#ദിനസരികള്‍ 109


ഇന്നത്തെ പ്രമുഖ മലയാളപത്രങ്ങളെല്ലാം തന്നെ ഗവര്‍ണര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ( കേരളത്തിന്റെ മുഖ്യമന്ത്രി ആരുമാകട്ടെ ) വിളിച്ചു വരുത്തി എന്ന വാര്‍ത്ത പ്രാധാന്യത്തോടെ ഒന്നാം പേജില്‍ത്തന്നെ കൊടുത്തിരിക്കുന്നു. 19 ജൂലൈ 2. 40 പിഎമ്മിന് കേരള ഗവര്‍ണറുടേതായി വന്ന ട്വിറ്റര്‍ കുറിപ്പാണ് ഇത്തരമൊരു വാര്‍ത്തക്ക് കാരണമായിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്. “Summoned Chief minister @CMOKerala and State Police Chief to know about action taken by State govt on law and order issues in Trivandrum. Summon എന്ന വാക്കിന് ഓക്സ്‌ഫോര്‍ഡ് ഡിക്ഷണറി നല്കുന്ന അര്‍ത്ഥം ഹാജരാകാന്‍ കല്പിക്കുക എന്നാണ് (Order (someone) to be present.) കേംബ്രിഡ്ജ് ഡിക്ഷ്ണറിയും മറ്റൊരര്‍ത്ഥമല്ല കൊടുത്തിരിക്കുന്നത്.ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് ഇങ്ങനെ ഹാജരാകുവാന്‍ കല്പിക്കുവാനുള്ള അധികാരം എവിടെ നിന്നു കിട്ടി എന്നത് ആലോചിക്കേണ്ട വിഷയം തന്നെയാണ്. തങ്ങളുടെ മാധ്യമങ്ങളില്‍ ഈ വാര്‍ത്തക്ക് വലിയ പ്രാധാന്യം കൊടുത്തു പ്രസിദ്ധീകരിച്ചപ്പോള്‍ ഇത്തരമൊരു സംശയം ഉന്നയിക്കാനുള്ള സാവകാശംപോലും ജനാധിപത്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായി സങ്കല്പിക്കപ്പെട്ടിട്ടുള്ള ഫോര്‍ത്ത് എസ്റ്റേറ്റിന് ഉണ്ടായില്ല എന്നത് വെറുമൊരു ജാഗ്രതക്കുറവിന്റെ മാത്രം പ്രശ്നമല്ല , തങ്ങള്‍ മനസ്സിലാക്കിവെച്ചിരിക്കുന്ന ജനാധിപത്യത്തിന്റെ കൂടി പ്രശ്നമാണ്.
            ഭരണഘടനാശില്പികള്‍ ജനാധിപത്യത്തിന് കേടുപാടുകള്‍ സംഭവിക്കുന്ന തരത്തിലുള്ള ഒരിടപെടലും ഒരധികാരസ്ഥാനത്തുനിന്നും ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തിയവരായിരുന്നു.അതുകൊണ്ടാണ് ഗവര്‍ണറെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി മാറ്റി നിയമിക്കുന്ന രീതി കൊണ്ടുവന്നത്. തിരഞ്ഞെടുക്കുന്ന രീതിയില്‍ സംസ്ഥാനത്ത് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും അതുവഴി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയെക്കാള്‍ മുകളില്‍ ഗവര്‍ണര്‍ യഥാര്‍ത്ഥ തലവനായി മാറുന്ന സ്ഥിതി സംജാതമാകുമെന്നും ഇത് അധികാരവടംവലിക്കും തര്‍ക്കങ്ങള്‍ക്കും വഴിതുറക്കുമെന്നും ഭരണഘടനാശില്പികള്‍ വിലയിരുത്തി.അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ അന്തസത്ത നിലനിറുത്തുന്നതിന് വേണ്ടി ഭരണഘടനാതലവനായി മാത്രം ഗവര്‍ണര്‍ നിയമിക്കപ്പെടുന്നത്.സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത നിലനില്ക്കുന്ന സമയങ്ങളിലൊഴിച്ച് ഗവര്‍ണര്‍ പദവി കേവലമൊരു അലങ്കാരമെന്നതിനപ്പുറത്ത് മറ്റൊരു പ്രാധാന്യവുമില്ലാത്തതാണ്.മാത്രവുമല്ല , കക്ഷിരാഷ്ട്രീയത്തിന്റെ ഇത്തിരിവട്ടങ്ങള്‍ക്കകത്ത് ഗവര്‍ണര്‍ കുടുങ്ങിപ്പോകരുതെന്ന് നമ്മുടെ ഭരണഘടന നിഷ്കര്‍ഷിക്കുന്നത് തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ നാം മനസ്സിലാക്കേണ്ടതുണ്ട്.

            ഇവിടെ തന്നില്‍ നിക്ഷിപ്തമായ അധികാരത്തിനപ്പുറം നിന്നുകൊണ്ട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ സമണ്‍ ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല എന്നത് വസ്തുതയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വശപ്പെടരുത് എന്നുള്ളതുകൊണ്ടാണ് ഗവര്‍ണര്‍ മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ആളായിരിക്കണം എന്ന കീഴ്വഴക്കം ഗവര്‍ണറുടെ നിയമനകാര്യത്തിലുണ്ടായത്. നിയമപരവും ഭരണപരവുമായ കാര്യങ്ങളില്‍ മുഖ്യമന്ത്രിയോട് വിവരങ്ങള്‍ തേടുവാന്‍ ഗവര്‍ണര്‍ക്കുള്ള അധികാരത്തെ അംഗീകരിക്കുമ്പോള്‍ത്തന്നെ മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചുവരുത്തിയത് അമിതാധികാരപ്രയോഗമാണ്. ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ , ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടി തന്റെ സ്ഥാനം ത്യജിക്കുന്നതുതന്നെയാണ് നല്ലത് എന്ന കാര്യത്തില്‍ ജനാധിപത്യഭരണക്രമത്തില്‍ സംശയമുണ്ടാകാന്‍ പാടില്ലാത്തതാണ്. ആശാവഹമല്ലാത്തെ തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം നടപടികള്‍ ഭരണഘടനയുടെ ജനാധിപത്യപരമായ അന്തസ്സത്തക്ക് ചേരുന്നതാണോയെന്ന് പരിശോധിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം. 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1