#ദിനസരികള്‍ 315

            പ്രണയം. ഒന്നു തൊട്ടാല്‍ മേഘമാര്‍ഗ്ഗത്തിലേക്കേറ്റി വിടുന്ന മാസ്മരികത.ഈ ചാരുതയെ കവികള്‍ ഏതൊക്കെ ഭാവങ്ങളില്‍ ആരചിക്കുവാന്‍ ശ്രമിച്ചിട്ടില്ല? എന്നിട്ടും പിടിതരാതെ വഴുതിനീങ്ങുന്ന ഹൃദയദ്രവീകരണശേഷിയുള്ള ആ താരള്യത്തെ പേര്‍ത്തും പേര്‍ത്തും പിന്തുടരുക എന്നത് കവിധര്‍മ്മമാകുന്നു. പ്രണയമില്ലാതെ ജീവിതമോ? അസംഭവ്യമെന്നാണ് കവികള്‍ ചിന്തിക്കുകതന്നെ.അത്തരത്തിലുള്ള പ്രണയോപാസനയുടെ ഫലമായിട്ടാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രണയഗീതങ്ങള്‍ എന്ന പുസ്തകം ഉരുവം കൊണ്ടത്. എന്റെ കവിതയുടെ തടി തിരിയുന്ന കാലത്ത് വിരിഞ്ഞ കുരുന്നുപൂക്കളാണ് , തുടര്‍ന്നു കാണുന്ന വിധം നിറം നോക്കി അടുക്കി , ഏതാണ്ട് ഭാവഗീതിയുടെ ക്രമം ദീക്ഷിച്ചുകൊണ്ട് സഞ്ചയിച്ചിട്ടുള്ളവയില്‍ ഏറിയ കൂറുംഎന്നാണ് പ്രസ്തുത കാവ്യസമാഹാരത്തിലെ കവിതകളെക്കുറിച്ച് കവി പറയുന്നത്.
            മേഘമാര്‍ഗ്ഗങ്ങളി
            ലേറി നില്ക്കുന്നു നാം
            കേവലമൊറ്റ
            നൊടിയിടയെങ്കിലും
മെല്ലെത്തലോടുമിരുവിരല്‍ത്തുമ്പിങ്കല്‍
വന്നു തുടിക്കുമിരുഹൃദയങ്ങള്‍ നാം
താഴെക്കരിമ്പുക മൂടിയ കണ്ണുകള്‍
താരാ പഥത്തിലേക്കാര്‍ത്തിയാല്‍ നീളവേ
കാണാതെ , രാഗാര്‍ദ്രമാം നിമേഷങ്ങള്‍ തന്‍
ഭാവ പരാഗം പുരണ്ട ചിറകുമായ്
            വിണ്ണിന്റെ വന്ധ്യത
            നീക്കുവാനല്ലീ നാം
            സഞ്ചരിക്കുന്നൂ
            സമീരമാര്‍ഗ്ഗങ്ങളില്‍ ?  പ്രണയത്തിന്റെ ഭാവപരാഗം പുരണ്ടുകഴിഞ്ഞാല്‍പ്പിന്നെ ഊഷരതകളില്ല.ഋതുക്കളില്‍ ശരതും ഗ്രീഷ്മവും ശിശിരവുമില്ല, നിതാന്തവിസ്മയമായ വസന്തമേയുള്ളു.
            ഇനിയെന്നാവോ കാണ്മ
                        തെന്നവള്‍ മൊഴിഞ്ഞതിന്‍
            പൊരുളന്വേഷിച്ചിനി

                        യെത്ര ഞാനലഞ്ഞാലും ആ അലച്ചിലും സന്തോഷപ്രദായകമാണ്. ദുഖം പോലും ആനന്ദമാകുന്ന അവസ്ഥ.ഞാനും നീയുമെന്നില്ല , നമ്മളെന്നേയുള്ളു.ഒന്ന് ഒന്ന്  ഒന്ന് എന്നാണ് പ്രണയമന്ത്രം തന്നെ.പ്രണയത്തിന്റെ ആഴമുള്ള അത്തരം ഭാവങ്ങളെ പ്രപഞ്ചനം ചെയ്യുന്നുണ്ട് , വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രണയഗീതങ്ങള്‍.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1