#ദിനസരികള്‍ 88


ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ ഉള്ളതുപറഞ്ഞാല്‍ എന്ന പംക്തിയില്‍ ശതമന്യു എഴുതിയ കാക്കിക്കുള്ളിലെ കാവിഹൃദയം എന്ന കുറിപ്പ് സാക്ഷരകേരളത്തില്‍ ഏറെ ഒച്ചപ്പാടുകളുണ്ടാക്കിയ സമകാലികസംഭവങ്ങളോടുള്ള കൃത്യമായ പ്രതികരണമാകയാല്‍ വളരെ പ്രസക്തമാണ്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലാകെ സമരപരിപാടികള്‍ സംഘടിപ്പിച്ച പ്രതിപക്ഷകക്ഷികളുടെ നേതാവ് കെ സുധാകരന്‍തന്നെ നെഹ്റു ഗ്രൂപ്പ് ചെയര്‍മാനും ജിഷ്ണു പ്രണോയിക്കേസില്‍ പ്രതിയുമായ കൃഷ്ണദാസിനെ രക്ഷിക്കാന്‍ ഇറങ്ങിയതും പ്രതിപക്ഷകക്ഷികളുടെ കണ്ണിലെ കൃഷ്ണമണിയായിരുന്ന സെന്‍ കുമാര്‍ എന്ന മുന്‍ ഡി ജി പിയുടെ തനിനിറം പുറത്തുവന്നതും അതോടൊപ്പം ശ്രീനിവാസന്റേയും ജോയിമാത്യുവിന്റേയും പുറംപൂച്ചൂകളേയും ശതമന്യൂ തുറന്നു കാണിക്കുന്നുണ്ട്.
ഇടതുപക്ഷത്തിനെതിരെ , സൂക്ഷ്മമായി പറഞ്ഞാല്‍ സി പി ഐ എമ്മിനെതിരെ ഏതെങ്കിലും തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നവരെ പാടിപ്പുകഴ്ത്തി നിഷ്കളങ്കരും സത്യസന്ധരുമാക്കി മാറ്റുന്ന മാധ്യമവൈതാളികത്വത്തിന്റെ കെട്ട സ്വഭാവം സെന്‍കുമാറിന്റെ വിഷയത്തില്‍ നാം കണ്ടതാണ്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അധികാരസ്ഥാനത്ത് തിരിച്ചെത്തിയ സെന്‍കുമാറിനെ മുഖ്യമന്ത്രിയുടെ പ്രതിയോഗിയായിപ്പോലും വാഴ്ത്തിപ്പാടിയ മാധ്യമങ്ങള്‍ നമുക്കുണ്ട്.എന്തുകൊണ്ടാണ് സെന്‍കുമാറിനെതിരെ പിണറായി സര്‍ക്കാര്‍ നടപടിയെടുത്തത് എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ സെന്‍ കുമാര്‍ നടത്തിയ പ്രസ്ഥാവനകള്‍ മറുപടിയാകും. എന്നുമാത്രവുമല്ല , നിയമസഭയില്‍ സെന്‍കുമാറിന്റെ സംഘിസ്വഭാവം രമേശ് ചെന്നിത്തലയോട് പണ്ടേ തുറന്നു പറഞ്ഞ പിണറായി വിജയന്റെ നിലപാടുകളുടെ സത്യസന്ധതയേക്കാള്‍ മാധ്യമങ്ങള്‍ മുഖവിലക്കെടുത്തത് ചെന്നിത്തലയുടെ അടിസ്ഥാനരഹിതമായ രോദനങ്ങളായിരുന്നു എന്നത് മാധ്യമചരിത്രത്തിലെ തമാശയായി അവശേഷിക്കും.
ജിഷ്ണുപ്രണോയിയുടെ കേസില്‍ ഒരേ സമയത്ത് ഇരയുടെ പക്ഷത്തു നില്ക്കുന്നു എന്ന് തോന്നിപ്പിക്കുകയും വേട്ടക്കാരനൊപ്പം കൂത്താടുകയും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ നേതാവ് കെ സുധാകരനെ നോക്കുക.കോണ്‍ഗ്രസുകാരനായ പ്രതിയെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സുധാകരന്റെ സ്ഥാനത്ത് ഏതെങ്കിലും താഴേത്തട്ടിലുള്ള ഇടതുപക്ഷ അനുഭാവിയെ ഒന്ന് സങ്കല്പിച്ചു നോക്കുക.എങ്കില്‍ മാധ്യമങ്ങള്‍ കേരളം കത്തിക്കുമായിരുന്നില്ലേ ? ജിഷ്ണുവിന്റെ അമ്മയെമുന്നില്‍ നിറുത്തി രാഷ്ട്രീയ നാടകത്തിന് വേദിയൊരുക്കിയ കോണ്‍ഗ്രസ് നേതക്കാന്മാരുടെ ഉള്ളലിരുപ്പ് വെളിപ്പെട്ട സുധാകരന്‍ സംഭവത്തിന് ശേഷവും സ്വച്ഛശാന്തമായ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് നല്ല നമസ്കാരം പറയാതെ വയ്യ.

ശതമന്യു പറയുന്ന മറ്റു രണ്ടു പുംഗവന്മാരെക്കൂടി കാണുക. ഒന്ന് നമ്മുടെ ശ്രീനിവാസനാണ്.നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ചും സിനിമാരംഗത്തെ ചൂഷണത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് എത്രയോ കാലമായി സിനിമയില്‍ ഉള്ള തന്നെ ആരും ഇതുവരെ ചൂഷണം ചെയ്തിട്ടില്ല എന്ന കലാകോവിദനായ ശ്രീനിവാസന്റെ മറുപടി , തന്റെ ഉള്ളിലെ പുഴുത്ത നാറിയ ചിന്താഗതി വ്യക്തമാക്കുന്നതാണ്. കുറഞ്ഞ നാളുകള്‍‌കൊണ്ട് വിപ്ലവമുന്നേറ്റങ്ങളുടെ അമരക്കാരനും സ്വയമൊരു മിശിഹയെന്ന് വിശേഷിപ്പിക്കുന്നവനുമായ ജോയി മാത്യുവിന്റെ അമ്മയിലെ മൌനവും ശതമന്യു വിചാരണചെയ്യുന്നുണ്ട്. സമരോത്സുകരെന്ന് സ്വയം നടിക്കുന്ന ഇത്തരം വിശുദ്ധവിഷങ്ങളെ ഇനിയെങ്കിലും തിരിച്ചറിയുകയും അകറ്റിനിറുത്തുകയും ചെയ്യുന്നില്ലെങ്കില്‍ വരാനിരിക്കുന്ന തലമുറകളോട് നാം ചെയ്യുന്നത് കൊടിയ പാതകമായിരിക്കും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1