#ദിനസരികള്‍ 197

#ദിനസരികള്‍ 197
അയാള്‍ കള്ളികളെ ഇഷ്ടപ്പെട്ടിരുന്നില്ല.അതുകൊണ്ടുതന്നെ ഒരു കള്ളിയുടേയും ഇത്തിരി വട്ടത്തിനുള്ളില്‍ തന്നെ കുരുക്കിയിടാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. വിശാലമായ ഈ ലോകത്തില്‍ ഓരോ നിമിഷവും അയാള്‍ തേടിയത് അനുഭവങ്ങളെയായിരുന്നു.മനുഷ്യനെ മനുഷ്യനാക്കുന്ന അനുഭവങ്ങള്‍ . ആ അനുഭവങ്ങളെ തന്റേതായ മൂശയിലിട്ട് ഉരുക്കിയെടുത്തപ്പോള്‍ മരുന്നായി , സ്മാരകശിലകളായി , പരലോകമായി , കന്യാവനങ്ങളായി. പ്രതിഭയുടെ അതിപ്രസരങ്ങളില്‍ അയാള്‍ പലപ്പോഴും  ഒരു ഭ്രാന്തനെപ്പോലെയായിരുന്നു.ആ ഭ്രാന്തുകള്‍ സൌഹൃദക്കൂട്ടങ്ങളില്‍ ചിരിച്ചു രസിക്കുവാന്‍ പലപ്പോഴും കാരണങ്ങളായി എങ്കിലും മലയാളത്തിന് ഇനിയൊരിക്കലും നിഷേധിക്കാനാവാത്ത തരത്തിലുള്ള അടയാളങ്ങള്‍ തീര്‍ക്കാന്‍ ആ ഭ്രാന്തുകള്‍ക്ക് കഴിഞ്ഞു എന്നത് വരും തലമുറകളുടെ ഭാഗ്യമായി അവശേഷിക്കുന്നു.

            ഇനി എന്തെഴുതാന്‍. അയാള്‍ യാത്ര പറഞ്ഞിരിക്കുന്നു. അസ്തമനസൂര്യനൊപ്പം ഇരുട്ടിലേക്ക് നടന്നു പോയിരിക്കുന്നു. അയാളുടെ പ്രതിഭ കൊളുത്തിവെച്ച വെളിച്ചത്തിന്റെ തണുത്ത പടവുകളിലിരുന്ന് ഞാനാ ഇരുട്ടിലേക്ക് നോക്കി കൈ ഉയര്‍ത്തി യാത്ര പറയട്ടെ അബ്ദുള്ളാ , വിട

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1