#ദിനസരികള്‍ 59


ക്രാന്തദര്‍ശികളായ ഋഷിമാര്‍ സ്രഷ്ടാവായ ഒരു ദൈവത്തെ സ്ഥാപിച്ചെടുക്കുവാന്‍ ശ്രമിക്കുന്നില്ല. നോക്കുക
            ഇയം വിസൃഷ്ടിര്‍ യത ആബഭൂവ                                 
            യദി വാ ദധേ യദി വാ ന
            യോ അസ്യാധ്യക്ഷ പരമേ വ്യേമന്‍
            സോ അംഗ വേദ യദി വാ ന വേദ:
ഇക്കാണാവുന്നതൊക്കെ ആരാണ് സൃഷ്ടിച്ചത് ? അല്ലെങ്കില്‍ ആര്‍ സൃഷ്ടിച്ചില്ല ?ആകാശത്തില്‍ അരുളി മരുവുന്ന അതിന് മാത്രമറിയാം. ചിലപ്പോള്‍ അതിനും അറിയില്ലെന്നും വരാം.സൃഷ്ടിയുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത് / ച്ചത് എന്ന് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ട് ഒരു നിഗമനത്തിലേക്കും ഋഷിമാര്‍ എത്തിച്ചേരുന്നില്ല.സി  വി വാസുദേവവഭട്ടതിരി തന്റെ ഭാരതീയ ദര്‍ശനങ്ങളില്‍ ഇങ്ങനെ എഴുതുന്നു ദൃശ്യപ്രപഞ്ചം എന്ന അത്ഭുതപ്രതിഭാസത്തിന്റെ ഉദ്ഭവമോ വികാസമോ പരിണാമമോ ഒന്നും മനസ്സിലാക്കാന്‍ കഴിയാതെ മന്ത്രദ്രഷ്ടാക്കാളും ക്രാന്തദര്‍ശികളുമായ ഋഷിമാര്‍ കൈമലര്‍ത്തുന്നതേയുള്ളു. ഒന്നും ഉറപ്പിച്ച് പറയുന്നില്ല.വേദം ചില അത്ഭുതപ്രതിഭാസങ്ങളെ അലങ്കാരപ്പകിട്ടോടെ വര്‍ണ്ണിക്കയും അവക്ക് മൂര്‍ത്തരൂപം നല്കി ദേവത്വം കല്പിച്ച് ആരാധിക്കുകയുമേ ചെയ്യുന്നുള്ളു.യുക്തിക്ക് നിരക്കാത്ത വിധം ഒരു ലോകസ്രഷ്ടാവിനെ സൃഷ്ടിക്കുന്നില്ല
            പോകെപ്പോകെ പൌരോഹിത്യത്തിന് പ്രാധാന്യം കിട്ടുകയും ഋഗ്വേദമടക്കമുള്ള കൃതികളിലേക്ക് പുരോഹിതവര്‍ഗ്ഗത്തിന്റെ താല്പര്യത്തിന് അനുസൃതമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവുകയും ചെയ്തു. ഭരണകാര്യ ങ്ങളിലേര്‍‌പ്പെട്ട ക്ഷത്രിയര്‍ക്കുപോലും പുരോഹിതന്മാരെ ആശ്രയിക്കേണ്ടിവന്നു. ബ്രാഹ്മണപുരോഹിതന്മാരുടെ അനുഗ്രഹവും പിന്തുണയും ഭരണത്തിന്റെ പാവനത്വത്തിനും സുസ്ഥിരതക്കും ആവശ്യമായി വന്നു എന്ന് കെ ദാമോധരന്‍ എഴുതിയിട്ടുണ്ട് .
            ഷഡ് ദര്‍ശനങ്ങളില്‍ ന്യായ - വൈശേഷികങ്ങള്‍ അറിവ് നേടാനും വിതരണം ചെയ്യാനുമുള്ള വഴികളെക്കുറിച്ചും വാദപ്രതിവാദങ്ങളില്‍ പുലര്‍ത്തേണ്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ കുലങ്കഷമായി ചര്‍ച്ച ചെയ്യുന്നു.ഇക്കാര്യങ്ങളില്‍ എവിടേയും ഒരു ദൈവത്തെ സ്ഥാപിക്കാനുള്ള അവസരമില്ല.ന്യായത്തിന്റെ ആചാര്യനായ ഗൌതമന് ഈശ്വരന്‍ ഒരു വിഷയമേ ആയിരുന്നില്ല.വൈശേഷികം , പദാര്‍ത്ഥങ്ങളെ വിഭജിക്കുന്ന കൂട്ടത്തില്‍ ആത്മാവിനെ സ്ഥാപിച്ചെടുക്കുന്നുണ്ടെങ്കിലും അതിനൊരു സ്രഷ്ടാവ് വേണമെന്ന് ശഠിക്കുന്നില്ല.കാരണം ആത്മാവ് നിത്യമാണെന്നതിനാല്‍ അതിനൊരു സ്രഷ്ടാവ് അനിവാര്യമല്ലല്ലോ.
            സാംഖ്യം പരിണാമത്തെയാണ് അടിസ്ഥാനപ്പെടുത്തുന്നത്. കാരണത്തിന്റെ പരിണാമങ്ങള്‍ മാത്രമാണ് ഇക്കാണായതൊക്കെ ഒന്ന് വാദിക്കുന്ന സാംഖ്യത്തിന് സ്രഷ്ടാവിന്റെ ആവശ്യം തന്നെയില്ല.യോഗമാകട്ടെ ക്ലേശകര്‍മ്മങ്ങളില്ലാത്ത ഒരു പുരുഷനെ അഥവാ ഈശ്വരനെ സങ്കല്പിക്കുന്നുണ്ടെങ്കിലും പരിശീലനം കൊണ്ട് ആര്‍ക്കും എത്തിച്ചേരാന്‍ കഴിയുന്ന ഒരവസ്ഥയാണ് അവരുടെ ഈശ്വരത്വം.
            വേദപ്രാമാണ്യം അംഗീകരിക്കുന്ന ദര്‍ശനമാണ് പൂര്‍വ്വ മീമാംസ. വേദത്തിലെ സങ്കല്പങ്ങളെക്കുറിച്ച് സാമാന്യേന നാം കണ്ടുകഴിഞ്ഞതാണ്. വേദാന്തമാകട്ടെ അദ്വൈതത്തെ പരിപോഷിപ്പിക്കുന്ന ചിന്താ പദ്ധതിയാണ്. അവിടെ സൃഷ്ടിയും ,സ്രഷ്ടാവുമില്ല. സര്‍വ്വം ഏകമാണ്. ഏകമായതിലുണ്ടായ വിവര്‍ത്തങ്ങളുടെ മായക്കാഴ്ച. ഈ വിവര്‍ത്ത വാദത്തെക്കുറിച്ച് ശ്രീനാരായണനും ആത്മോപദേശശതകത്തില്‍ പറയുന്നുണ്ട്.

            വേദങ്ങളിലോ വേദാന്തത്തിലോ ഇതര ദര്‍ശനങ്ങളിലോ പ്രപഞ്ചസ്രഷ്ടാവായ ഒരു ഈശ്വരനെ നമുക്ക് കണ്ടെത്താനാകില്ല. എന്നാല്‍ പൌരോഹിത്യത്തിന്റെ കൈകടത്തല്‍കൊണ്ട് അങ്ങനെ ഒരു സ്രഷ്ടാവിനെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഭാഗങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് പൊതുവായ യുക്തിബോധത്തിനും ദര്‍ശനത്തിനും വിപരീതമായി മുഴച്ചുതന്നെ നില്ക്കുന്നുണ്ട്. സത്യമിതാണെന്നിരിക്കേ , പുരോഹിതവര്‍ഗ്ഗത്തിന്റെ അധികാരസംരക്ഷണത്തിനായി സ്ഥാപിച്ച വിവിധങ്ങളായ ഈശ്വര സങ്കല്പങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടു ജനങ്ങളെ വിഭജിക്കുന്ന കുടിലബുദ്ധികളെ നാം തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതുമുണ്ട്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1