#ദിനസരികള്‍ 114


            മാക്സിംഗോര്‍ക്കിയുടെ ഒരു ചെറുകഥയെ ഉപജീവിച്ചെഴുതിയ മലതുരക്കല്‍ എന്ന കവിതയില്‍ വൈലോപ്പിള്ളിയുടെ ജീവിതദര്‍ശനം അടക്കം ചെയ്തിരിക്കുന്നു. മല തുരന്നു പാത നിര്‍മിക്കുക എന്ന കേവലമായ കര്‍മ്മത്തിനപ്പുറം മാമൂലുകളെ വെല്ലുവിളിക്കുകയും കടന്നുകയറുകയും ചെയ്യാനുള്ള പുതുതലമുറയുടെ വാസനകളെ ശ്ലാഘിക്കുക എന്ന കര്‍ത്തവ്യമാണ് ഈ കവിതയിലൂടെ വൈലോപ്പിള്ളി സാധിച്ചെടുക്കുന്നത്.മല ഭീമാകാരമാണ്.എത്രയോ യുഗങ്ങളായി സ്വസ്ഥാനത്ത് കോട്ടമേതുമില്ലാതെ മല നിലനില്ക്കുന്നു.എന്നുമാത്രവുമല്ല കാലംപോകെപോകെ കാടുംപടലും പിണഞ്ഞ് കൂടുതല്‍ സങ്കീര്‍ണമാകുന്ന ഉപരിഘടനയാണ് മലക്കുള്ളത്. ആര്‍ക്കും കടന്നേറുവാന്‍ കഴിയാത്ത ഈ പെരുംമല തുരന്നു വേണം പാത നിര്‍മിക്കുവാന്‍.ആ പണിക്കു നേതൃത്വം കൊടുക്കുന്ന മകന്റെ പിതാവ് മകനോട് ഈ പണി പൂര്‍ത്തീകരിക്കുവാന്‍ നിനക്കോ എനിക്കോ കഴിയില്ലെന്ന് പല തവണ പറയുന്നുണ്ട്. പക്ഷേ മകനാകട്ടെ തന്റെ അധ്വാനശേഷിയാല്‍ പ്രതീക്ഷയുടെ പൊന്‍പിടിയിട്ട ആയുധങ്ങളെ അവിശ്വസിക്കുന്നില്ല.മാത്രവുമല്ല , പിതാവിനെ വെല്ലുന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുയും ചെയ്യുന്നു. പുത്രന്റെ വാക്കുകള്‍ കേള്‍ക്കുക :-
............. ഞാന്‍ വിശ്വസിക്കുന്നു
മര്‍ത്ത്യവീര്യമീയദ്രിയെ വെല്ലും
എത്ര കാലമായീമല നാട്ടിന്‍
രക്തനാഡിയെ ബന്ധിച്ചു നില്പൂ
രണ്ടു ഭാഗവും നിന്നു നാം കല്ലു
തുണ്ടു തുണ്ടായ്ത്തുരന്നെടുത്തീടില്‍
ഏറെ നാള്‍ക്കകമീ മഹാശെലം
ദ്വാരമാര്‍ഗ്ഗം തുറന്നൊരു സൌധം എന്ന വാക്കുകളില്‍ തിളങ്ങുന്ന പ്രതീക്ഷ, പിതാവിന് വ്യക്തമായ മറുപടി നല്കുന്നു.ആ മറുപടിയാകട്ടെ പിന്തിരിയുകയും മടുത്തുപേക്ഷിക്കുയും ചെയ്യുന്നവര്‍ക്കു കൂടിയുള്ള മറുപടിയാണ്. മലയുടെ വലിപ്പമോ അത് ആര്‍ജ്ജിച്ചിരിക്കുന്ന സങ്കീര്‍ണമായ ഘടനകളോ നിശ്ചയിച്ചുറപ്പിച്ചവന്റെ മുമ്പില്‍ ഒന്നുമല്ലെന്ന പ്രത്യാശ വിളംബരം ചെയ്യുന്നുണ്ട് , മകന്റെ വാക്കുകള്‍ . മകന്‍ ഈ മലതുരക്കലിനെ ഒരു യുദ്ധമായാണ് കാണുന്നത്. ആ മലയാകട്ടെ ജാതിയും മതവുമടങ്ങുന്ന സമൂഹത്തിലെ പ്രതിലോമകരങ്ങളായ മാമൂലുകളുടെ സഞ്ചയമാണെന്നും അതു തകരേണ്ടതും തകര്‍‌ക്കേണ്ടതുമാണെന്ന ബോധം മകനുണ്ട്. മര്‍ത്യകുലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടയുന്ന തടസ്സപ്പെടുത്തുന്ന അത്തരത്തിലുള്ള വന്മലകളെ കേറിമറിയാതെ വികസനത്തിന്റെ വെള്ളിവെളിച്ചം കടന്നുവരില്ലെന്ന തിരിച്ചറിവ് സമകാലികം മാത്രമല്ല , സര്‍വ്വകാലികം കൂടിയാണ്.
അവസാനം,അസാധ്യമെന്ന് കരുതിയ മലതുരക്കല്‍ വിജയക്കൊടി പാറിക്കവേ അച്ഛന്‍ മകനോടു പറയുന്നത് പറയുന്നത് , എന്‍മകനേ ഞാന്‍ വിശ്വസിക്കുന്നു എന്നു മാത്രമാണ്. ആ വിശ്വാസം ഭാവിയോടുള്ള പ്രതികരണമാണ്. മനുഷ്യകുലത്തെ നയിക്കാന്‍ ഇനി വരുന്ന തലമുറക്ക് സാധ്യമാകും എന്ന ധാരണയെ പങ്കുവെക്കലാണ്. പകച്ചുപോകാത്ത യുവതലമുറകളുടെ ധാരണാശക്തിയാല്‍ , അധ്വാനശേഷിയാല്‍ നാളെയെ നന്നായി കെട്ടിപ്പടുക്കുവാന്‍ കഴിയും എന്ന പ്രതീക്ഷ , ഏറ്റെടുക്കുവാനും മുന്നില്‍ നിന്നും നയിക്കാനും പുതുതുകളെ തേടുകയാണ് ഈ കവിതയിലെ പിതാവും കവിയും.


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍