#ദിനസരികള്‍ 165


മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി സംഗീതോത്സവം വയനാട്ടിലെ സംഗീതപ്രേമികള്‍ക്ക് ഹൃദ്യമായ അനുഭവമായി മാറിയിരിക്കുന്നു.സംഗീതം മാത്രമല്ല , മറ്റു കലകളും ആസ്വദിക്കാനുള്ള അവസരം പൊതുവേ കുറവായ സാഹചര്യത്തില്‍ ഈ സംഗീതോത്സവത്തിന് വയനാടിന്റെ സാംസ്കാരിക ചരിത്രത്തില്‍ പ്രധാനപ്പെട്ടെ സ്ഥാനമുണ്ട്. ഈ കൊല്ലംമുതലാരംഭിച്ച ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന സംഗീതോത്സവത്തില്‍ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി പ്രശസ്തരായ സംഗീതജ്ഞര്‍ പങ്കെടുക്കുന്നു.പരിപാടിക്ക് മിഴിവു കൂട്ടുന്നതിനായി എല്ലാ ദിവസവും നൃത്തോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.  കൂടാതെ പ്രത്യേക ദിവസങ്ങളില്‍ അക്ഷരശ്ലോക സദസ്സ് , ശാസ്ത്രീയ സംഗീത മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും കേഴ്‍വിക്കാരായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നത് ക്ലാസിക് കലകളെ കഴിയുന്നത്ര ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തിന് ഒരു പരിധി വരെ സഹായമാകുവാന്‍ വള്ളിയൂര്‍ക്കാവ് സംഗീതോത്സവത്തിന് കഴിയുന്നുണ്ട് എന്നതിന്റെ തെളിവാണ്.കൂടുതല്‍ പങ്കാളിത്തത്തോടെ വരും വര്‍ഷങ്ങളില്‍ കേരളത്തിലെ പ്രശസ്തരും പ്രഗല്ഭരുമായ ഗായകരെ പങ്കെടുപ്പിക്കാന്‍ സംഘാടകസമിതിക്ക് കഴിയട്ടെ എന്നാശംസിക്കുക.
            സെപ്തംബര്‍ ഇരുപത്തിയൊന്നുമുതലാണ് സംഗീതോത്സവം ആരംഭിച്ചത്.വയനാട്ടിലെ മറ്റൊരിടത്തും ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന തരത്തില്‍ സംഗീതപരിപാടി സംഘടിപ്പിക്കുന്നില്ല എന്നത് സംഘാടകസമിതി ഏറ്റെടുത്ത വെല്ലുവിളി എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതാണ്.ഒന്നാം ദിവസം ശ്രീ മോഹനന്‍ മാസ്റ്ററുടെ വായ്പാട്ടോടുകൂടിയാണ് തുടക്കം കുറിച്ചത്. മാനന്തവാടിക്കാര്‍ക്ക് സുപരിചിതനായ മാസ്റ്ററുടെ കച്ചേരി , ആസ്വാദകര്‍ക്ക് അസാധ്യമായ അനുഭൂതി പകര്‍ന്നു നല്കിയെന്ന് പലരുടേയും പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കാമായിരുന്നു. മൃദംഗത്തില്‍ സതീഷ് വരദൂറും , വയലിനില്‍ സുനില്‍ മാസ്റ്ററും ഘടത്തില്‍ അശ്വിന്‍ വിശ്വനാഥും മാസ്റ്ററോടൊപ്പം ചേര്‍ന്നു. രണ്ടാം ദിവസം സുനില്‍ മാസ്റ്ററുടെ വയലിന്‍ കച്ചേരി ശരിക്കും പറഞ്ഞാല്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. തൃപ്പൂണിത്തുറ സംഗീതകോളേജില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ ശ്രീ സുനിലിന്റെ അന്യാദൃശമായ കഴിവ് വേദിയില്‍ പ്രകടിപ്പിക്കപ്പെട്ടു.മൂന്നാംദിവസം ശ്രീമതി ഷീബ ബൈജുവും മജിഷ അരുണും വേദി കീഴടക്കി.വയലിനില്‍ മുരളിമാസ്റ്റര്‍ കൊയിലാണ്ടിയും മൃദംഗത്തില്‍ കെ എന്‍ മുരളി കാക്കയങ്ങാടും അകമ്പടിക്കാരായി.നാലാംദിവസമായ ഇന്നലെ വയലിന്‍ കച്ചേരിയിലൂടെ വിസ്മയം തീര്‍ത്തത് ശ്രീമതി ബിന്‍സിന്‍ സജിത്തായിരുന്നു.ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റാന്‍ അവര്‍ക്കു കഴിഞ്ഞു.ഒപ്പം അവരുടെ ശിഷ്യ കൂടിയായ ഒമ്പതുവയസ്സുകാരി ഹിമയുടെ പ്രകടനം അസൂയാവഹമായിരുന്നു എന്നു പറയാതെ വയ്യ.മൃദംഗത്തില്‍ ശ്രീ ഡോ. വി ആര്‍ നാരായണപ്രകാശും ഘടത്തില്‍ നാരായണന്‍ നമ്പൂതിരിയും അവര്‍ക്കൊപ്പം ചേര്‍ന്നു.അഞ്ചാംദിവസമായ ഇന്ന് ശ്രീ സുഹാസിനി തിരുവനന്തപുരം വായ്പാട്ടും ആറാംദിവസം ശ്രീ ജയരാജ് മാസ്റ്റര്‍ പുല്ലാങ്കുഴല്‍ കച്ചേരിയും ഏഴാംദിവസം കുമാരി ശ്രുതി , കുമാരി കാര്‍ത്തിക , ശ്രീമതി ജിഷ മോഹന്‍ , കുമാരി ശ്രീലക്ഷ്മി എന്നിവരുടെ കച്ചേരിയും എട്ടാംദിവസം ആശ വി നായരും ഒമ്പതാം ദിവസം ശ്രീ വിജയന്‍ മാസ്റ്ററും കച്ചേരികള്‍ നടത്തും. വൈകുന്നേരം 6.30 ന് ആരംഭിച്ച് 8.30 ന് അവസാനിക്കുന്ന തരത്തിലാണ് പരിപാടികളെന്നത് സൌകര്യപ്രദമാണ്. സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി മാറുന്ന ഈ പരിപാടി അടുത്ത വര്‍ഷവും തുടരുമെന്ന് പ്രത്യാശിക്കാം.

            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1