#ദിനസരികള്‍ 91


ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം എന്ന ബ്രെഹ്തിയന്‍ വചനത്തെ , സ്വന്തം ചോരകൊണ്ട് കുറിച്ചിട്ട വിദ്യാര്‍ത്ഥി സംഘടനയാണ് എസ് എഫ് ഐ. സമരപോരാട്ടങ്ങളുടെ കനല്‍ വഴികള്‍ ആ പ്രസ്ഥാനത്തിന് അന്യമായിരുന്നില്ല. നിലപാടുകളുടെ സത്യസന്ധതയും സമരോത്സുകമായ മുദ്രാവാക്യങ്ങളും സമരഭൂമികകളിലെ സമാനതകളില്ലാത്ത പ്രസ്ഥാനമായി എസ് എഫ് ഐയെ പരിവര്‍ത്തിപ്പിച്ചു. ആ തീക്ഷ്ണസമരങ്ങളുടെ ശലാകകളില്‍ അടിപതറി വെന്തെരിഞ്ഞ എത്രയോ ജനാധിപത്യവിരുദ്ധശക്തികളെ നാം കണ്ടുകഴിഞ്ഞു ? വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്റെ സഫലമായ ആ മുന്നേറ്റങ്ങള്‍ക്ക് കേരളത്തിലെ ജനത നന്ദി പറയുക തന്നെ വേണം.
            ഇങ്ങനെയൊക്കെയാണെങ്കിലും കാമ്പസുകളില്‍ നിന്ന് രാഷ്ട്രീയത്തെ തുടച്ചുമാറ്റുക എന്ന ആവശ്യത്തിന് ചൂട്ടുപിടിച്ച് മുന്നിട്ടിറങ്ങിയ മാനേജുമെന്റുകള്‍ക്ക് സ്തുതിപാഠകരായി നമ്മുടെ മാധ്യമങ്ങളടക്കം രംഗത്തുവന്നപ്പോള്‍ കാമ്പസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനം അനിവാര്യമായ ഒരു സാമൂഹ്യമുന്നേറ്റത്തിന്റെ ഭാഗമാണെന്ന വസ്തുത നാം മറന്നു. കച്ചവടം മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളുടെ ഇച്ഛക്കനുസരിച്ച് നാം നമ്മുടെ കാലുകളെ വെട്ടിമുറിച്ചു.പഠിക്കാന്‍ പോകുന്നവര്‍ പഠിച്ചാല്‍ മതി എന്ന ധാരണ പരത്താനും പകര്‍ത്താനും പ്രബുദ്ധരായ കേരളജനത മുന്നിട്ടിറങ്ങി എന്ന വസ്തുത , നവോത്ഥാനന്തര കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തില്‍ തീരാകളങ്കമായി മാറി. ചോദ്യം ചെയ്യുക എന്ന പ്രവണത തീരെ ഇഷ്ടപ്പെടാത്ത മാനേജുമെന്റുകള്‍ വിദ്യാര്‍ത്ഥികള്‍‌ക്കെതിരെ നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുവാന്‍ കഴിയാതെയായതോടെ കേരളത്തില്‍ ജിഷ്ണുപ്രണോയിമാരുണ്ടായി. വിദ്യാര്‍ത്ഥികളുടെ ചോരയൂറ്റിക്കുടിച്ച് കൃഷ്ണപ്രസാദുമാരുണ്ടായി. കോളേജുകളില്‍ ഇടിമുറികളുണ്ടായി.
            കലാലയരാഷ്ട്രീയം നിരോധിച്ചതിനെ ഒരു കാലത്ത് സ്വാഗതം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്നീട് പരസ്യമായി പശ്ചാത്തപിക്കേണ്ടിവന്നത് നാം മറന്നുകൂടാ. താല്കാലികലാഭത്തിനപ്പുറം ജനഹിതത്തെ കടന്നുകാണാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന് എക്കാലത്തും അമളികള്‍ പിണയുക എന്നത് സ്വാഭാവികമാണല്ലോ.പക്ഷേ ആ അമളികള്‍ക്ക് കേരളജനത വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. വിദ്യാഭ്യാസരംഗം യാതൊരു സാമൂഹികപ്രതിബദ്ധതയുമില്ലാത്ത മാനേജുമെന്റുകളുടെ കൈകളിലേക്ക് കൂപ്പുകുത്തി. കാമ്പസുകളില്‍ അരാജകത്വം നടമാടി. മയക്കുമരുന്നു മാഫിയകള്‍ ശക്തിപ്രാപിച്ചു. ജാതിമതസംഘടനകളുടെ കരാളഹസ്തങ്ങള്‍ നിരപരാധികളായ കുട്ടികളെ തേടിയെത്തി.വിധ്വംസകപ്രവര്‍ത്തനങ്ങളുടെ ഭൂമികയായി നമ്മുടെ കോളേജുകള്‍ മാറി.
            ഇവിടെയാണ് കാമ്പസുകളില്‍ സംഘടനാപ്രവര്‍ത്തനം അനുവദിക്കണമെന്ന എസ് എഫ് ഐയുടെ ആവശ്യത്തിന്റെ സാമൂഹികപ്രസക്തി നാം തിരിച്ചറിയേണ്ടത്. കലാലയങ്ങളിലെ സംഘടനകളുടെ സ്വാതന്ത്ര്യം എല്ലാ സാമൂഹികവിരുദ്ധപ്രവണതകളേയും മാനേജുമെന്റുകളുടെ വിധ്വംസകപ്രവര്‍ത്ത നങ്ങളേയും തടയാന്‍ ഉതകുന്നതാണ്. വിദ്യാര്‍ത്ഥിസമൂഹത്തിലെയടക്കം നിരുത്തവാദപ്രവണതകളെ എതിര്‍ക്കുക എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത എസ് എഫ് ഐ പോലെ പുരോഗമനസ്വഭാവമുള്ള പ്രസ്ഥാനങ്ങളാകുമ്പോള്‍ സാമൂഹികപ്രതിബദ്ധത കൂടും എന്ന കാര്യത്തില്‍ സന്ദേഹത്തിന് അവകാശമില്ലതന്നെ.അതുകൊണ്ട് സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള എസ് എഫ് ഐയുടെ സമരം ഇന്നലെയുടെ ദുഷ്പ്രവണതകളില്‍ നിന്ന് വിദ്യാര്‍ത്ഥിസമൂഹത്തെ മോചിപ്പിച്ചെടുക്കാനും ഒരു നല്ല നാളെ കെട്ടിപ്പടുക്കാനുമുള്ള ശ്രമമാണെന്ന ബോധം പൊതുസമൂഹത്തിലും പ്രത്യേകിച്ച് രക്ഷിതാക്കളിലും ഉണ്ടാകണം.ആ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ജനാധിപത്യപരമായ നമ്മുടെ കടമയാണെന്ന് നാം തിരിച്ചറിയണം. കോളേജുകള്‍ അടച്ചിടുകയും ഗുണ്ടകളെ ഉപയോഗിച്ച് സംഘര്‍ഷമുണ്ടാക്കി കള്ളക്കേസുകളില്‍ കുടുക്കി വിദ്യാര്‍ത്ഥികളെ ജയിലിലടക്കുകയും ചെയ്യുന്ന മാനേജുമെന്റുകളുടെ ഭീഷണികള്‍ക്കു മുന്നില്‍ നാം ഇന്ന് മുട്ടുമടക്കിയാല്‍ പിന്നെ ഒരിക്കലും നമുക്ക് നിവര്‍ന്നു നില്ക്കുവാന്‍ കഴിയില്ല എന്ന വസ്തതു നാം മനസ്സിലാക്കണം.

            ഇന്നത്തെ ഒരു കോളേജല്ല നമ്മുടെ പ്രശ്നം. നാളെയുടെ ലോകത്തെ വാര്‍ത്തെടുക്കുന്ന ഒരു പുതുതലമുറയെയാണ് എന്ന് ചിന്തിക്കുന്നതിനാണ് നാം ശീലിക്കേണ്ടത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1