#ദിനസരികള്‍ 151


കേരളത്തിലെ ചില ആശുപത്രികളുടെ ഗുരുതരമായ വീഴ്ചമൂലം കൊല്ലപ്പെട്ട മുരുകനെന്ന തമിഴ്നാട്ടുകാരനെക്കുറിച്ച് നാം ഒരുപാട് ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു. നല്കാന്‍ കഴിയുമായിരുന്നിട്ടും പ്രഥമിക ചികിത്സപോലെ സാങ്കേതികകാരണങ്ങളാ‍ല്‍ നിഷേധിച്ച ഏഴോളം ആശുപത്രികള്‍‌ക്കെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഈ മേഖലയിലെ മനുഷ്യത്വമില്ലായ്മ അവസാനിപ്പിക്കണമെന്നും കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മരണത്തില്‍ മാപ്പുചോദിക്കുകയും കുടുംബത്തിന്റെ സംരക്ഷണത്തിന് ആവശ്യമായ കരുതലുകള്‍ ഉണ്ടാകണമെന്ന് നിര്‍‍ദ്ദേശിക്കുകയും ചെയ്ത സംഭവത്തില്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുവേണ്ടി സാധ്യമായ എല്ലാ നിയമനടപടികളും ചികിത്സ നിഷേധിച്ച കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പു നല്കിയിരുന്നു.അതുകൊണ്ടുതന്നെ അന്വേഷണസംഘം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ഈ വിഷയത്തില്‍ കടുത്ത വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മുരുകനെ കൊണ്ടുവരുന്ന സന്ദര്‍ഭത്തില്‍ പ്രസ്തുത മെഡിക്കല്‍ കോളേജില്‍ തൊട്ടടുത്ത ദിവസം നടക്കുന്ന ഓപ്പറേഷനുകള്‍ക്കായി നീക്കിവെച്ച പതിനഞ്ചോളം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി ആശുപത്രി സൂപ്രണ്ട് പോലീസിന് മൊഴി നല്കിയിട്ടുണ്ട്.വെന്റിലേറ്റര്‍ ഒഴിവില്ലാത്തതുകൊണ്ടായിരുന്നു മുരുകന് യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു അധികൃതരുടെ ആദ്യഘട്ടത്തിലെ വിശദീകരണം.ബന്ധപ്പെട്ട ഡോക്ടര്‍‌മാരെ പോലീസ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അവര്‍‌ക്കെതിരെ 304 ,  336 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയുണ്ടായതോടെ അവര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടുകയുണ്ടായി.

            ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും ഗുരുതരമായി വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന് അന്വേഷണ ഏജന്‍സികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധ്യപ്പെട്ടിരിക്കുന്ന ഈ സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടി ഇപ്പോള്‍ കേരള ഗവ മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ രംഗത്തുവന്നിരിക്കുന്നത് ജനങ്ങളേയും നിയമവ്യവസ്ഥകളേയും വെല്ലുവിളിക്കുന്ന നടപടിയാണ്. ഡോക്ടര്‍മാരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ആണയിടുന്ന പ്രസ്തുത സംഘടനയുടെ സ്വരം ജനാധിപത്യസങ്കല്പങ്ങള്‍ക്ക് നിരക്കാത്തതും ഭരണവ്യവസ്ഥിതിയെ ഭീഷണിപ്പെടുത്തുന്നതുമാണ്. മുരുകന്റെ മരണത്തിന് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും ആവശ്യമായ സഹായസഹകരണങ്ങളാണ് ഏതു സംഘടനയുടെ ഭാഗത്തുനിന്നും നാം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയെ തകിടം മറിക്കുന്ന ഒരു നീക്കവും ഉണ്ടായിക്കൂട.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1