#ദിനസരികള്‍ 84


ജി എസ് ടി നടപ്പിലായതോടെ വ്യാപാരമേഖലയെ ആകെ ബാധിച്ചിരിക്കുന്ന ആശയക്കുഴപ്പം ഇന്നേക്ക് ആറുദിവസമായിട്ടും വിട്ടകലുന്നില്ല എന്നു തന്നെയാണ് സൂചനകള്‍.നിരീക്ഷണത്തിനും നിര്‍‌ദ്ദേശങ്ങള്‍ക്കും രാജ്യമാകെ സംവിധാനം ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികാരികള്‍ അവകാശപ്പെടുമ്പോഴും ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില വ്യാപാരികള്‍ തങ്ങള്‍ക്കു തോന്നിയപോലെ നിശ്ചയിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്നു. ജി എസ് ടി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ഉടലെടുത്ത അമിതലാഭ പ്രവണത ചെറുക്കുന്നതിന് വേണ്ടി അടിയന്തിരനടപടി സ്വീകരിക്കണമെന്ന് കേരള ധനവകുപ്പു മന്ത്രിക്ക് ആവശ്യപ്പെടേണ്ടി വന്നത് വിലനിലവാരത്തിലെ അരാജകത്വം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാവണം.
            ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകളില്‍ സഹായമാകുന്ന നാടന്‍ ഭക്ഷ്യോല്പന്നങ്ങള്‍ക്ക് പതിനെട്ടു ശതമാനം വരെ നികുതി ഈടാക്കേണ്ടുന്ന അവസ്ഥയാണ് . കേന്ദ്രം നിശ്ചയിച്ചു നല്കിയ ഉത്പന്നങ്ങള്‍‌ക്കൊക്കെ കൃത്യമായ നികുതി ചുമത്തുന്നുണ്ടെങ്കിലും കേരളത്തിലെ നാടന്‍ പലഹാരങ്ങള്‍ക്ക് നികുതി നിശ്ചയിക്കാത്തതുമൂലം ഉയര്‍ന്ന നികുതിയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. ഇത് ഈ മേഖലയെ പ്രതികൂലമായി ബാധിക്കുകയും കുത്തക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ വരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.കോഴി ഇറച്ചി വ്യാപാരികളാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ പ്രത്യക്ഷമായിത്തന്നെ ചൂഷണം ചെയ്യുന്നത്.കോഴിക്ക് നികുതിയില്ല എന്ന കാര്യമൊന്നും അവര്‍ അറിഞ്ഞിട്ടില്ലെന്ന് മാത്രവുമല്ല , നികുതിയുടെ പേരുപറഞ്ഞ് ക്രമാതീതമായ വിലക്കയറ്റം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.നിലവിലുണ്ടായിരുന്ന 14.5 ശതമാനം നികുതികൂടി ഒഴിവായതോടെ കോഴി വില ശരാശരി 100 120 എന്ന തലത്തിലേക്ക് എത്തേണ്ടതിനുപകരം ഇരുന്നൂറു രൂപയിലേക്ക് കുതിക്കുകയാണ് ഉണ്ടായത്. ഇത് നാട്ടിലാകെ പ്രതിഷേധത്തിനും കോഴി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനും കാരണമായിട്ടുണ്ട്.
            പാക്കറ്റുകളില്‍ നേരത്തെ രേഖപ്പെടുത്തിയിരിക്കുന്ന വിലകളില്‍ കൂടുതലാക്കിക്കൊണ്ടുള്ള മാറ്റം അനുവദനീയമല്ല എന്നാണ് നിയമം പറയുന്നത്.എന്നാല്‍ രേഖപ്പെടുത്തിയിട്ടുള്ള എം ആര്‍ പി മായ്ച്ചുകളഞ്ഞും പുതിയതായി സ്റ്റിക്കറൊട്ടിച്ചും വില്പന നടക്കുന്നുണ്ട് എന്നതാണ് വസ്തുത. ഹോട്ടലുകളില്‍ നിലവിലുള്ള വിലയുടെ മുകളില്‍ ജി എസ് ടി ചുമത്തുന്നത് കുറ്റകരമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും തങ്ങളുടെ വാദമാണ് ശരി എന്ന നിലപാടിലാണ് ഹോട്ടലുടമകളുടെ അസോസിയേഷന്‍. അതുകൊണ്ടുതന്നെ ഭക്ഷണ സാധനങ്ങള്‍ക്ക് ജി എസ് ടി  കൊണ്ടുവന്ന ആശയക്കുഴപ്പം വില വര്‍ദ്ധനവിന് കാരണമാക്കിയിട്ടുണ്ട്. വിലകുറയാത്ത സാഹചര്യത്തില്‍ വില കുറയുന്ന നൂറ്റിയൊന്നു സാധനങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുണ്ടെങ്കിലും വ്യാപാര മേഖലയിലെ അനിശ്ചിതത്വം തുടരുക തന്നെയാണ്.

            വ്യാപാര മേഖലയില്‍ കൃത്യമായ പരിശോധനകള്‍ നടത്തി അനാവശ്യമായി വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിച്ചും ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബോധവത്കരണ ക്ലാസുകള്‍ നല്കിയും നിലനില്ക്കുന്ന അനിശ്ചിതത്വം മാറ്റിയെടുക്കേണ്ടതാണ്. വാങ്ങുന്നവനും വില്ക്കുന്നവനും ജി എസ് ടിയെക്കുറിച്ച് ധാരണ ഉണ്ടായാല്‍ത്തന്നെ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1