#ദിനസരികള്‍ 196


അധ്യയനത്തിന്റെ പ്രളയജലത്തില്‍ മുങ്ങിപ്പൊങ്ങി കുഞ്ഞുണ്ണി നിലവിളിച്ചു.സതീര്‍ത്ഥ്യാ എന്നെ കര കയറ്റുക.എനിക്ക് ദീക്ഷ തരിക.
ഉണ്ണീ നീ ഗുരുവിനെത്തേടുകയല്ലേ?”
അതെ
നോക്കൂ ഇതാ നിന്റെ ഗുരു
കടലിന്റെ വിസ്തൃതിയില്‍ ഇപ്പോള്‍ ഗുരുപ്രസാദം നിറഞ്ഞു.കടലിന് മുകളില്‍ കുഞ്ഞുണ്ണി കല്യാണിയുടെ ശബ്ദം കേട്ടു.
അച്ഛാ അച്ഛന്‍ ഖേദിക്കുന്നുവോ?”
അതെ മകളേ
ജൈവധാരയുടെ നിരന്തരതയെക്കുറിച്ച് അച്ഛന്റെ പൂച്ച പരീക്ഷിത്ത് അച്ഛന് ഉപദേശം തന്നില്ലേ ?”
തന്നു.
ഈ ജന്മത്തിലല്ലേ ഞാന്‍ അച്ഛന്റെ മകളല്ലാതായിരുന്നിട്ടുള്ളു.? പിറകോട്ടു തിരിഞ്ഞുനോക്കൂ. അച്ഛന് ഓര്‍മയില്ലേ?ഞാന്‍ ശുകനും അച്ഛന്‍ വ്യാസനുമായിരുന്നത് ?”
അറിവു തേടി ശുകന് ജനകന്റെ കൊട്ടാരത്തിലെത്തി.തേജസ്വിയായ ബ്രഹ്മചാരിയെക്കണ്ട് ജനകന്‍ ആര്‍ദ്രനായി.ശുകപിതാവായ വ്യാസനെ സമീപിച്ച് ജനകന്‍ പറഞ്ഞു.
ഈ അറിവു നേടിയാല്‍ അങ്ങയുടെ മകന്‍ അവന്റെ ശരീരം വെടിയും
എന്റെ മകനെ തടയാന്‍ എനിക്ക് അവകാശമില്ല.” - വ്യാസന്‍ പറഞ്ഞു.
എന്നാല്‍ ബ്രഹ്മഹിതം പോലെ
ജനകന്‍ ശുകന് അറിവു പകര്‍ന്നുകൊടുത്തു.ശുകന്‍ അറിവില്‍ ജ്വലിച്ചു.ജ്വാലയുടെ പാരമ്യത്തില്‍ ശുകന്‍ ബന്ധനമറ്റ് ആദിഭൂതങ്ങളില്‍ ലയിച്ചു.
            സാക്ഷാത്കൃതനായ വ്യാസമഹര്‍ഷി വീണ്ടും അച്ഛനായി.അച്ഛന്റെ ദുഖം അയാളിലേക്ക് തിരിച്ചു വന്നു.ശുകനെത്തേടി അയാള്‍ പ്രപഞ്ച ധാതുക്കളിലൂടെ അലഞ്ഞു.
            നിസ്വാന്തനമായ തന്റെ മടക്കയാത്രയില്‍ കുഞ്ഞുണ്ണി വിളിച്ചു പ്രലപിച്ചു.
ശുകാ, മകനേ
വിശ്വപ്രകൃതി ചെകിടോര്‍ത്തു. ശതകോടി ദലസ്വരങ്ങള്‍ ഇപ്പോള്‍ ,സമൂര്‍ത്തങ്ങളായി.ജലധാരകള്‍ ശിഖരസ്പന്ദങ്ങള്‍ ഇപ്പോള്‍ സാക്ഷരങ്ങളായി. മരങ്ങളും ചെടികളും നീരുറവകളും കല്‍ത്തിട്ടുകളും കല്യാണിയുടെ ശബ്ദത്തില്‍ വിളി കേട്ടു അച്ഛാ അച്ഛാ

            എന്തിനാണ് ഞാന്‍ വിജയനെ പകര്‍ത്തി വെക്കുന്നത് എന്ന് എനിക്കു തന്നെ അറിയില്ല. ഒരു പക്ഷേ മാസ്മരികമായ ആ ഭാഷയുടെ നാരുകള്‍ എന്നെ ബന്ധപ്പിക്കുന്നുണ്ടാവാം. നമ്മുടെ ഒരു കവി പറഞ്ഞ പോലെ ജന്മജന്മാന്തരങ്ങളും കടന്ന് നമ്മെ അസ്വസ്ഥരാക്കുന്ന സൌഹൃദങ്ങളെന്ന പോലെ .

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1