#ദിനസരികള്‍ 83


നികുതി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് വില്ലേജ് ഓഫീസിന്റെ ഗ്രില്ലില്‍ തൂങ്ങിമരിച്ച ജോയി എന്ന തോമസിനെ കേരളം മറന്നിട്ടില്ല.തനിക്ക് നിയമപരമായി അര്‍ഹതപ്പെട്ട അവകാശം ലഭിക്കാത്തതില്‍ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.നികുതി മുറിക്കാതെ വില്ലേജ് ഉദ്യോഗസ്ഥന്മാര്‍ നടത്തിയ തടസ്സവാദങ്ങള്‍ അസ്ഥാനത്തായിരുന്നുവെന്ന് അദ്ദേഹം മരിച്ച ഉടനെ നികുതി സ്വീകരിച്ചതിലൂടെ അധികാരികള്‍ സമ്മതിക്കുകയുമുണ്ടായി.വില്ലേജ് ഓഫീസര്‍ സസ്പെന്‍ഷനിലാകുകയും വില്ലേജ് അസിസ്റ്റന്റ് സലീഷ് തോമസ് റിമാന്റിലാകുകയും ചെയ്ത പ്രസ്തുതകേസ് , കേരളത്തിലെ ഉദ്യോഗസ്ഥന്മാരുടെ അസാന്മാര്‍ഗികസ്വഭാവം വെളിപ്പെടുത്തുന്ന ഒന്നായി പരിഗണിക്കപ്പെട്ടു. ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റരീതികളെക്കുറിച്ചും അന്യായമായി അപേക്ഷരെ വലക്കുന്നതിനെക്കുറിച്ചുമൊക്കെ ജനങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രസ്തുത വിഷയത്തിലിടപെടുകയും അന്യായമായ അവകാശനിരാകരണം അനുവദിക്കില്ലെന്നും അതിന് ഇടയാക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും മുന്നറിയിപ്പ് നല്കുകയുണ്ടായി. നിലവിലുള്ള ജനകീയസര്‍ക്കാറിന്റെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള സമീപനമാണ് ചില ഉദ്യോഗസ്ഥരുടെ പക്ഷത്തുനിന്നുണ്ടാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു
            അങ്ങനെ ജനങ്ങളും സര്‍ക്കാറും കോടതിയും, കുറ്റക്കാരെന്ന് കണ്ടവര്‍‌ക്കെതിരെ ഉചിതമായ നടപടി ശുപാര്‍ശചെയ്തപ്പോള്‍ ആ അപരാധികളെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണ് റവന്യു വകുപ്പിലെ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൌണ്‍സില്‍ എന്നറിയുന്നത് ലജ്ജാകരമാണ്. #OneDayPayForSaleesh,#StandwithSaleesh എന്നീ ഹാഷ് ടാഗുകളില്‍ സലീഷിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ഒരു ദിവസത്തെ വേതനമോ അതല്ലെങ്കില്‍ കഴിയാവുന്ന തുകയോ സലീഷ് ജയില്‍വാസമനുഭവിക്കുന്ന കൊയിലാണ്ടി സബ് ജയിലിലേക്ക് അയച്ചുകൊടുക്കാനാണ് ജീവനക്കാരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.എന്നു മാത്രവുമല്ല സലീഷിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദിവസത്തെ കൂട്ട അവധിയെടുക്കലിനും സംഘട ആഹ്വാനം ചെയ്തിട്ടുണ്ട്.
            പാരമ്പര്യമായി കിട്ടി സ്വത്ത് , പുറമ്പോക്കാണെന്നും വനഭൂമിയാണെന്നുമൊക്കെ പറഞ്ഞ് നികുതിദായകനെ തെറ്റിദ്ധരിപ്പിച്ച് കൈക്കൂലി നേടിയെടുക്കാന്‍ ശ്രമിച്ച വില്ലേജ് ഉദ്യോഗസ്ഥനെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് ഓര്‍മ വേണം. തനിക്ക് വേറെ നിര്‍വ്വാഹമില്ലെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും കാണിച്ച് വില്ലേജ് ഓഫീസര്‍ക്ക് പരാതിയ നല്കിയ ജോയിയെ മാനസികരോഗിയായി ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണ് സംഘടനക്കാര്‍ മുദ്രാവാക്യം വിളിക്കുന്നതെന്ന് ഓര്‍മവേണം. നായകനെ നഷ്ടപ്പെട്ട കുടുംബത്തെ സഹായിക്കാനും അവരുടെ സങ്കടങ്ങളെ മാനിക്കാനും തയ്യാറാകാത്തവരാണ് ഇപ്പോള്‍ അപരാധിയും കൈക്കൂലിക്കാരനുമായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് ഓര്‍മ വേണം.

            ഒന്നേ പറയാനുള്ളു. അധികാരത്തിന്റെ ഇരുളടഞ്ഞ വഴികളിലൂടെ നിങ്ങള്‍ക്ക് ഈ കുറ്റവാളികളെ നിരപരാധികളാക്കി രക്ഷിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ ജനങ്ങളുടെ കോടതിയും ചരിത്രവും നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും. 


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1