#ദിനസരികള്‍ 111


ബാലചന്ദ്രന്‍ ചുള്ളിക്കാട് അറുപതിലേക്കെത്തിയിരിക്കുന്നു.മലയാളിയുടെ ഭാവുകത്വപരിസരങ്ങളെ പുതുക്കിപ്പണിയുകയും അതുവരെ അവന് അപരിചിതമായിരുന്ന മേഖലകളിലേക്ക് ആനയിക്കുകയും ചെയ്ത ചുളളിക്കാടിന് വയസ്സ് അറുപതായി എന്നത് അവിശ്വസനീയമായിത്തോന്നുന്നത് സ്വാഭാവികമാണ്. ചുള്ളിക്കാടിന്റെ കവിതകള്‍ , ഭാസുരമായ ഒരു പ്രണയകാലത്തിന്റെ നേര്‍‌രേഖകളാകുന്നതുകൊണ്ട് , മലയാളികളുടെ മനസ്സില്‍ നിത്യയൌവനത്തോടെ നിറഞ്ഞു പ്രസരിക്കുന്ന സജീവതയാണ് . കാരണം ,
മാപ്പു ചോദിപ്പൂ വിഷം കുടിച്ചിന്നലെ
രാത്രിയില്‍ ഞാന്‍ നിന്നരികിലിരുന്നുവോ ?
നിന്റെ ഗന്ധര്‍വ്വന്റെ സന്തൂരിതന്‍ ശതതന്ത്രികള്‍
നിന്‍ ജീവ തന്തുക്കളായ് വിറകൊണ്ട്
സഹസ്രസ്വരോല്‍ക്കരം ചിന്തുന്ന
സംഗീത ശാലതന്‍ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധശബ്ദം തലതല്ലി വിളിച്ചുവോ ? എന്ന് പ്രണയിനിയോട് മാപ്പപേക്ഷിച്ചത് ഈ കഴിഞ്ഞ ദിനാന്ത്യത്തിലാണല്ലോ ? കാരണം , ചൂടാതെ പോയ് നീ നിനക്കായി ഞാന്‍‌ ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍ എന്ന് പരിതപിച്ചത് ഇന്നലെയല്ലേ ? ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഖമെന്താനന്ദമാണെനിക്കോമനേ , എന്നെന്നുമെന്‍ പാനപാത്രം നിറക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന എന്ന് പാടിയവസാനിപ്പിച്ചത് ഇന്നലെയല്ലേ ? അരുതു ചൊല്ലുവാന്‍ നന്ദി കരച്ചിലിന്‍ അഴിമുഖം നമ്മള്‍ കാണാതിരിക്കുക.സമയമാകന്നു പോകുവാന്‍ രാത്രി തന്‍ നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍ എന്ന് പരസ്പരം ഊര്‍ന്നു പോയത് ഇന്നലെയല്ലേ ? പിന്നെ എങ്ങനെയാണ് ഈ കവിക്കും കവിതക്കും വയസ്സാവുക ?
എന്നേ മനസ്സു നരച്ചു ,
ഇന്നു ശിരസ്സും നരച്ചു.
എല്ലാ മുറിവുമുണങ്ങി
എല്ലാം വടുക്കളായി മാറി
എന്തൊക്കെയോ കെട്ടടങ്ങി

എന്തൊക്കെയോ ചത്തൊതുങ്ങി എന്ന് ബാലചന്ദ്രന്‍ എഴുതുമ്പോഴും നാം വായിച്ചെടുക്കുന്നത് വാര്‍ദ്ധക്യം എന്ന ജീവിതാവസ്ഥയെയല്ല , മറിച്ച്  വിജയശ്രീലാളിതനായ സിംഹാസനസ്ഥന്റെ വീര്യമുറുന്ന ഗതകാലസ്മരണകളെയാണ് എന്നത് കവിയുടേയും കവിതയുടേയും വിജയമാകുന്നു.അതുകൊണ്ട് ബാലചന്ദ്രന് നിത്യയൌവനമാണെന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1