#ദിനസരികള്‍ 131


            നിത്യേന പെരുമാറുന്ന മാനന്തവാടി പട്ടണത്തെക്കുറിച്ച് ഇടക്കിടക്ക് ചിന്തിച്ചു പോകുന്നത് സ്വഭാവികമല്ലേ ? ആണെന്നു മാത്രമല്ല , ചിന്തിക്കാതിരിക്കുന്നതാണ് അസ്വാഭാവികത എന്നു കൂടി ഞാന്‍ പറയും. അതുകൊണ്ട് മാനന്തവാടിയെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.വയനാട് ജില്ലയിലെ കല്പറ്റ , ബത്തേരി, മാനന്തവാടി എന്നീ  മൂന്നു പ്രധാന പട്ടണങ്ങളും മുനിസിപ്പാലിറ്റികളാണ്. താരതമ്യേന  പിന്നില്‍ നില്ക്കുന്ന മാനന്തവാടി അനുഭവിക്കുന്ന വികസനമാന്ദ്യത്തിന്റെ കാരണങ്ങള്‍ കുലങ്കഷമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
മാനന്തവാടി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് നഗരത്തിലേക്ക് എന്തെങ്കിലും ആവശ്യത്തിനായി വരുന്നവര്‍ക്ക് വാഹനം പാര്‍ക്കുചെയ്യാന്‍ റോഡു വക്കുകളല്ലാതെ മറ്റിടങ്ങള്‍ ഇല്ല എന്നതാണ്. കെട്ടിടങ്ങളില്‍ നിര്‍ബന്ധമായും  പാര്‍ക്കിംഗ് ഏരിയകള്‍ വേണം എന്നതാണ് ചട്ടം. ആ ചട്ടത്തെ മറികടന്ന് പാര്‍ക്കിംഗ് ഏരിയകള്‍ കടമുറികളാക്കി മാറ്റി വാടകക്കുകൊടുക്കുന്ന പരിപാടി തടയപ്പെട്ടു കഴിഞ്ഞാല്‍ത്തന്നെ ഈ പ്രശ്നത്തിന് ഒട്ടൊരു പരിഹാരമാകും.പഴയ കെട്ടിടങ്ങള്‍ - കാലപ്പഴക്കം കൊണ്ടു ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.അവയെ നിലനിറുത്തിക്കൊണ്ടു അവധി ദിവസങ്ങളെ മറയാക്കി അധികാരികളുടെ കണ്ണുവെട്ടിച്ച് പുതുക്കിപ്പണിയുന്ന രീതി അവസാനിപ്പിക്കണം. താഴെയങ്ങാടി മുതല്‍ എരുമത്തെരുവുവരെയുള്ള റോഡുകള്‍ക്കിരുവശവമുള്ള പഴയ കെട്ടിടങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. നൂറ്റാണ്ടു പ്രായമുള്ള പ്രസ്തുത കെട്ടിടങ്ങള്‍ ഉള്ളിലൂടെ കമ്പിയും കോണ്‍ക്രീറ്റുമൊക്കെ ഉപയോഗിച്ച് ബലപ്പെടുത്തിയിരിക്കുന്നു.അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ മുന്‍സിപ്പാലിറ്റി എടുത്ത തീരുമാനങ്ങള്‍ ശ്ലാഘനീയമാണ്.അത്തരം നിര്‍മാണങ്ങളില്‍ പലതും ഭരണസമിതിയുടെ ഇടപെടലിലൂടെ മാറ്റപ്പെട്ടിരിക്കുന്നു.ഇനിയും അവശേഷിക്കുന്നവയെ മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതുണ്ട്.അതുപോലെ ഇറക്കിവെച്ചിരിക്കുന്ന കടകളുടെ മുന്നോരങ്ങള്‍ കാരണം  ഫൂട്പാത്തുകളിലൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഉള്ളത്.ഓരോന്നായി എടുത്തു പറയുകയാണെങ്കില്‍         ഇനിയും എത്രയോ സജീവമായ വിഷയങ്ങള്‍ നിലനില്ക്കുന്നുണ്ട്.
മാനന്തവാടി മുന്‍സിപ്പാലിറ്റി ഈ വിഷയങ്ങളില്‍ ഇടപെടാത്തതാണോ കാരണം ? തീര്‍ച്ചയായും അല്ല.നഗരത്തിലെ അനധികൃത കച്ചവടവും കൈയ്യേറ്റ ശ്രമങ്ങളും തികഞ്ഞ ഇച്ഛാശക്തിയോടെ മുന്‍സിപ്പാലിറ്റി ഒഴിപ്പിച്ചത് അടുത്ത കാലത്താണ്. പാതകളിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കച്ചവടക്കാരുടെ സ്വഭാവത്തെ മാറ്റിയെടുക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞത് എടുത്തു പറയേണ്ടതാണ്. ഹോട്ടലുകളില്‍ മോശമായ പരിസരം ഇല്ലെന്നു തന്നെ പറയാം.പ്ലാസ്റ്റിക്കിനെതരെ മുന്‍സിപ്പാലിറ്റി എടുത്തിരിക്കുന്ന നടപടികള്‍ പ്രത്യേകം പരാമര്‍ശിക്കട്ടെ.
മാനന്തവാടിയില്‍ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വ്യാപാരികളുടെ പല വിഷയങ്ങളിലേയും നിലപാട് തടസ്സമാകുന്നുണ്ട്. അനധികൃതമായ നിര്‍‌മാണം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍സിപ്പാലിറ്റിയുടെ ഒരു നോട്ടീസ് കിട്ടിയാല്‍ ഉടനെ കോടതിയെ സമീപിക്കുകയും മുന്‍സിപ്പാലിറ്റിയുടെ നീക്കങ്ങളെ തടയുകയും ചെയ്യുന്ന രീതി ആശാസ്യമല്ല.അനധികൃത നിര്‍മ്മാണങ്ങള്‍ മാറ്റുന്നതിനും പാര്‍ക്കിംഗ് ഏരിയകള്‍ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി മാറ്റാതേയും നിലനിറുത്തുവാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. പഴയ കെട്ടിടങ്ങളെ പൊളിച്ചുമാറ്റാതെ നിലനിറുത്തി ബലപ്പെടുത്തു ന്ന രീതി അവസാനിപ്പിക്കണം.ഫുട് പാത്ത് കൈയ്യേറി കെട്ടിയിരിക്കുന്ന പന്തലുകളടക്കമുള്ള മാറ്റപ്പെടണം. ടൌണിലേക്ക് അധികമാളുകളെ കൊണ്ടു വരുന്ന വിധത്തിലുള്ള കാഴ്ചപ്പാടുകള്‍ വികസിച്ചു വരണം. ഇന്നത്തെ കാലത്ത് വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലമില്ലാത്ത കടകള്‍ വിജയിക്കുകയില്ലെന്ന് വ്യാപാരികളും കടയുടമകളും തിരിച്ചറിയണം. മുന്‍സിപ്പാലിറ്റിക്ക് നഗരവികസനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്തം നമുക്കുണ്ടെന്ന് മറക്കാതിരിക്കുക.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1