്ന് വിശ്വമാനവികതയോട് അര്‍ത്ഥിക്കുന്ന ഒരു കവിയേയും കവിതയേയും ഭാവിയിലെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് !
           
           

പ്രസാധകര്‍- ലിപി പബ്ലിഷേഴ്സ്  , വില 125 രൂപ, ഒന്നാം പതിപ്പ് ജൂലൈ 2013


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1