#ദിനസരികള്‍ 220


 (ഒരു കവിത. ഏതോ ഒരു അവിശുദ്ധ നിമിഷത്തില്‍ എഴുതിപ്പോയതാണ്. ക്ഷമിക്കുക. ഇന്നിതാകട്ടെ കാഴ്ച )

നീ മറക്കുകീ ദീനസ്വരങ്ങള്‍ ! നിന്‍
യാനപാത്രമൊരുക്കി വെച്ചീലയോ?
പോവുക ! ദീര്‍ഘദീര്‍ഘങ്ങളാം നിന്റെ
പാതകള്‍ നിത്യസൌഖ്യങ്ങളാകുക !

ഞാനിറങ്ങുവതെങ്ങനെയിപ്പഴം
കൂടുവിട്ടു നിരത്തിലേ?,ക്കോര്‍മ്മകള്‍
തീയ്യുകാഞ്ഞിരിക്കുന്ന മച്ചുകള്‍
തീയ്യുകേറും വരെ  ? കാത്തിരിക്കുക

നിന്റെയമ്മയുണ്ടപ്പുറമൊറ്റയാ
യന്തിയായാല്‍ തിരി കാത്തിരിപ്പവള്‍
എന്റെ ജീവനേ ! ഞാനുള്ളിടംവരെ
നിന്റെയമ്മയെക്കാത്തുപോകണ്ടയോ?

ഓര്‍മ്മയാണെനിക്കെല്ലാം! മറക്കുവാ
നാവതില്ലതു വീഴ്ചയാണെങ്കിലും.


അച്ഛനോര്‍മ്മയാ,ണീത്തൊടിത്തുണ്ടിലെ
യൊച്ചയാ, ണമ്മയാക്കിണറ്റിങ്കലെ
കപ്പിയില്‍ കയറൂരുന്ന ശബ്ദമാണ ,
പ്പുറത്തൊരു പ്രാക്കാണു മുത്തശ്ശി.
പിച്ചവെച്ചൊരിച്ചെമ്പകമുറ്റത്തെ
ക്കൊച്ചു വീഴ്ചകള്‍ , പിത്തലാട്ടങ്ങ,ളാ
മച്ചിലോടിയൊളിക്കല്‍, മടുക്കുമ്പോ
ളൊട്ടുമാവിന്‍ തണലണത്തണഞ്ഞു മ
ണ്ണപ്പമുണ്ടാക്കിത്തിന്നും കളിമ്പങ്ങള്‍ !

ഒക്കെയുംവെറുമോര്‍മ്മകളെങ്കിലും
വിട്ടെറിഞ്ഞങ്ങിറവേ , മക്കളേ
കൂര്‍ത്തു നില്ക്കും മുനകളാലാത്മാവില്‍
ക്കോര്‍ത്തുതുക്കിപ്പിടിക്കുന്നിതച്ഛനെ !

ആകയാലുണ്ണീ യാത്ര ! നീപോകുകീ
യോര്‍മതന്നില്‍ത്തടഞ്ഞു വീഴൊല്ല ,നിന്‍
പാതയുണ്ടു വിളിക്കു ,ന്നി തച്ഛനാ
മോര്‍മ്മയൊന്നിവിടൊന്നിരിക്കട്ടെയോ ?

നീ മറക്കുകീ ദീനസ്വരങ്ങള്‍ ! നിന്‍
യാനപാത്രമൊരുക്കി വെച്ചീലയോ?
പോവുക ! ദീര്‍ഘദീര്‍ഘങ്ങളാം നിന്റെ
പാതകള്‍ നിത്യസൌഖ്യങ്ങളാകുക 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1