#ദിനസരികള്‍ 90


യാത്രയിലാണ്. നീയും ഞാനും അവനും അവളും പൂവും പുല്ലും പുഴുവും അനാദിയായ കാലത്തിലൂടെ , അജ്ഞാതതീരങ്ങളിലേക്കുള്ള യാത്രയിലാണ്.എപ്പോള്‍ തുടങ്ങി ? റിയില്ല. എപ്പോള്‍ ഒടുങ്ങും ? അതുമറിയില്ല. ഞാന്‍ നിന്റേയും നീ എന്റേയും കൈപിടിച്ചിരിക്കുന്നു. പരസ്പരം ഒരിക്കലും വേര്‍പിരിയാത്ത പോലെ . പക്ഷേ വെറുതെയാണ്. അടുത്തുതന്നെ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഒരു ചുഴിയിലേക്ക് നിപതിക്കവേ നാം രണ്ടാവുന്നു. പിരിഞ്ഞ് രണ്ടുതീരങ്ങളിലേക്ക് കൂപ്പുകുത്തുന്നു. അനാദിയായ തീരങ്ങളിലേക്കുള്ള ഒഴുക്കിലെ തരികളാകുന്നു. അല്പകാലത്തിന് ശേഷം ഒരിക്കലും മറക്കില്ലെന്ന് , പിരിയില്ലെന്ന് അഭിമാനിച്ചവര്‍ , അഹങ്കരിച്ചവര്‍ പരസ്പരം മറന്നേപോകുന്നു.
            വാസനാബന്ധങ്ങളുടെ തീക്ഷ്ണത.ഉടലുവീഴുവോളം തുടരുന്ന ജാഗ്രത.വീണാല്‍ കഴിഞ്ഞു. തിലകംചാര്‍ത്തി , ചീകിയുമഴകായി പലനാള്‍ പോറ്റിയ പുണ്യശിരസ്സുകള്‍ ധൂളികളായി പൊടിഞ്ഞമരുന്നത് നാം എത്രയോ കണ്ടു. ഇനിയും എത്രയോ കാണാനിരിക്കുന്നു. എങ്കിലും ചൂടിയ കിരീടങ്ങള്‍ ഒരിക്കലും താഴെ വെക്കേണ്ടിവരില്ലെന്നും വെഞ്ചാമരങ്ങളും പട്ടുചാവട്ടകളും ചക്രവര്‍ത്തിപ്പട്ടങ്ങളും തനിക്കെന്നും അധീനമായിരിക്കുമെന്നും നാം ഊറ്റംകൊള്ളുന്നു. പഴുത്തിലകളുടെ ചിരിയുടെ ഗഹനത , പച്ചിലകള്‍ മനസ്സിലാക്കിവരുമ്പോഴേക്കും അവയും പൊഴിയാനായിട്ടുണ്ടാകും.
            എന്താണീ ജിവിതം ? അവ്യക്തമായൊരു
            സുന്ദരമായ വഴകിലുക്കം
            സംഗീതതുന്ദിലം നൈമിഷികോജ്ജ്വലം
            പിന്നെയോ ശൂന്യം പരമശൂന്യം - എന്ന കാഴ്ചപ്പാട് നമ്മുടെ ഈയല്‍ജീവിതങ്ങളുടെ ക്ഷണികത വെളിപ്പെടുത്തുന്നു. ഇത്തരമൊരു ക്ഷണികതയാണല്ലോ ജീവിതം എന്ന് വ്യസനിയാകാത്തവരുണ്ടാകുമോ? എത്രമാത്രം അര്‍ത്ഥപൂര്‍ണമാക്കാം എന്ന ചിന്തയാണ് നൈമിഷകമായ ജീവിതത്തിന് ഗതിവിഗതികളെ നിര്‍ണയിച്ചുകൊടുക്കുന്നത്. ഏതിരുട്ടിലും നാം കണ്ടെത്തുന്ന തേജോപുഞ്ജങ്ങള്‍ , കൈത്തിരികള്‍ , കാലടിപ്പാടുകള്‍ ഒക്കെ നമുക്ക് വഴികാട്ടികളാകുകയും പിന്നില്‍ തുടര്‍ന്നു വരുന്നവര്‍ക്ക് ഒരു പുല്ക്കണ വഴി അടയാളമായി നിക്ഷേപിക്കാന്‍ നമുക്ക് പ്രേരണയാകുകയും ചെയ്യുന്നു.അതില്‍പ്പരം ഒരാനന്ദമുണ്ടോ ? ഉണ്ടാവേണ്ടതുണ്ടോ ? എല്ലാ അറിവുകളേയും അവസാനിപ്പിച്ചുകൊണ്ട് , എല്ലാ അഹങ്കാരങ്ങളേയും അവസാനിപ്പിച്ചു കൊണ്ട് അവസാനം നാമൊക്ക അവശേഷിപ്പിച്ചു പോകുന്ന ഒരു പുല്ക്കണ മാത്രം ബാക്കിയാകുന്നു.മത്തടിച്ചു മദിച്ചാടി പുത്തന്‍കൂറ്റുകാരോട്   
           ഒരു മണ്ണടുപ്പാണീ മന്നിടം ; അതിനുള്ളില്‍
തിരുകിത്തീപൂട്ടിയ വിറകാണെല്ലാമെല്ലാം  - എന്ന് പറയാതിരിക്കുന്നതെങ്ങനെ ?

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1