#ദിനസരികള്‍ 362
രാമായനമല്ല
, സീതായനമാണ് ശരി എന്നൊരു പക്ഷമുണ്ടല്ലോ. ഞാനും ആ പക്ഷക്കാരനാണ്.സീതയുടെ പാദരേണുക്കളെ
പിന്തുടരാനുളള ആത്മബലം പോലും രാമനില്ല.സീതയോളം രാമന്‍ ഉയരില്ലെന്ന് വാല്‍മീകിക്കും
അറിയാം.ലോകത്തെ ഏറ്റവും ഗുണവാനും വീര്യവാനുമായ ആളെ തേടിയിറങ്ങിയ അദ്ദേഹം , ഒരു
പക്ഷേ തന്റെ ചോദ്യത്തിനുത്തരം രാമനില്‍ കണ്ടെത്തിയിട്ടുണ്ടാകാം.എന്നാല്‍ രാമനെ
അതിശയിക്കുന്ന തലത്തില്‍ സീതയെ ഉരുക്കിപ്പണിതതിലൂടെ എക്കാലത്തും രാമനെക്കാള്‍
മികച്ച പ്രതിയോഗിയെയാണ് ആദികവി സൃഷ്ടിച്ചെടുത്തത്.മനുഷ്യന്‍ ഗുണവാനും വീര്യവാനും
മാത്രമായിരുന്നാല്‍ പോരെന്നും മനുഷ്യത്വമെന്ന സര്‍വ്വാതിശായിയായ മൂല്യബോധത്തെ പിന്‍പറ്റുമ്പോഴാണ്
ഒരുവന്‍ പൂര്‍ണനാകുന്നതെന്നും അത്തരത്തിലുള്ള ഒരു പ്രാഗ്രൂപത്തെയാണ് സീതയിലുടെ
വാല്‍മീകി സൃഷ്ടിച്ചെടുത്തതെന്നും ഞാന്‍ കരുതുന്നു.
രാമരാവണയുദ്ധാനന്തരം അഗ്നിപ്രവേശം നടത്തി പരിശുദ്ധി തെളിയിച്ചാണ്
സീത രാമന്റെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. സീതയെ അഗ്നിപ്രവേശനത്തിന്
അനുവദിച്ച ആ നിമിഷംതന്നെ രാമനെന്ന ഗുണവാന്റെ പതനം ആരംഭിച്ചുവെന്നു വേണം പറയാന്‍.അയോധ്യാധിപതിയുടെ
പത്നി സുചരിതയാണെന്ന് ലോകം അറിയട്ടെ എന്നാണ് രാമന്‍ ചിന്തിക്കുന്നത്.മാലോകര്‍ക്കു
വേണ്ടിയാണ് താന്‍ സീതയെ പരീക്ഷിക്കുന്നതെന്ന വ്യാജേന സംശയഗ്രസ്തമായ തന്റെതന്നെ
മനസ്സിനെ തൃപ്തിപ്പെടുത്തുകയായിരുന്നു രാമനെന്ന ചിന്തക്ക് അടിവരയിടുന്നതാണ്
പിന്നീട് സീതയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ എന്നതാണ് സത്യം.ആരോ ചിലര്‍
അപവാദമുന്നയിച്ചത് ചാരന്മാര്‍ മുഖേന രാമന്റെ ചെവിയിലെത്തുകയും രാമന്‍ സീതയെ –
അതും തന്റെ കുഞ്ഞുങ്ങളെ ഉദരത്തില്‍ പേറുന്ന സീതയെ –
വനത്തിലുപേക്ഷിക്കുവാന്‍ കല്പിച്ചയക്കുകയും ചെയ്തതോടെ ഗുണവാനും വീര്യവാനുമെന്ന
വിശേഷണം പേറി വജ്രസമാനം തിളങ്ങി നിന്നിരുന്ന രാമന്‍ , കരിക്കട്ടപോലെ ഭൂമിയിലേക്ക്
പട്ടുവീഴുന്നത് കാണുക.
പരിത്യാഗത്തിനുശേഷമാണ് , സീത രാമനെക്കാള്‍ ഔന്നത്യമാര്‍ജ്ജിക്കുന്നതെന്ന്
പറയാം.
“രാവണാങ്കേ വസിച്ചോള്‍ നീ
ദുഷ്ടന്‍ കണ്ണാലെ കണ്ടവള്‍
നിന്നെ ത്തിരിച്ചെടുക്കാമോ
കുലവമ്പോതിടുന്ന ഞാന്‍
എന്തിനോ വീണ്ടു ഞാന്‍ നിന്നെ
അതു കിട്ടിക്കഴിഞ്ഞു മേ
ഇല്ലൊരാസക്തി മേ നിങ്കല്‍
വിട്ടുപോകാം യഥേഷ്ടമേ “ എന്ന് ഒരിക്കല്‍ തന്നെ
ആട്ടിയകറ്റിയവനാണെന്ന ബോധ്യമുണ്ടായിട്ടും ഒരു നോട്ടംകൊണ്ടു പോലും സുചരിതയായ ആ
സതീരത്നം രാമനെ ഭര്‍ത്സിക്കുന്നില്ല.സീതയുടെ ആ മൌനത്തിന്റെ രഹസ്യം പക്ഷേ രാമനെ
നിഷ്പ്രഭനാക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന് കാലത്തിന് അറിയാമായിരിക്കണം.
അതുകൊണ്ടാണല്ലോ ,
കാവ്യം രാമായണം കൃല്‍സ്നം
സീതായാശ്ചരിതം മഹത് –
എന്ന് കവിയെക്കൊണ്ട് കടന്നു പറഞ്ഞുവെപ്പിക്കുന്നത്.പരിത്യക്തയായ സീതയെ രാജസൂയ
വേദിയിലേക്ക് ആദികവി തിരിച്ചെത്തിക്കുന്നുണ്ട്. അപ്പോഴും കണ്ണുനീര്‍ വാര്‍ത്തുകൊണ്ട്
രാമന്റെ കാല്‍ക്കലേക്ക് പോയി വീഴുന്നവളായി സീത മാറുന്നില്ല, മറിച്ച് രാമന്റെ
മുഖത്തുനോക്കി ആ രാജസദസ്സിനെ സാക്ഷിയാക്കി ഞാന്‍ പതിവ്രതയാണെങ്കില്‍ ഭുമി പിളര്‍ന്ന് എന്നെ
കൈക്കൊള്ളണേ എന്ന് ഭൂമി ദേവിയോട് അര്‍ത്ഥിക്കുകയാണുണ്ടായത്.ആ പ്രാര്‍ത്ഥനയുടെ
തീവ്രത നോക്കുക. താനിനി രാമപത്നിയായി വേഷം കെട്ടാനില്ല എന്ന തീരുമാനമെടുത്ത
ഒരുറച്ച മനസ്സിന്റെ നിലപാടാണത്. താന്‍ പതിവ്രതയല്ലെങ്കില്‍ ഭൂമി പിളര്‍ന്ന്
താഴ്ത്തണേ എന്നല്ല പ്രാര്‍ത്ഥന എന്നതു പ്രത്യേകം ശ്രദ്ധിക്കുക.
ലോകവന്ദ്യനായ ഒരു പുരുഷന്റെ ദാസ്യപ്പണി ചെയ്തുകൊണ്ട് ജീവിച്ചുപോകുന്ന
ഒരു പെണ്ണിനെ സൃഷ്ടിക്കുകയായിരുന്നില്ല കവി ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തം.
പുരുഷന്റെ മേല്‍ക്കോയ്മകളെ തച്ചുടക്കുന്ന , അവന്റെ ആധിപത്യവാസനകളുടെ മുഖത്തു
തുപ്പുന്ന സീതയെന്ന കഥാപാത്രം എക്കാലത്തേയും സ്ത്രീകള്‍ക്ക് മാതൃകയാകുക
എന്നതുതന്നെയായിരിക്കും രാമായണകര്‍ത്താവും ഉദ്ദേശിച്ചിരുന്നത്.രാമായനങ്ങളെ
സീതായനമാക്കുന്ന വായനകള്‍ക്ക് ഇനിയും പ്രസക്തിയുണ്ടെന്ന് നാം മനസ്സിലാക്കുക.
Comments