#ദിനസരികള്‍ 158


സര്‍ക്കസ്സ് കൂടാരങ്ങളിലെ പ്രദര്‍ശനങ്ങളുടെ ഇടവേളകളില്‍ സദസ്സു മുഷിയാതിരിക്കാന്‍ ഫലിതം വിതറി പാഞ്ഞുനടക്കുന്ന കോമാളിയെപ്പോലെ ഒരു കേന്ദ്രമന്ത്രി ഇവിടെ നമുക്കിടയിലുണ്ട്. ഇന്ത്യയിലെ കൃസ്ത്യന്‍ സമുദായത്തെ ബി ജെ പിയിലേക്ക് അടുപ്പിക്കാനായി നരേന്ദ്രമോഡിയും അമിത് ഷായും കൂടി നിയോഗിച്ച സാക്ഷാല്‍ അല്‍‌ഫോണ്‍സ് കണ്ണന്താനം.വിഡ്ഢിത്തത്തിന്റേയും വിടുവായത്തത്തിന്റേയും ആള്‍രൂപമായ ഇദ്ദേഹത്തെയാണ് ഈ ദൌത്യത്തിന് തിരഞ്ഞെടുത്ത് നിയോഗിച്ചത് എന്നത് ജനാധിപത്യമനസ്സുകള്‍ക്ക് ആശ്വാസമാണ്. ഇത്തിരി കാര്യവിവരമുള്ള ആരെയെങ്കിലും ബി ജെ പിയുടെ കേന്ദ്രനേതൃത്വം കണ്ടെത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ മതരഹിത മനസ്സുകള്‍ക്ക് അതൊരു തലവേദനയാകുമായിരുന്നു.
            മന്ത്രിപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പേ തുടങ്ങിയതാണ് വീരസ്യം. അത് ഉത്തരോത്തരം മേല്‍ഗതി നേടുന്നുവെന്നല്ലാതെ അവസാനിക്കുന്ന മട്ടുകാണിക്കുന്നില്ല.ഇന്നലെ പറയുന്നതല്ല ഇന്നു പറയുന്നത്.അനുദിനം അഭിപ്രായങ്ങള്‍ മാറ്റിമറിക്കുന്നു.ബീഫ് കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പറഞ്ഞ് കൈയ്യടി നേടിയതിന്റെ പിറ്റേദിവസം തന്നെ അതു തിരുത്തി. ഇന്ത്യയിലേക്ക് വരുന്നവര്‍ അതാതുരാജ്യങ്ങളില്‍ നിന്ന് ബീഫ് കഴിച്ചിട്ട് വരട്ടെ എന്നായി പിറ്റേന്ന്.എന്നാല്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതും വിവാദമായി. ഉടനെ വന്നു വിശദീകരണം. താനങ്ങനെ പറഞ്ഞത് , ഇന്ത്യയിലെ പശുക്കളും പോത്തുകളും മൂരികളുമൊക്കെ മെലിഞ്ഞിരിക്കുകയാണെന്നും നല്ല ബീഫ് രാജ്യത്തിന് പുറത്തുകിട്ടുമ്പോള്‍ ഇവിടെ വന്ന് മോശം ബീഫ് കഴിക്കുന്നതെന്തിന് എന്നാണ് ചോദിച്ചതെന്നുമായി വ്യാഖ്യാനം.ഇന്ത്യയിലെ പശുക്കളേയും അവയെ അമ്മയായി കാണുന്ന പശുമക്കളേയും അപമാനിക്കുന്ന ഈ പ്രസ്ഥാവനക്ക് ഇനിയെന്തു വിശദീകരണം വരും എന്നാണ് കാത്തിരിക്കുന്നത്.ബീഫുവിഷയത്തില്‍ സംഘപരിവാരം ഉയര്‍ത്തിപ്പിടിക്കുന്ന വങ്കത്തരങ്ങള്‍ക്കപ്പുറമൊന്നും ഈ അഭിനവസംഘപ്രചാരകനും ഉണ്ടാകാനിടയില്ല എന്ന കാര്യം വ്യക്തമാണ്.

            പെട്രോള്‍ - ഡീസല്‍ വിലവര്‍ദ്ധനവിനെപ്പറ്റി ഈ മഹാന്റെ പേച്ചുകള്‍ എക്കാലത്തേക്കും സൂക്ഷിച്ചുവെക്കേണ്ടതാണ്. ജനങ്ങളോടുളള ബി ജെ പിയുടെ നയമെന്തെന്ന് വ്യക്തമാക്കുന്നതാണ് അവ.ദിവസേന വില പുതുക്കുന്ന ഏര്‍പ്പാട് കൊണ്ടുവന്നിട്ട് ഇപ്പോള്‍ ഏകദേശം മൂന്നുമാസമായിരുക്കുന്നു. കൂടുക എന്നല്ലാതെ കുറയുക എന്നൊരവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല.അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിരിക്കുന്ന സന്ദര്‍ഭത്തിലാണ് നമ്മുടെ രാജ്യത്ത് അടിക്കടി വിലവര്‍ദ്ധനവുണ്ടാകുന്നതെന്നോര്‍ക്കണം.കേന്ദ്രസര്‍ക്കാറില്‍ സാമ്പത്തികമായി നിലനില്ക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള പോംവഴികളിലൊന്നായി ഈ എണ്ണവില വര്‍ദ്ധനവില്‍ നിന്നുകിട്ടുന്ന ലാഭത്തെ ഉപയോഗിക്കുന്നു എന്നതാണ് വസ്തുത.എന്നാല്‍ ഈ വര്‍ദ്ധനവില്‍ നിന്നുകിട്ടുന്ന ലാഭംകൊണ്ട് പാവപ്പട്ടവരെ സംരക്ഷിക്കുവാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമാണ് ലക്ഷ്യമിടുന്നതെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്.വാഹനമുള്ളവരൊക്കെ പണക്കാരാണത്രേ! ഏതായാലും ഈ മന്ത്രിയും അദ്ദേഹത്തിന്റെ നിലപാടുകളും ഒരു വലിയ തമാശയാണ്.സംഘപരിവാരം ഉണ്ടാക്കിയെടുത്തിരിക്കുന്ന കോമാളികളിലൊരാള്‍ എന്നതിനപ്പുറമുള്ള പ്രതീക്ഷയൊന്നും ജനങ്ങള്‍ക്ക് വിശിഷ്യാ കൃസ്ത്യാനികള്‍ക്ക് വേണ്ട എന്നിദ്ദേഹം തെളിയിച്ചു കഴിഞ്ഞു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1