#ദിനസരികള്‍ 260

ചന്ദനചര്ച്ചിതനീലകളേബര,പീതവസനവനമാലീ 
കേളിചലന്മണി കുണ്ഡല മണ്ഡിതഗണ്ഡയുഗസ്മിതശാലീ 
ഹരിരിഹ മുഗ്ധവധൂനികരേഹ വിലാസിനി വിലസതി കേളിപരേ 

പീനപയോധരഭാരഭരേണ ഹരിം പരിരഭ്യ സരാഗം 
ഗോപവധൂരനുഗായതി കാ ചിദുദഞ്ചിതപഞ്ചമരാഗം 

കാപി വിലാസവിലോലവിലോചനഖേലനജനിതമനോജം 
ധ്യായതി മുഗ്ധവധൂരധികം മധുസൂദനവദനസരോജം 

കാപി കപോലതലേ മിളിതാലപിതും കിമപി ശ്രുതിമൂലേ 
ചാരു ചുചുംബ നിതംബവതീദയിതം പുളകൈരനുകൂലേ 

കേളികലാകുതുകേന കാചിദമും യമുനാവനകൂലേ 
മഞ്ജുളവഞ്ചുളകുഞ്ജഗതം വിചകര് കരേണ ദുകൂലേ 

കരതലതാളതരളവലയാവലികലിതകളസ്വനവംശേ 
രാസരസേ സ-നൃത്തപരാ ഹരിണാ യുവതി: പ്രശശംസേ 

ശ്ലിഷ്യതി കാമപി ചുംബതി കാമപി കാമപി രമയതി രാമാം 
പശ്യതി സസ്മിതചാരുപരാമപരാമനുഗച്ഛതി വാമാം: 

ശ്രീജയദേവഭണിതമിദമദ്ഭുതകേശവകേളിരഹസ്യം 
വിപിനവിനോദകലാബലിതം വിതനോതു ശുഭാനി യശസ്യം 
            മലയാളത്തിലേക്കു മൊഴിമാറ്റുന്നില്ല.ഗീതാഗോവിന്ദമാണ്.ജയദേവകൃതം. ഹരിപരിരംഭണവലിതവികാരാ , കുചകലശോപരി തരളിത ഹാരാ , തദധരപാനരഭസകൃതതന്ദ്രാ വിചലദളകലളിതാനന ചന്ദ്രാ എന്നും ഭുജബന്ധനം ഘടയ രദഖണ്ഡനം ജനയ യേന വാ സുഖജാതംഭവതി എന്നുമൊക്കെ ഇനി എത്ര കാലം ചൊല്ലാന്‍ കഴിയുമെന്ന് അറിയില്ല.ഇവയൊക്കെ ദൈവനിന്ദയാണ് ,സാസ്കാരികവിരുദ്ധമാണ് എന്നു പ്രഖ്യാപിച്ച് നിരോധിക്കാന്‍ അധികംതാമസമില്ല എന്നൊരവസ്ഥ സംജാതമായിരിക്കുന്നു.
            ഗീതാഗോവിന്ദത്തിലെ രാസക്രീഡ കവിഭാവന മാത്രമാണ് എന്നു വാദിക്കുന്നവരുണ്ട്.സന്താനങ്ങളേയും ഭര്‍ത്താക്കന്മാരേയും പിന്നില്‍ തള്ളി സ്ത്രീകള്‍ കൂട്ടമായി ശ്രീകൃഷ്ണനെ സമീപിച്ചുവത്രേ !ഭര്‍തൃപരിചരണത്തിനിടയില്‍ മുറ്റത്തു വന്നു ചൂളമടിക്കുന്ന കാമുകന്റെ മുമ്പിലേക്ക് ഒരു സ്ത്രീ ഓടിപ്പോകുന്ന കഥ ഭാവന കാടുകയറിയ പുതുനോവലിസ്റ്റുകള്‍ പോലും ഇന്നുവരെ വര്‍ണിച്ചിട്ടില്ലഎന്ന് ഗീതാഗോവിന്ദത്തെക്കുറിച്ച് സി വി വാസുദേവഭട്ടതിരി എഴുതുന്നുണ്ട്.ഇനി കവിഭാവന എന്ന വാദത്തെ , വാദത്തിനു വേണ്ടി അംഗീകരിക്കാമെങ്കിലും ഇക്കാലത്ത് അത്തരമൊരു കൃതി എഴുതപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് എന്തായിരിക്കും എന്നൊരു ചോദ്യം കൂടി ഉന്നയിക്കേണ്ടതുണ്ട്.

            ശാഖോപശാഖകളേയും മുഴകളേയുമൊക്കെ ചെത്തിമിനുക്കി ഏകശിലാധാരമായ ഒരു സംസ്കാരവൃക്ഷത്തെ വാര്‍‌ത്തെടുക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്നതുകൊണ്ടുതന്നെ വാത്സ്യായനനും അദ്ദേഹത്തിന്റെ കാമസൂത്രവും വിവിധങ്ങളായ ക്ഷേത്രങ്ങളിലെ രതിശില്പങ്ങളുമൊക്കെ അഭാരതീയമായ ഒരു പൈതൃകത്തെയാണ് മുന്നോട്ടുവക്കുന്നതെന്ന പ്രചാരണത്തിന് ആളുകള്‍ വര്‍ദ്ധിക്കുന്നുണ്ട്.മുഖ്യധാരക്കൊപ്പംതന്നെ ചാര്‍വാകനേയും ലോകായതത്തേയും മാനിച്ചു പോന്ന ഒരു ജനത എങ്ങനയൊണ് ഇത്രമാത്രം സങ്കുചിതമായ ചിന്തകളെ ആശ്ലേഷിക്കുക എന്ന് അത്ഭുതപ്പെടുക. സ്വയം പ്രതിരോധിക്കുന്നവരായി വ്യക്തികള്‍ രൂപപ്പെടുക എന്നുള്ളതാണ് ഈ സന്ദിഗ്ദതക്ക് മറുപടിയായി നിര്‍‌ദ്ദേശിക്കാനുള്ളത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1