#ദിനസരികള്‍ 110


ഇര എന്ന പ്രയോഗത്തിന് നമ്മുടെ സമൂഹം കല്പിച്ചുകൊടുത്തിരിക്കുന്ന അര്‍ത്ഥം കീഴടക്കപ്പടലിനെ അതിജീവിച്ചവള്‍ക്ക് യോജിക്കുന്നതല്ല എന്നും ആ പ്രയോഗം നിസ്സഹായയും ദുര്‍ബലയുമായ ഒരുവളെ സൂചിപ്പിക്കുന്നുവെന്നതുകൊണ്ടുതന്നെ നിഷേധാത്മകമാണെന്നും പി എസ് ശ്രീകല ദേശാഭിമാനി ദിനപത്രത്തിലെ ഇരയല്ല അതിജീവിച്ചവള്‍ എന്ന ലേഖനത്തില്‍ വാദിക്കുന്നു.വിക്ടിം (Victim ) എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ മലയാളമെന്ന രീതിയിലാണ് നാം ഇര എന്ന പറയുന്നതെങ്കിലും ഈ പ്രയോഗമുണ്ടാക്കുന്ന അര്‍ത്ഥപരിസരങ്ങള്‍ ആധുനികസമൂഹത്തിന് യോജിച്ചവയല്ലതന്നെ.ശ്രീകല എഴുതുന്നു ഒരു സ്ത്രീയുടെ സമ്മതത്തോടെ നടക്കുന്ന ഒന്നല്ല അതിക്രമം. അതിക്രമം നേരിടുമ്പോള്‍ സാധാരണനിലയില്‍ ഒരു സ്ത്രീ പ്രതിരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കൂടി കണക്കിലെടുത്തുവേണം അവളെ സൂചിപ്പിക്കുന്നൊരു പ്രയോഗം രൂപപ്പെടുത്തേണ്ടത്. ഇവിടെ 'വിക്ടിം' എന്ന ഇംഗ്ളീഷ് പ്രയോഗത്തിനുപകരം ഇംഗ്ളീഷില്‍ത്തന്നെ നിലവിലുള്ള സര്‍വൈവര്‍ (Survivor) എന്ന പ്രയോഗമാണ് താരതമ്യേന സ്വീകാര്യം. 'അതിജീവിച്ചയാള്‍' എന്നാണ് വാക്കിന്റെയര്‍ഥം. ലൈംഗികാതിക്രമങ്ങളില്‍ പ്രതിരോധിക്കുന്ന ഓരോ സ്ത്രീയും അതിജീവിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിക്രമത്തില്‍ കൊല്ലപ്പെടുമ്പോഴും പൊരുതിയശേഷമാണ് അവള്‍ മരണത്തിലേക്ക് തള്ളിയിടപ്പെടുന്നത്. ലൈംഗികപീഡനത്തെതുടര്‍ന്ന് ആത്മഹത്യചെയ്യുന്ന വ്യക്തിയും മരണത്തെ സ്വയം സ്വീകരിക്കുകയല്ല ചെയ്യുന്നത്. അവളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. അത്തരം ആത്മഹത്യകള്‍ക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലും യഥാര്‍ഥത്തില്‍ 'ഇര' എന്ന പ്രയോഗത്തിന് പങ്കുണ്ട്. 'അതിജീവിച്ചവള്‍' എന്ന പ്രയോഗം ആത്മഹത്യക്കല്ല, ജീവിക്കാനാണ് പ്രേരിപ്പിക്കുക. കാരണം, ആ പ്രയോഗം നല്‍കുന്നത് ആത്മവിശ്വാസമാണ്. എക്കാലവും അതിക്രമത്തിന്റെ, പീഡനത്തിന്റെ, ബലാത്സംഗത്തിന്റെ 'ഇര'യായി മരണതുല്യം ജീവിക്കുന്നതിനേക്കാള്‍ 'അതിജീവിച്ചവള്‍' എന്ന അഭിമാനത്തോടെ ജീവിക്കാന്‍ സ്ത്രീയെ സജ്ജയാക്കേണ്ടതുണ്ട്.

            ആധുനികസമൂഹത്തിന് യോജിച്ച രീതിയിലുള്ള ഒരിടപെടലിന് വേണ്ടിയാണ് ശ്രീകല വാദിക്കുന്നത്. കീഴടക്കപ്പെട്ടവളെ എക്കാലത്തും ഇര എന്ന കള്ളിയില്‍‌പ്പെടുത്തി കുടുക്കിയിടുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറണം. അതിക്രമത്തിന് വിധേയമായി എന്നുള്ളതുകൊണ്ട് ജീവിതാവസാനംവരെ ആ ലേബലില്‍ കഴിഞ്ഞുകൂടണം എന്ന അവസ്ഥ മാറി ജീവിക്കാനും സമൂഹത്തിലിടപെടാനും കഴിയുന്ന സ്ഥിതിയിലേക്ക് അവരെ എത്തിക്കണം. അത് ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിന്റെ കടമയാണ് എന്നുള്ളതുകൊണ്ടു നിഷേധാര്‍ത്ഥങ്ങളെ ധ്വനിപ്പിക്കുന്ന ഇര എന്ന വിശേഷണത്തില്‍ നിന്നു തന്നെ മാറ്റങ്ങള്‍ക്കു തുടക്കമാകണം. അതുകൊണ്ടാണ് ഇര എന്നതിനെക്കാള്‍ അതിജീവിച്ചവള്‍ എന്ന വിശേഷണം യോജിച്ചതാകുന്നതെന്ന ലേഖികയുടെ വാദത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1