#ദിനസരികള് 451 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിനാലാം ദിവസം.
||സന്ധ്യാകീര്ത്തനങ്ങള് - എഡിറ്റര് : അരവിന്ദന്‍||
വൈകുന്നേരങ്ങളിലെ തണുത്ത ഇറയത്തേക്ക് കൊളുത്തി വെച്ച നിലവിളക്കിന്റെ ഇത്തിരി വെട്ടത്തിലിരുന്നു അമ്മമ്മ രാമരാമരാമ എന്നു ജപിക്കുന്ന ഒരു വിദൂരമായ ഓര്മ്മയാണ് ഈ പുസ്തകം എന്നില്‍ ജനിപ്പിക്കുന്നത്.കൈകൂപ്പി ചാണകം മെഴുകിയ നിലത്ത് പടിഞ്ഞിരുന്നുകൊണ്ട് മുത്തശ്ശി (അവരെ ഞങ്ങള്‍ അമ്മച്ചി എന്നാണ് വിളിച്ചിരുന്നത്) ചൊല്ലിത്തരുന്നത് ഞാനും ഏറ്റുചൊല്ലും. രാമനാമം ചൊല്ലിക്കഴിഞ്ഞാല്‍ വേറെ ചില കീര്ത്തനങ്ങളിലേക്കാണ് മുത്തശ്ശി പോകുക.അതില്
നരനായിങ്ങളെ ജനിച്ചു ഭൂമിയില്
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തീന്നെന്നെ കരകേറ്റീടണം
തിരുവൈക്കം വാഴും ശിവശംഭോ
എന്ന കീര്ത്തനം മിക്കവാറും എല്ലാ ദിവസവും ഉണ്ടാകും. അമ്മമ്മ തന്റെ കഷ്ടപ്പാടുകളുടെ കെട്ടുകള്‍ ഓരോന്നായി അഴിച്ചെടുക്കുന്നതിന് പകരം ഈ ജന്മംതന്ന ഒടുക്കി എന്നെ കാത്തുകൊള്ളണേ എന്ന പ്രാര്ത്ഥന ദൈവത്തിന്റെ മുന്നില്‍ വെക്കുന്നതായിട്ടാണ് ചില വരികള്ക്ക് കൊടുക്കുന്ന അസാധാരണമായ ഊന്നലുകള്‍ കേള്‍ക്കുമ്പോള്‍ തോന്നുക.
അമ്മമ്മയുടെ പല്ലില്ലാത്ത വായില്‍ നിന്നും ഇടിച്ചൂകൂട്ടിയ മുറുക്കാന്റെ മണം ഈ നേരങ്ങളിലൊക്കെ പുറത്തേക്കു വന്നുകൊണ്ടിരിക്കും. മുറുക്കാന്‍ വെറ്റിലയും അടക്കയുമൊന്നുമില്ലാത്ത ദാരിദ്ര്യത്തിന്റെ ദിവസങ്ങളില്‍ പുകയിലഞെട്ടായിരിക്കും അമ്മമ്മ വായിലിട്ടു ചവക്കുന്നത്.രണ്ടായാലും ഈ മണങ്ങള്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. ആ ഇഷ്ടമായിരിക്കണം ഇപ്പോഴും എന്നെ ഇടക്കിടക്ക് മുറുക്കാന്‍ പ്രേരിപ്പിക്കുന്നത്.
അമ്മമ്മ ചൊല്ലുന്ന മറ്റൊരു കീര്ത്തനം ആദിത്യസ്തവമായിരുന്നു ( പേജ് 29
) ചില ദിവസങ്ങളില്‍ എന്നെ മടിയിലിരുത്തിയായിരിക്കും ഇത് ചൊല്ലുക. പതിയേ മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടുള്ള ആ ആലാപനം ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്ന ഒന്നാണ്.
അര്ക്ക !
സൂര്യ ! ദിവാകരാ ഭുവനത്രയത്തിനു നായകാ
ഉള്ക്കുരുന്നിലുദിക്ക നിന്കൃപയെപ്പോഴും മമ ദൈവമേ
ദുഷ്കൃതങ്ങളൊഴിച്ചു മാം പരിരക്ഷചെയ്വതിനായ് മുദാ
ദ്വാദശാത്മാ ! ദിനേശ ഭാസ്കരാ!
സൂര്യദേവാ നമോസ്തുതേ !
അക്ഷരമാലാ ക്രമത്തിലായിരുന്നു ഈ കീര്ത്തനം എഴുതിയിട്ടുള്ളത്.അതുപോലെ വേറെയും ചിലതുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓര്‍ത്തിരിക്കാന്‍ വളരെ എളുപ്പവുമായിരുന്നു. നരനായിങ്ങനെ എന്നു തുടങ്ങുന്ന കീര്ത്തനത്തിലെ ശ്ലോകങ്ങളിലെ ആദ്യവരിയിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് വായിച്ചാല്‍ നമശിവായ എന്നാണെന്നു പറഞ്ഞുതന്നതും അമ്മമ്മയാണ്.എളുപ്പമായുള്ള എന്നുതുടങ്ങുന്ന അവസാനശ്ലോകത്തെ യെളുപ്പമായുള്ള എന്നെഴുതണമെന്ന് മാത്രം.
അര്ക്ക നിഷ്കളരൂപ ദിവാകരാ
ഭക്തവത്സല പാപവിനാശനാ
ത്വല്സ്വരൂപം മമഹൃദി തോന്നണ
മാദിത്യഭഗവാനെ വണങ്ങുന്നേന് എന്നു തുടങ്ങുന്ന ആദിത്യകീര്ത്തനത്തിലെ
ഈശ്വരാ ചികിത്സിപ്പാനുമാളല്ലേ
വാച്ച നാശങ്ങള് കൊണ്ടും ഫലം വരാ
ചേര്ച്ചയും കെട്ടു വാടിയെന്‍ മാനസം
ആദിത്യഭഗവാനെ വണങ്ങുന്നേന് - എന്ന വരികളിലേക്കെത്തുമ്പോഴേക്കും അമ്മമ്മയുടെ സ്വരത്തില്‍ കണ്ണുനീരിന്റെ നനവൂറാന്‍ തുടങ്ങിയിട്ടുണ്ടാകും. ഈ ശ്ലോകത്തിലെ ഈശ്വരാ ചികിത്സിപ്പാനുമാളല്ലേ എന്ന വരിയിലാണ് പ്രത്യേകമായ ഊന്നല്‍. അസുഖമൊന്നും വരുത്താതെ കാത്തോളണേ എന്ന പ്രാര്ത്ഥനയുടെ നിറവായിരിക്കും അപ്പോഴേക്കും എന്റെ മനസ്സിലുമുണ്ടാകുക.പത്തുമുപ്പതുകൊല്ലം മുമ്പുള്ള വയനാട്ടിലെ കഥയാണ്.അസുഖങ്ങള്‍ വരുത്തരുതേ എന്ന പ്രാര്ത്ഥനക്ക് അക്കാലത്തെ ഭൌതിക സാഹചര്യങ്ങള്‍ കാരണം പ്രാധാന്യം ഏറെയുണ്ടായിരുന്നു.
ഗംഗാതരംഗരമണീയ ജടാകലാപം
ഗൌരീനിരന്തര വിഭൂഷിത വാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരാണസിപുരപതിംഭജവിശ്വനാഥം എന്ന് നിറുത്താതെ ചൊല്ലിയതിനു ശേഷം അടുത്തു വരി മുത്തശ്ശി മറന്നു പോകുന്ന ചില സാഹചര്യങ്ങളുമുണ്ടാകാറുണ്ട്. ആ സമയത്ത് അവരുടെ ഒരു വിഷമം കാണേണ്ടതുതന്നെയാണ്.പ്രായത്തിനേയും ഓര്മയേയുമൊക്കെ കുറ്റപ്പെടുത്തി ഭഗവാനോടു ക്ഷമയൊക്കെ ചോദിച്ച് സങ്കടത്തോടെ അവര്
അവസാനിപ്പിച്ചെഴുന്നേല്ക്കും. എനിക്ക് പതിനൊന്നു വയസ്സുള്ളപ്പോഴാണ് മുത്തശ്ശി മരിക്കുന്നത്.
എന്റെ കാവ്യാനുശീലനങ്ങളുടെ ആദ്യതട്ടകം മുത്തശി ചൊല്ലിത്തരാറുള്ള ഈ കീര്‍ത്തനങ്ങള്‍ തന്നെയായിരുന്നു എന്ന കാര്യം നന്ദിയോടെ സ്മരിക്കട്ടെ!
ജ്ഞാനപ്പാനയിലേക്കും ഹരിനാമകീര്ത്തനത്തിലേക്കും അധ്യാത്മരാമായണ ത്തിലേക്കും ഭാരതം കിളിപ്പാട്ടിലേക്കും നാരായണഗുരുവിലേക്കുമൊക്കെ പിന്നീട് ഞാന്‍ നടത്തിയ യാത്രകള്ക്കു കാരണം ചെറുപ്പത്തിലേ കവിത പകര്ന്നുതരുന്ന അനുഭൂതികളെ പിന്‍പറ്റാന്‍ കഴിഞ്ഞതുകൊണ്ടാണ്.വൃത്തത്തോടും താളത്തോടുമുള്ള എന്റെ പ്രതിപത്തിക്കു കാരണവും മറ്റൊന്നല്ല.ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്ന കവിതകളെ എളുപ്പത്തില്‍ ഓര്‍ത്തുവെക്കാന്‍ കഴിയും എന്ന ബോധ്യവും അങ്ങനെയാണ് എനിക്കുണ്ടായത്.
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരോടക്കുഴലുമുണ്ടങ്ങനെ
ഉണ്ണിക്കു പേരുണ്ണി കൃഷ്ണനെന്നങ്ങനെ
ഉണ്ണി വയറ്റത്തു ചേറുമുണ്ടങ്ങനെ
ഉണ്ണിക്കൈരണ്ടിലും വെണ്ണയുങ്ങനെ
എന്ന വരികളിലെ പദഭംഗിയും താളബോധവും ആര്ക്കാണ് അവഗണിക്കാന്‍ കഴിയുക? കേള്‍ക്കുന്നവന്റെ മനസ്സിലേക്ക് എത്ര സമര്ത്ഥമായാണ് ഉണ്ണിക്കണ്ണനെ ഇതെഴുതിയ ആള്ക്ക് പ്രതിഷ്ഠിക്കാന്‍ കഴിയുന്നത് ?
പില്ക്കാലങ്ങളില് ചില വഴികളിലൂടെ ദൈവത്തെ തേടുമ്പോഴും സ്രഷ്ടാവോ നിയാമകനോ ആയ ഒരു ദൈവം എന്ന സങ്കല്പം മനുഷ്യന്റേതായ വെറും ദൌര്‍ബല്യത്തില്‍ നിന്നും ഉടലെടുത്ത മിഥ്യമാത്രമാണെന്നും വിശ്വാസവും അതിനെച്ചുറ്റിപ്പറ്റി നിലനില്ക്കുന്ന ഇതര സങ്കല്പങ്ങളും കേവലമായ ചൂഷണോപാധികളാണെന്നു തിരിച്ചറിയുമ്പോഴും അമ്മമ്മ ചൊല്ലിത്തന്ന ഈ പാട്ടുകളുടെ ഭംഗിക്ക് ഒട്ടും കുറവു വരുന്നില്ല. ഭാഷ വഴങ്ങാനും വഴക്കാനും അതിന്റെ അസൂയാവഹമായ തേരുരുള്‍ നാദത്തില്‍ സ്വയം മറക്കാനും എന്നെ പ്രാപ്തനാക്കിയത് ഈ കീര്‍ത്തനങ്ങള്‍ തന്നെയാണെന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സന്ധ്യാകീര്ത്തനങ്ങള് എന്ന ഈ പുസ്തകം ഞാന്‍ വാങ്ങുമ്പോള്‍ എന്റെ മനസ്സിലും ഗതകാലത്തിന്റെ നനുത്ത വികാരങ്ങളിലേക്ക് ഒരു യാത്ര എന്ന ഭാവത്തിന് മുന്ഗണനയുണ്ടായിരുന്നു.ഈ പുസ്തകത്തിലെ ഓരോ കീര്ത്തനങ്ങളും എന്നെ എന്റെ കുട്ടിക്കാലത്തേക്കും അമ്മമ്മയുടെ മുറുക്കാന്‍ മണത്തിലേക്കും ദൈന്യത നിറഞ്ഞ ചിലമ്പിച്ച ഒച്ചയിലെ പാട്ടുകളിലേക്കും ഒരിക്കല്‍ കൂടി കൊണ്ടുപോകുന്നു.നന്ദി , എന്റെ പ്രിയപ്പെട്ടെ അമ്മച്ചീ.. !
പ്രസാധകര്‍- കറന്റ് ബുക്സ് , വില 85 രൂപ, ഏഴാം പതിപ്പ് ജൂലൈ 2005
Comments