#ദിനസരികള്‍ 161


വിട നല്കുക രാജ്യം വി
ട്ടിറങ്ങേണ്ടുന്ന നേരമായ്
പടവാള്‍ താഴെ വെച്ചിന്നു
കമണ്ഡലു , വെടുപ്പു ഞാന്‍
സുവര്‍ണ വസ്ത്രമെന്തിനായ്
മരത്തോലുകള്‍ പോരുമേ
ഇനിയും യാത്ര! ദൂരത്തു
വനഭൂമി വിളിക്കയായ്
കണ്‍കളോ കൈകളോ വാക്കോ
വാളു വീശാത്ത ഭൂമിക
കാറ്റിനും പൂനിലാവിന്നും
കോട്ടയില്ലാത്ത ശുദ്ധത
            നഖരം നീട്ടിയെത്തുന്ന
            നിനവില്ലാത്ത ശാന്തത
            ചതിയില്‍ക്കൊന്നു വെല്ലുന്ന
            നരരില്ലാത്ത സ്വച്ഛത
വെണ്‍ശിലാ തല്പവും വെഞ്ചാ
മരവും നല്‍കിടാത്തതാം
കുളിരുള്ളിലുണര്‍ത്തുന്ന
വനം നീര്‍ത്തുന്നിതാര്‍ദ്രത
            അവിടേക്കല്ലി പോകുന്നു
            കൃഷ്ണ ! നീ വിട നല്കുക
            ഇല്ല പാരുഷ്യമാരോടും
            കാലുഷ്യം , നിന്നിലാരിലും പ്രഭാവര്‍മ്മയുടെ ശ്യാമമാധവത്തിലെ എനിക്കേറ്റവും ഇഷ്ടമായ വരികളാണ് മേല്‍ക്കുറിച്ചത്.വനവാസത്തിനായി വിടവാങ്ങിയിറങ്ങുന്ന ധൃതരാഷ്ട്രമഹാരാജാവിന്റെ വാക്കുകള്‍ തീത്തുള്ളികളെന്ന പോലെ ആത്മാവിനെ പൊള്ളിക്കുന്നു.ചിന്താവിഷ്ടയായ സീതയില്‍ ഇനി യാത്ര പറഞ്ഞിടട്ടെ ഹാ ദിനസാമ്രാജ്യപതേ ദിവസ്പതേ എന്ന ഭാഗം ഓര്‍മിപ്പിക്കുന്നില്ലേ? സമകാലിക കാവ്യനഭസ്സിലെ തിളങ്ങുന്ന നക്ഷത്രമാണ് ശ്യാമമാധവം എന്ന ഖണ്ഡകാവ്യം.മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചുവന്ന ഈ കാവ്യം എഡിറ്ററായിരുന്ന എസ് ജയചന്ദ്രന്‍ നായരുടെ എകാധിപത്യസമീപനത്താല്‍ നിറുത്തുന്ന സാഹചര്യമുണ്ടായത് കൂടി ഓര്‍മിപ്പിക്കട്ടെ.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1