#ദിനസരികള്‍ 277
മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി എഴുത്തുകാരി ശാരദക്കുട്ടി നടത്തിയ ശ്രദ്ധയേമായ ഒരു അഭിമുഖമുണ്ട് ഈ ലക്കം പച്ചക്കുതിര മാസികയില്‍. താന്‍ വന്ന വഴികളെക്കുറിച്ചും തന്റെ സംഘടനാപ്രവര്ത്തനങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെ ക്കുറിച്ചുമെല്ലാം സഖാവ് മേഴ്സിക്കുട്ടിയമ്മ തുറന്നു സംസാരിക്കുന്ന അവരുടെ ഓരോ വാക്കുകളും നിലപാടുകളും താനെന്താണെന്ന് സ്വയം പ്രഖ്യാപിക്കുന്നവയാണ്.അടിസ്ഥാന വര്ഗ്ഗത്തിന്റെ കണ്ണുനീരിന്റെ കാരണങ്ങളെക്കുറിച്ച് ഇവര്ക്ക് മറ്റാരും പറഞ്ഞുകൊടുക്കേണ്ടതില്ല, കാരണം ആ കണ്ണുനീരുകള്ക്കും വേദനകള്ക്കുമിടയിലാണ് അവരുടെ ജീവിതം ഇന്നത്തെ നിലയിലേക്ക് തിടംവച്ചുയര്ന്നുവന്നത്.
മത്സ്യത്തൊഴിലാളികളുടേയും കശുവണ്ടിത്തൊഴിലാളികളുടേയും ജീവിതപ്രതിസന്ധികളെ , അവര്‍ക്കൊപ്പം നിന്ന് പ്രതിരോധിച്ചതിന്റെ പാഠങ്ങള്‍ ഇവര്ക്ക് എന്നും വഴികാട്ടിയാണ്. അതുകൊണ്ടുതന്നെയാണ് ഏതു വെല്ലുവിളിയുടെ മുന്നിലും തലയുയര്ത്തിപ്പിടിച്ചു നിന്നുകൊണ്ട് നേരിടാനുള്ള കരുത്ത് കൈമുതലായി വന്നത്.
ശാരദക്കുട്ടി എഴുതുന്നതുപോലെ “ കടല്‍ ജീവിതവും പെണ്ജീവിതവും സ്വപ്നങ്ങളും ഭാവിപദ്ധതികളും പ്രതിബന്ധങ്ങളും അതിജീവനവും മതവും വര്ഗ്ഗീയതയും മാധ്യരാഷ്ട്രീയവും ജനാധിപത്യവും പ്രണയവും കൂടെ വ്യക്തിജീവിതവും “ ഇവിടെ ചര്ച്ച ചെയ്യപ്പെടുന്നു. നിലപാടുകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന മേഴ്സിക്കുട്ടിയമ്മ ഓഖി ദുരന്തത്തിന്റെ പേരില്‍ ഫിഷറീസ് വകുപ്പു മന്ത്രിയെന്ന നിലയില്‍ ധാരാളം പഴി കേട്ട വ്യക്തിയായിരുന്നു. പക്ഷേ അതൊക്കെ താല്കാലികപരിഭവങ്ങള് മാത്രമാണെന്നും മേഴ്സിക്കുട്ടിയമ്മയെ അടുത്തറിയാവുന്ന മത്സ്യത്തൊഴിലാളികള്‍ അവരെ ഒരിക്കലും കൈവിടുകയില്ലന്നും മറ്റൊരിടത്ത് ശാരദക്കുട്ടി എഴുതുന്നുണ്ട് :-“ പിന്നിലെത്ര ആളുണ്ടെന്നും മുന്നിലെത്ര ക്യാമറയുണ്ടെന്നും നോക്കി രാഷ്ട്രീയം കളിക്കുന്നവരുടെ കൂടെ സഖാവ് മേഴ്സിക്കുട്ടിയമ്മയെ അളക്കരുത്.അവര്‍ ആളു വേറെയാണ്. ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാവില്ല അവരുടെ അടിയുറച്ച രാഷ്ട്രീയ ബോധത്തേയും വര്ഗ്ഗ ബോധത്തേയും. കാരണം കാരുണ്യവും രാഷ്ട്രീയവും അവര്ക്ക് ഒരു ഫേസ്പാക്ക് മാത്രമല്ല” ഒരു നേതാവെന്ന നിലയില്‍ മേഴ്സിക്കുട്ടിയമ്മയെ വാങ്ചിത്രം കൃത്യമായി വരച്ചിടുന്നു.
പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും പറയുന്ന ഈ നേതാവിന്റെ ശീലങ്ങള്‍ അനുകരണീയമാണ്. പറയാനുള്ളത് പറഞ്ഞു കഴിയുമ്പോഴാണ് തനിക്ക് ആത്മസംതൃപ്തിയുണ്ടാകുന്നതെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി താനൊന്നും ഒളിച്ചു വെക്കാറില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി മേഴ്സിക്കുട്ടിയമ്മ പറയുന്നുണ്ട്.
തുറന്നു പറയുന്നവര്ക്ക് ശത്രുക്കളും കൂടും. വിധേയന്മാരായി നട്ടെല്ലു വളച്ചു നില്ക്കുന്നവര്ക്ക് താല്ക്കാലികമായി വിജയിക്കാന്‍ കഴിയുമെങ്കിലും ജനമനസ്സില്‍ സ്ഥാനമുണ്ടാകില്ല. അതുകൊണ്ട് ആരെങ്കിലും കെട്ടിയേറ്റുന്ന കോലമായി വേഷം കെട്ടാന്‍ ഒരിക്കലും തയ്യാറില്ലാത്ത ഈ നേതാവ് അനുകരണീയമായ മാതൃകയാണ്.സമൂഹത്തിന്റെ ഒരു പരിച്ഛേദമെന്ന നിലക്ക് സ്വന്തം പാര്ട്ടിയിലും യാഥാസ്ഥിതികരായ ആളുകളുണ്ടാകാമെങ്കിലും താരതമ്യേന ഭേദം കമ്യൂണിസ്റ്റുപാര്ട്ടിയാണ് എന്ന സത്യം അവര്‍ വിസ്മരിക്കുന്നില്ല.താന്‍ സത്യസന്ധയാണെന്നുള്ള സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള അവരുടെ വാക്കുകള്‍ സൌമ്യമായ ഒരു പരിവേഷം പേറുന്നുണ്ടെങ്കിലും അതില്‍ ജ്വലിച്ചുനില്ക്കുന്ന ആത്മാര്ത്ഥതയുടെ കനലുകളെ നമുക്ക് അവഗണിക്കാനാകുന്നതല്ല.
Comments