#ദിനസരികള്‍ 56


സീതാറാം യെച്ചൂരി ആക്രമിക്കപ്പെട്ടു.ഇന്നലെ ഡല്‍ഹിയിലെ എ കെ ജി ഭവനില്‍ പൊളിറ്റ് ബ്യൂറോക്കു ശേഷം മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പാണ്  അദ്ദേഹത്തെ സംഘപരിവാരപ്രവര്‍ത്തകര്‍ ആക്രമിച്ചത്.ഈ ആക്രമണത്തെ അപലപിച്ച മതേതരമനസ്സുകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക എന്നത് ഈ കാലഘട്ടം ഒരു ഇന്ത്യന്‍ പൌരനില്‍ നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും ചെറിയ ഉത്തരവാദിത്തമാണ്.
              ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്നിലുണ്ടായത് ഞെട്ടലല്ല. ഭൂരിപക്ഷ വര്‍ഗ്ഗിയത അതിന്റെ പത്തി വിരിച്ചാടുന്ന സമകാലിക ഇന്ത്യന്‍ പരിതോവസ്ഥകളില്‍ ഇടതുപക്ഷ നേതാക്കന്മാരും പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടില്ല എങ്കിലാണ് ഞെട്ടലുണ്ടാകേണ്ടത്. അതുകൊണ്ടുതന്നെ സഖാവിന് ശാരീരികമായി വല്ല അസ്വസ്ഥതകളും ഉണ്ടായോ എന്ന ആകാംക്ഷയായിരുന്നു എന്നില്‍ മുന്നിട്ടു നിന്നിരുന്നത്. ഏതൊരു കൊടിയ അനീതിക്കും മടിയില്ലാത്ത കാടന്മാരുടെ ആക്രമണത്തില്‍ എന്തും സംഭവിക്കാമല്ലോ എന്ന ചിന്ത മാത്രമാണ് എന്നെ ഭയപ്പെടുത്തിയത്. എന്നാല്‍ അത്തരത്തിലൊരു ഭയം അസ്ഥാനത്താണെന്ന് പിന്നീട് വന്ന വാര്‍ത്തകള്‍ വ്യക്തമാക്കി.
            സത്യസന്ധമായ നിലപാടുകളുടെ തീക്ഷ്ണത , ആരെയൊക്കെയോ അസ്വസ്ഥമാക്കുകയും പൊള്ളിക്കുകയും ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് യെച്ചൂരിയുടെ നേര്‍ക്കുണ്ടായിരിക്കുന്ന ഈ ആക്രമണം എന്ന കാര്യം വസ്തുതയാണ്. അതി ബൃഹത്തായ ഇന്ത്യയില്‍ കേവലം രണ്ടു സംസ്ഥാനത്ത് മാത്രം  ഭരണത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ , ജാതി മത വര്‍ഗ്ഗീയ സങ്കുചിതത്വങ്ങളുടെ തോളിലേറി അഖില ഇന്ത്യയേയും അടക്കിഭരിക്കുന്നവര്‍ക്ക്  വെല്ലുവിളിയാകുന്നുവെങ്കില്‍ അതില്‍ മതേതരമനസ്സുകള്‍ അഭിമാനിക്കുക തന്നെ വേണം. കാരണം നമ്മള്‍ ശരിയായ വഴിയിലാണ്.

            നേതാക്കളെ അപായപ്പെടുത്തി പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ല.അത്തരം നീക്കങ്ങള്‍ കണ്ടാലൊന്നും ഭയന്ന് ഓടിയൊളിക്കുന്നവരല്ല  ഈ ചെങ്കൊടി പ്രസ്ഥാനക്കാരെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തും. എത്രയോ നേതാക്കന്മാരെ തൂക്കിലേറ്റിയിരിക്കുന്നു. വെട്ടിയും വെടിവെച്ചും കൊന്നിരിക്കുന്നു. അവരൊക്കെയും അണികളിലേക്ക് അളവില്ലാത്ത പോരാട്ടവീര്യമാണ് പകര്‍ന്നു നല്കിയത്. അല്ലാതെ ഭയവും ഒളിച്ചോടാനുള്ള പ്രേരണയുമല്ല. അതുകൊണ്ട് , ഈങ്കുലാബ് സിന്ദാബാദെന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട് തൂക്കുമരത്തിലേക്ക് കൂസലെന്യേ നടന്നു കയറിയ ചിരുകണ്ടന്റേയും അപ്പുവിന്റേയും കുഞ്ഞമ്പുവിന്റേയും അബൂബക്കറിന്റേയും പിന്‍തലമുറക്കാരെ ഭയപ്പെടുത്തി മാളത്തിലടയ്ക്കാം എന്ന് ആരെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടെങ്കില്‍ അത് അസ്ഥാനത്താണെന്ന് മാത്രം സൂചിപ്പിച്ചുകൊള്ളട്ടെ.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1