#ദിനസരികള്‍ 78


ആദ്യം തന്നെ പറയട്ടെ ഞാന്‍ മദ്യപാനത്തിന് എതിരല്ല. പക്ഷേ സ്വന്തം ശരീരസ്ഥിതിയും സാമ്പത്തിക സ്ഥിതിയും പരിഗണിക്കാതെ തികഞ്ഞ മദ്യപാനികളാകുന്നവരോട് യോജിക്കാന്‍ വയ്യ. കടം മേടിച്ചും സ്വന്തക്കാരുടെ ആഭരണങ്ങ‍ള്‍ പണയം വെച്ചും കുടിക്കുന്നവരെ എനിക്ക് നേരിട്ടറിയാം. എന്തിനധികം സ്വന്തം കുഞ്ഞിന് നോട്ടുബുക്ക് വാങ്ങാന്‍ വെച്ച പണംപോലും മദ്യംവാങ്ങിക്കാന്‍ വിനിയോഗിച്ച ആളുകളുമുണ്ട്. അത്തരക്കാര്‍ അവരുടെ കുടുംബത്തിന്റേയും നാടിന്റേയും ശാപമാണ്.ആവര്‍ത്തിക്കട്ടെ , ഒരിക്കലും മദ്യപാനം മോശമാണെന്നല്ല ഞാന്‍ പറയുന്നത് , കുടിയോടുകുടി മോശമാണെന്നാണ്.
            മാതൃഭൂമി പ്രസിദ്ധീകരിച്ച മനോരോഗങ്ങളെ മനസ്സിലാക്കാം എന്ന പുസ്തകത്തില്‍ മദ്യത്തോടുള്ള അടിമത്തം തിരിച്ചറിയാനുള്ള വഴികള്‍ കൊടുത്തിരിക്കുന്നു.1.മദ്യപിക്കാനുള്ള അതിയായ ആഗ്രഹം 2.സ്വന്തം നിലക്ക് അളവ് കുറക്കാനോ നിര്‍ത്താനോ കഴിയാത്ത അവസ്ഥ.3 മദ്യം കിട്ടാത്തപ്പോള്‍ ശാരീരികവും മാനസികവുമായുണ്ടാകുന്ന അസ്വസ്ഥകള്‍ 4. എത്ര കഴിച്ചാലും ഫിറ്റാകുന്നില്ല എന്ന തോന്നല്‍ 5.മദ്യം കൊണ്ടുള്ള ദോഷഫലങ്ങള്‍ കണ്ടുതുടങ്ങിയാലും മദ്യപാനം തുടരല്‍ . ഇതൊക്കെ പൊതുവായ ചില അവസ്ഥാ വിശേഷങ്ങളാണ്.കാരണം എന്തുതന്നെയായാലും മദ്യപിക്കുക എന്നതു മാത്രം ലക്ഷ്യമാകുന്നതാണ് മിക്കവരുടേയും രീതി. അതായത് സുഹൃത്തിന് ആക്സിഡന്റ് പറ്റി എന്നു കേട്ടാന്‍ സങ്കടം മാറ്റാനും മദ്യം , എന്നാല്‍ കേട്ടത് തെറ്റാണെന്ന് വന്നാലുണ്ടാകുന്ന സന്തോഷം ആഘോഷിക്കാനും മദ്യം എന്നതാണ് കണക്ക്.
            മദ്യപരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്.ആമാശയത്തേയും കുടലിനേയും കരളിനേയുമൊക്കെ ബാധിക്കുന്നതാണ് മദ്യപാനം എന്ന കാര്യം ഏതു കൊച്ചു കുടിയനും അറിയാവുന്നതാണ്. എന്നാല്‍ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് മദ്യപാനം ലൈംഗികശേഷി കൂട്ടുമെന്നാണ്. സത്യത്തില്‍ കുറക്കുകയാണ് ചെയ്യുക.സ്ഥിരമദ്യപാനം നാഡി ഞരമ്പുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കുന്നുണ്ട്.  കൂടാതെ  സോറിയാസിസും മറ്റു ത്വഗ് രോഗങ്ങളും വര്‍ദ്ധിപ്പിക്കുന്നുവെന്നും ടി പുസ്തകം പറയുന്നു. പുസ്തകത്തില്‍ നിന്ന് തുടര്‍ച്ചയായി മദ്യപിക്കുന്നവരില്‍ തലച്ചോറിന്റെ വലുപ്പം കുറയുന്നതോടൊപ്പം ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവും കുറയുന്നു.നാഡിഞരമ്പുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ കാരണം കൈകാലുകളില്‍ വിട്ടുമാറാത്ത വേദനയും പുകച്ചിലുമുണ്ടാകും.
            ചെയ്യേണ്ട കാര്യങ്ങള്‍ പിന്നത്തേക്ക് മാറ്റിവെക്കുക എന്നത് ഇവരുടെ ഒരു ശീലമാണ്.എന്നിട്ട് അത് ചെയ്യാന്‍ കഴിയാത്തതിന് മറ്റുകാരണങ്ങള്‍ കണ്ടെത്തുകയും മറ്റുള്ളവരുടെ തലയില്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുക എന്നത് മദ്യപരുടെ ഒരു സ്ഥിരം വിനോദമാണ്. തങ്ങളുടെ വീഴ്ചകള്‍ക്ക് മറ്റുള്ളവരാണ് കാരണം എന്നാണ് ഇവര്‍ ചിന്തിക്കുന്നത്.ചെറുപ്പകാലത്ത് മദ്യാസക്തി പിടിപെട്ടവരുണ്ടെങ്കില്‍ ഒരു നാല്പതു നാല്പത്തഞ്ചു വയസ്സാകുമ്പോഴേക്കും അവരുടെ ശാരീരികാവസ്ഥ അതി ദയനീയമായിട്ടുണ്ടാകും. എന്നാലും തങ്ങള്‍ക്കെന്തെങ്കിലും കുഴപ്പമുണ്ടെന്ന് സമ്മതിക്കില്ലെന്ന് മാത്രവുമല്ല , ഒന്നുമില്ലെന്ന് നമ്മെ അഭിനയിച്ചു ബോധിപ്പിക്കുക കൂടി ചെയ്യും ചിലര്‍.മറ്റു രോഗങ്ങളെപ്പോലെ മദ്യാസക്തിയും ഒരു രോഗമാണെന്നും അതിന് ചികിത്സ വേണ്ടതാണെന്നുമുള്ള ധാരണയില്‍ വേണം നാം അവരെ സമീപിക്കാന്‍.

             ദീര്‍ഘകാലമായി എന്നോട് മദ്യപാനത്തില്‍ നിന്ന് രക്ഷപ്പെടണം രക്ഷപ്പെടണം എന്ന് ആവര്‍ത്തിച്ച് പറയുന്ന എന്റെ ഒരു സുഹൃത്തിന് ഈ കുറിപ്പ് സമര്‍പ്പിക്കട്ടെ.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1