#ദിനസരികള്‍ 297


||ഒറ്റകള്‍||

പാതിരാത്തീവണ്ടിതന്‍
താളവും തണുപ്പുമെന്‍
പ്രാണനെ താരാട്ടാറ്റി
താലോലിച്ചുറക്കുമ്പോള്‍
പെയ്തുവീഴുന്നു കിനാ
വിറങ്ങും തീരങ്ങളില്‍
പേയുകള്‍ ! സ്വപ്നം, ജ്വര
സന്തപ്തം ഭയാകുലം.
അഗ്നിവീണയില്‍ കോര്‍ത്ത
രാഗങ്ങള്‍ വര്‍ഷിച്ചപോല്‍
ചുട്ടുനീറുന്നു മന,സ്സേ
തേതോ വിഭ്രാന്തിയാല്‍.

കോര്‍ത്തകൈയ്യഴിയാതെ
യെത്രയോ ദുരം താണ്ടി
യിത്രയും വന്നു നമ്മളി
ന്നു നാം രണ്ടാകുമ്പോള്‍
നേര്‍ത്തു പോകുന്നൂ പൂര്‍വ്വ
ജന്മജന്മാര്‍ജ്ജിത
ഭാഗ്യങ്ങള്‍ ! നമുക്കുനാ
മൊറ്റയാകുകയല്ലോ.

ഒറ്റ ! നിന്നില്‍നിന്നെന്നെ
കീറിമാറ്റുമീ വേള
ക്കിത്രയുമെളുപ്പമാം
പേരു നാം നല്കി ഒറ്റ !

ഒറ്റതാനല്ലീ നീയും ഞാനു
മല്ലെങ്കി,ലൊന്നാണെ
ന്ന ഭാവനയല്ലേ മൌഢ്യം ,
നേരറിയുകില്‍ ?
ഇക്കാലമിതുവരെ
യൊന്നായി നാം കെട്ടി
യതൊക്കെയുമൊറ്റക്കൊറ്റ
ക്കങ്ങനെ പുലരട്ടെ!

എത്തി നാം വഴിവക്കില്‍
നിനക്കു പോകാമിനി
യിത്തിരിനേരം ഞാനീ

ത്തണുപ്പില്‍ ശയിക്കട്ടെ !

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1