#ദിനസരികള്‍ 412




||ചങ്ങാതിമാര്‍||

            തണുത്ത ബാല്യത്തിന്റെ
            ഒച്ചു വേഗങ്ങള്‍ക്കിടയില്‍
            പഴുതാരപ്പേടി.
           
            ചാണകം മെഴുകിയ
            ചൂടുകാലങ്ങളുടെ
            മൂലയില്‍ നിന്നും
            തേളുപേടി.
            പാറ്റപ്പേടി
            പല്ലിപ്പേടി

            പക്ഷേ
            എട്ടുകാലിയും ഞാനും
            കൂട്ടുകാരായിരുന്നു
           
            അവന്‍
            മൂലയില്‍ നിന്നും മൂലയിലേക്ക്
            വലകെട്ടി!
            അരിയിട്ടുവെക്കുന്ന
            അലൂമിനിയക്കലത്തിന് ചുറ്റും,
            അലമാരക്കു ചുറ്റും,
            പൊട്ടിയ കണ്ണാടി
            തൂക്കിയിടാനടിച്ച
            ആണിയില്‍ നിന്ന്
            മോന്തായത്തിലേക്കും
            അവന്‍
അഴകോടെ നെയ്ത്തുവേല നടത്തി.
           
           
            കുഴിക്കക്കൂസിന്റെ
            രണ്ടുപലകകളെ
            തന്റെ വെള്ളിനൂലുകളില്‍
            അവന്‍ കോര്‍‌ത്തെടുത്തതു
            കണ്ടനാളിലാണ്
            ഗ്രന്ഥപ്പെട്ടിയും നാരായവുമുപേക്ഷിച്ച്
            ഞാന്‍
            ദേശാന്തരങ്ങളിലേക്ക്           
            കൂപ്പുകുത്തിയത്.
            ഇപ്പോള്‍ വലനെയ്യുന്ന പണിയില്‍
            ഞങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു.
           
           




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1