#ദിനസരികള്‍ 100


പെരുവഴിയെ നടന്നാല്‍ അടിച്ചോടിക്കുന്ന ഒരു കാലമുണ്ടായിരുന്നു.നീ വിശ്വസിക്കുമോ ?ഭരണകൂടത്തിന് ഭരണീയരോട് ഉത്തരവാദിത്തം വേണമെന്ന് പറഞ്ഞാല്‍ തുറുങ്കിലടക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. നീ വിശ്വസിക്കുമോ? മോഷണം തൊഴിലാക്കിയവര്‍ , പൊതുസ്വത്തു കൈയ്യടക്കുന്നവര്‍ , അഭിമാനം വിറ്റു കാശാക്കുന്നവര്‍ , സൌന്ദര്യം കമ്പോളവത്കരിക്കുന്നവര്‍ , അവര്‍ രാജ്യത്തെ കീഴടക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. നീ വിശ്വസിക്കുമോ?”
            സര്‍വ്വമതങ്ങളും ശ്രേഷ്ഠമവയില്‍ വച്ചെന്റെ മതമേറെ ശ്രേഷ്ഠമല്ലോ.ജാതിയൊന്നേയുള്ളതുകൊണ്ടു നിങ്ങളെന്‍ ജാതിയില്‍‌ച്ചേരാന്‍ ശ്രമിക്കവേണം.സത്യം ജയിക്കുമെന്നുള്ളോരസത്യം നിത്യം ജയിക്കുന്നതാണ് സത്യം. ഇന്നലെച്ചൊന്നതുമിന്നു ചൊല്ലുന്നതും ഒന്നുപോലാവാതെ നോക്കണം.ചൊന്നതുപോലൊന്നും ചെയ്യരുതല്ലോ ചെയ്യുന്നതൊന്നുമേ ചൊല്ലിക്കൂടല്ലോ.നിങ്ങള്‍ നന്നാകണമെന്നെന്റെയാശ , ഞാന്‍ നന്നായില്ലെങ്കിലും സാരമില്ല , നിങ്ങളെ നന്നാക്കിയേ ഞാനടങ്ങുള്ളു നിങ്ങള്‍ക്കു നന്നാകേണ്ടെന്നാകിലും
            തലയറുത്തുകൊടുത്തു ഞാനൊരു തൊപ്പി വാങ്ങിച്ചു.ചെവി ചെത്തിക്കൊടുത്തു ഞാനൊരു റേഡിയോ വാങ്ങിച്ചു.കണ്ണൂ ചൂഴ്ന്നു കൊടുത്തു ഞാനൊരു വിളക്കു വാങ്ങിച്ചു.കാല്‍ മുറിച്ചു കൊടുത്തു ഞാനൊരു ചെരുപ്പ് വാങ്ങിച്ചു.എന്നെത്തന്നെ കൊടുത്തു ഞാനൊരു വീടുവാങ്ങിച്ചു.തൊപ്പിയുമിട്ട്  റേഡിയോ വെച്ച് വിളക്കുകൊളുത്തു വാച്ചും കെട്ടി ചെരുപ്പുമിട്ടു. ഇന്നാ വീട്ടിലിരുന്നു ഞാനൊരു ചെറുകഥ വായിച്ചു.വായനയില്ലാതായില്ലെന്നതിലെഴുതിയിരിക്കുന്നു.
            അയോധ്യയിലെ പത്രങ്ങളില്‍ മുത്തങ്ങ.കാന്‍പൂരിനടുത്ത് ഗംഗയിലെ ബ്രഹ്മാവാര്‍ത്തത്തിന് സമീപം ആശ്രമത്തില്‍ ആ വാര്‍ത്ത ലവകുശന്മാര്‍ ദൂരദര്‍ശനിലൂടെ അറിഞ്ഞു.അവര്‍ ആര്‍ത്തലച്ചു.ഭാവഭേദങ്ങള്‍ സ്ഫുരിക്കാത്ത സീതാദേവിയുടെ മുഖത്ത് കുസൃതിക്കുട്ടികള്‍ പുഞ്ചിരി എയ്തുപിടിപ്പിക്കാന്‍ നോക്കി.ധ്യാനത്തില്‍ നിന്നുമുണര്‍ന്ന മഹര്‍ഷി ബഹളം കേട്ടു.വാര്‍ത്ത കേട്ടു. ക്രൌഞ്ചവിലാപം കേട്ടു.ഇതുവരെ എഴുതിയതൊക്കെ വെറുതെ ആയി.ഇനി രാമായണകഥ ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനൊത്തു പുനരാഖ്യാനം നടത്തട്ടെ.ഞാന്‍ വിട്ടിരിക്കുന്നു.അന്ന് എറിഞ്ഞു കളഞ്ഞ നാരായം ഗംഗാഹൃദയത്തിന് ഇന്നും മുറിവേല്പിക്കുന്നു.ബ്രഹ്മാവര്‍ത്തത്തില്‍ ഗംഗ ചുഴിയില്‍ കറങ്ങുന്നു.

അയ്യപ്പപ്പണിക്കരാണ്. അദ്ദേഹത്തിന്റെ കവിതകളാണ്. എന്താണ് അദ്ദേഹം പറയുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല.നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? ആര്‍ക്കും മനസ്സിലായിട്ടില്ലെങ്കിലും അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. എന്തൊക്കെയോ വിഷയങ്ങളെപ്പറ്റി , എന്തൊക്കെയോ സന്ദേഹങ്ങളെപ്പറ്റി , എന്തൊക്കെയോ സ്വപ്നങ്ങളെപ്പറ്റി , എന്തൊക്കെയോ വ്യാകുലതകളെപ്പറ്റി , എന്തൊക്കെയോ പ്രതിസന്ധികളെപ്പറ്റി. ആര്‍ക്കും മനസ്സിലാകുന്നില്ലെങ്കിലും ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും അയാള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണല്ലോ ? കേള്‍ക്കാനാരുമില്ലെങ്കിലും ഇങ്ങനെ ചിലച്ചുകൊണ്ടിരിക്കുക എന്നത് ശീലമായിപ്പോയതിന്റെ കുഴപ്പമാണ്. കുറച്ചു കഴിയുമ്പോള്‍ മാറിക്കോളുമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1