#ദിനസരികള്‍ 77


            സഖാവ് കാനം രാജേന്ദ്രന് സി പി ഐ എമ്മിനെതിരെ പറയാന്‍ നൂറു നാവാണ്.മറ്റു വിഷയങ്ങളില്‍ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ നിലപാടില്ലെങ്കിലും സി പി ഐ എമ്മിനെതിരെ പറയാന്‍ കിട്ടുന്ന ഒരവസരവും കാനം ഈടാക്കാതിരിക്കില്ല. ഇടതുപക്ഷമെന്നോ ഭരണകക്ഷിയെന്നോ ഉള്ള ചിന്ത ഇല്ലാതെ നിര്‍ദ്ദാക്ഷിണ്യം അദ്ദേഹം നിലപാട് പ്രഖ്യാപിച്ചുകളയും.ഇക്കാര്യത്തിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്! പ്രതിപക്ഷകക്ഷികളെക്കാള്‍ ആത്മാര്‍ത്ഥതയോടെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ കാണുമ്പോള്‍ കണ്ണുനിറയാതിരിക്കുന്നവര്‍ കമ്യൂണിസ്റ്റ് ബോധമില്ലാത്തവരാണെന്നു കൂടി ഞാന്‍ പറയും.ചെമ്പനോട എന്നൊരു വില്ലേജ് ഉണ്ടെന്ന് കാനം അറിയാത്തത്  നന്നായി. റവന്യു വകുപ്പ് ഏതെങ്കിലും സിപി ഐ എം മന്ത്രിമാരിലായിരുന്നുവെങ്കില്‍ കാണാമായിരുന്നു പൂരം.
            പക്ഷേ എത്ര പുലിയായിട്ടെന്താ കാര്യം.സ്വന്തം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്കുപോലും സംസ്ഥാനസെക്രട്ടറിയെ ഭയമില്ലെന്നു വന്നാല്‍ അതില്‍പ്പരം മാനക്കേടുണ്ടോ ? ശൌര്യത്താല്‍ വിജൃംഭിച്ചു നില്ക്കുന്ന പുലിയുടെ മീശയില്‍ ഊഞ്ഞാലാടാന്‍ ധൈര്യമുള്ളവര്‍ കൂടെത്തന്നെയുണ്ടെങ്കില്‍പ്പിന്നെ നാട്ടിലിറങ്ങി നടക്കുന്നതെങ്ങനെ ? എന്നാല്‍ അതു സംഭവിച്ചു. തങ്ങള്‍ ഒറ്റക്ക് വിപ്ലവം നടത്തിക്കോളാമെന്ന് പ്രഖ്യാപിച്ച് ഏറ്റെടുത്ത ഇടുക്കി വിഷയത്തിലാണ് കാനത്തിന്റെ നിലപാടുകളെ തള്ളി അവിടത്തെ സി പി ഐ ജില്ലാസെക്രട്ടറി കെ ശിവരാമന്‍ അടക്കമുള്ളവര്‍ രംഗത്തു വന്നത്. കേരളം ഭരിക്കുന്നത് സിപിഎം ഒറ്റക്കല്ലെന്നും അവര്‍ ഒറ്റക്കു വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നുമൊക്കെ പ്രഖ്യാപിച്ച കാനം മൈക്കിലെ പിടി വിട്ടതേയുള്ളു അപ്പോഴേക്കും സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ കണക്കിനുകിട്ടി.
            വിഷയം ഒന്നടുത്തു പരിശോധിക്കുന്നത് നന്നായിരിക്കും. മൂന്നാറില്‍ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ ഒന്നാംതീയതി മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചു.ആ നാട്ടിലെ പൊതുപ്രവര്‍ത്തകരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രസ്തുത യോഗത്തിനെതിരെ കാനം രംഗത്തുവന്നു.യോഗം ബഹിഷ്കരിക്കുമെന്നും റവന്യു മന്ത്രി പങ്കെടുക്കില്ലെന്നും കാനും വ്യക്തമാക്കി.എന്നു മാത്രമല്ല മുഖ്യമന്ത്രിക്ക് സര്‍വ്വകക്ഷിയുടെ പ്രതിനിധിസംഘം നല്കിയ നിവേദനത്തില്‍ ഒപ്പിട്ടതിന് സി എ കുര്യനും കിട്ടി ശകാരം. കാനം സഖാവ് ഇങ്ങനെയൊക്കെ ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുമ്പോഴാണ് ഇതൊന്നും കൂസാതെ ഇടുക്കിയിലെ സി പി ഐ സെക്രട്ടറി ശിവരാമന്‍‌ സഖാവ് സര്‍വ്വ കക്ഷികളുടെ കൂടെ മുഖ്യമന്ത്രിയെ കണ്ട് ഇടുക്കിയിലെ വിഷയങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കൊടുക്കുന്നത്. എന്നു വെച്ചാല്‍ കാനം രാജേന്ദ്രന്‍ പറയുന്നതുവേറെ ഇടുക്കിയിലെ പാര്‍ട്ടി പറയുന്നതുവേറെ. സംസ്ഥാനസെക്രട്ടറി പറയുന്നത് സ്വന്തം പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറി പോലും അവഗണിക്കുകയാണെങ്കില്‍പ്പിന്നെ ആരു പരിഗണിക്കാന്‍ ? എന്നു മാത്രവുമല്ല , കാനം എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്ന റവന്യുമന്ത്രിയെ സി പി ഐ ജില്ലാഘടകത്തിന് വിശ്വാസവുമില്ല എന്നല്ലേ സൂചന ?  അതുകൊണ്ട് കാനം ഒന്നിരുന്ന് ആലോചിക്കുന്നത് നല്ലതാണ്.

            മീശ വിറപ്പിച്ചു നാട്ടിലിറങ്ങുന്നവന്‍ വീട്ടിലെത്തിയാല്‍ കട്ടിലിന്റെ കാല്ക്കലാണ് കിടപ്പ് എന്നര്‍ത്ഥം വരുന്ന ഒരു പഴഞ്ചൊല്ലുണ്ടായിരുന്നല്ലോ. മറന്നുപോയി.കഷ്ടം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1