#ദിനസരികള്‍ 159


പ്രണയത്തിന് കാള്‍ മാര്‍ക്സെന്നോ കമ്യൂണിസ്റ്റെന്നോ വല്ല വേര്‍തിരവുമുണ്ടോ ? അത് എപ്പോള്‍ ആരെ എങ്ങനെയൊക്കെ തന്റെ വലയില്‍ വീഴ്ത്തും എന്നു മുന്‍കൂട്ടി നിശ്ചയിക്കാന്‍ വയ്യ. അപ്രവചനീയമായ ഈ അകസ്മികത തന്നെയാണ് പ്രണയത്തിന്റെ  മനോഹാരിതക്ക് കാരണമാകുന്നത്.പ്രണയവും വിരഹവും ജീവിതത്തില്‍ അനുഭവിക്കേണ്ടതായ പ്രധാനപ്പെട്ട വികാരങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ പറയും. കാരണം അത് ജീവിതത്തെ അതിന്റെ ശരാശരികളില്‍ നിന്ന് ഒരു പടി മുകളിലേക്ക് ഉയര്‍ത്തുന്നു.ഉപാധിരഹിതമായ പ്രണയത്തിന്റെ കുത്തൊഴുക്കില്‍ കൊട്ടാരങ്ങളും കൊച്ചുകുടിലുകളുംവരെ ഒലിച്ചുപോയ കഥ ചരിത്രത്തില്‍ ധാരാളമുണ്ട്.സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള വികാരം മനുഷ്യനില്‍ നിലനില്ക്കുന്ന കാലത്തോളം പ്രണയം അതിമനോഹരമായ ഒരനുഭൂതിയായി തുടരും.
            നിനക്കായ് മാത്രം ദ്രുതമെന്‍ നാഡിമിടിക്കവേ
            നിനക്കായെന്‍ ഗീതങ്ങള്‍ നൈരാശ്യമാര്‍ന്നീടവേ
            നീ മാത്രമവയ്ക്കന്തശ്ചോദനമെന്നാകവേ
            ഓരോ വര്‍ണ്ണവും നിന്റെ പേരേറ്റു പറയവേ
            ഓരോരോ സ്വരത്തിനും മാധുരി നീയേകവേ
            ഓരോരോ നിശ്വാസവും ഭദ്രേ നിന്‍ നേര്‍ക്കാകവേ പല്ലവലോലമായ ഈ പ്രണയഗാനം എഴുതിയത് മറ്റാരുമാല്ല, സാക്ഷാല്‍ കാള്‍ മാര്‍ക്സാണ്.തന്റെ പ്രണയിനിയായ ജെന്നിയുടെ ഓര്‍മകള്‍ ഓരോ വരിയിലും ഓരോ വാക്കിലും എന്തിന് ഓരോ അക്ഷരത്തില്‍‌പ്പോലും തുടിച്ചുനില്ക്കുന്ന ഈ വരികള്‍ തന്റെ ജീവിതം മുഴുവന്‍ നിസ്വവര്‍ഗ്ഗത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച മാര്‍ക്സ് എഴുതിയതാണെന്നു വന്നാല്‍ അതുതന്നെയല്ലേ പ്രണയത്തിന്റെ മാസ്മരികതക്ക് നല്കാവുന്ന നിസ്തുലമായ ഉദാഹരണം ? പ്രണയികളുടെ മുന്നില്‍ ലോകം അപ്രത്യക്ഷമാകുകയാണ്.രണ്ടുപേര്‍ മാത്രമവശേഷിക്കുന്ന പാരസ്പര്യത്തിന്റെ ഊര്‍ജ്ജപ്രവാഹത്തില്‍ ബാക്കിയെല്ലാം അപ്രത്യക്ഷമാകുന്നു. കാമുകി ജന്നിയാണെങ്കില്‍ കാണുന്നതും കേള്‍ക്കുന്നതും പറയുന്നതും സ്പര്‍ശിക്കുന്നതുമെല്ലാം ജന്നി മാത്രമാകുന്നു. ജന്നി എങ്ങും നിറഞ്ഞു നില്ക്കുന്നു.
            സ്വന്തം പിതാവിനെ തന്റെ പ്രണയത്തെക്കുറിച്ച് കാള്‍ മാര്‍ക്സ് എഴുതി അറിയിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഞാനങ്ങയെ വിട്ടുപോന്നപ്പോള്‍ ഒരു പുതിയ ലോകം എന്റെ മുമ്പില്‍ തുറക്കപ്പെടുകയായിരുന്നു.പ്രേമത്തിന്റെ ലോകം. ആദ്യമതൊരു വിഭ്രാന്തി മാത്രമായിരുന്നു.സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷക്കൊന്നും വകയില്ലാത്ത വിഭ്രാന്തി.എന്നെ വളരെ ആഹ്ളാദിപ്പിക്കുമായിരുന്ന ആ യാത്ര പ്രകൃതിയുടെ മഹിമാതിരേകത്തെക്കുറിച്ച് പ്രചോദനം കൊള്ളുവാന്‍ പോരുമായിരുന്ന യാത്ര.ജീവിതാനന്ദം ഉത്തേജിപ്പിക്കുവാന്‍ ഉതകുമായിരുന്ന ആ യാത്ര യഥാര്‍ത്ഥത്തില്‍ എന്നെ ഒട്ടുംതന്നെ ഉന്മേഷവാനാക്കിയില്ല.എന്തുകൊണ്ടെന്നാല്‍ വഴി നീളെ കണ്ട പാറക്കൂട്ടങ്ങള്‍ എന്റെ ഉള്ളിലെ വികാരങ്ങളെക്കാള്‍ കഠിനമോ പരുക്കനോ ആയിരുന്നില്ല.വന്‍നഗരങ്ങള്‍ എന്റെ രക്തത്തോളം തിളച്ചുമറിയുന്നതായിരുന്നില്ല. എന്റെ ഭാവനയിലെ വിഭവങ്ങളെക്കാള്‍ അധികമോ ദഹിക്കാനാവാത്തതോ ആയിരുന്നില്ല സത്രങ്ങളിലെ തീന്മേശകളില്‍ നിരന്ന വിഭവങ്ങള്‍.ഉപസംഹാരമായി പറയട്ടെ കല ജന്നിയോളം സുന്ദരമായി തോന്നിയില്ല(പി ഗോവിന്ദപ്പിള്ള, മാര്‍ക്സിന്റെ കവിത)
            ഉപാധികളില്ലാത്ത പ്രണയത്തിന് പ്രായം തടസ്സമാകില്ലെന്നു എടുത്തുപറയേണ്ടതില്ലല്ലോ. അത്തരമൊരു പ്രണയത്തിന്റെ സ്വപ്നതുല്യമായ മേഘമാര്‍ഗ്ഗങ്ങളില്‍ ഒരിക്കലെങ്കിലും കേറി നില്ക്കാത്തവര്‍ ജീവിതം അനുഭവിക്കുന്നില്ലെന്നുവരാം. അതുകൊണ്ട് പ്രണയത്തെ കരുതിയിരിക്കുക.

            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1