#ദിനസരികള്‍ 29
“കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല” എന്ന്
ഏണസ്റ്റ് ഹെമിംഗ് വേ. നോബല്‍ സമ്മാനം നേടിയ കിഴവനും കടലും എന്ന നോവലില്‍ നിന്നും
ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ വരികള്‍ ഒരു മുദ്രാവാക്യസദൃശം
ജനകീയമായിരിക്കുന്നു.മനുഷ്യന്റെ അടങ്ങാത്ത ഇച്ഛാശക്തിയുടെ അധൃഷ്യതയെ ഇത്രയും
ഭംഗിയായി ആവിഷ്കരിക്കുന്ന മറ്റൊരു പ്രയോഗം ദുര്‍ലഭമത്രേ !
അതുകൊണ്ടുതന്നെയാണ് കേവലം നൂറിനു താഴെ മാത്രം പേജുകളുള്ള ഒരു കൃതിക്ക് നോബല്‍
സമ്മാനം കൈവന്നത്. ജീവിതത്തിന്റെ ഇരുണ്ട മുഖങ്ങളില്‍ നോക്കി പുഞ്ചിരിക്കുവാനും
അവയെ വെല്ലുവിളിക്കുവാനും നാം ശീലമാക്കണമെന്ന് ഈ നോവല്‍ ഉദ്ഘോഷിക്കുന്നു.
ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്തുവാന്‍ - എന്ന്
നമ്മുടെ വൈലോപ്പിള്ളി ചോദിക്കുന്നത് ഇതേ
അര്‍ത്ഥത്തില്‍ തന്നെയാണ്. കേവലമായ ശരീരത്തിന്റെ പതനമല്ല , അതിനുമപ്പുറം നാം
താലോലിക്കുന്ന തത്വസംഹിതകളു ടെ , വിശ്വാസപ്രമാണങ്ങളുടെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കലാണ് ജീവിതമെന്നും അതില്‍ വീഴ്ച
സംഭവിക്കുന്നതിനെയാണ് മരണം എന്നു വിളിക്കുന്നതെന്നും നാം മനസ്സിലാക്കണം. വെറുമൊരു
ജീവിതം എന്നു പറയുന്നത് ഭൌതികമായ തൃഷ്ണകളുടെ ഒരു പ്രയാണവും അപ്പം കൊണ്ടു
ജീവിക്കുന്നവന്റെ കുതിപ്പുകളും കിതപ്പുകളും മാത്രമാണ്. അതിനുമപ്പുറം ജീവിതത്തെ
ജീവിതവ്യമാക്കുന്നത് , മേല്‍പ്പറഞ്ഞ മൂല്യങ്ങളെക്കൂടി
ജീവിതത്തോട് ചേര്‍ത്ത് വിളക്കിച്ചേര്‍ക്കുമ്പോഴാണ്. ആ മൂല്യങ്ങളെ കീഴടക്കാനോ
തച്ചുതകര്‍ക്കാനോ കഴിയില്ല എന്നാണ് ഹെമിംഗ് വേ, സാന്തിയാഗോ എന്ന തന്റെ കിഴവനായ
നായകനെക്കൊണ്ട് പറയിപ്പിക്കുന്നത്.
ഇത്രയും പറയാന്‍ കാരണം മൂല്യങ്ങള്‍ക്കു വേണ്ടി ജീവിക്കുകയും
മൂല്യങ്ങള്‍ക്കുവേണ്ടി മരിക്കുകയും ചെയ്യുക എന്നത് ഇന്നത്തെ കാലത്ത്
കളിയാക്കിച്ചിരിക്കുവാനും ആക്ഷേപിക്കപ്പെടുവാനും കാരണമാകുന്നു എന്ന നിരാശയാണ്. ശരിയും
തെറ്റും വിവേചിച്ചറിയുവാന്‍ കഴിയാതെ വന്നാല്‍ അക്കാര്യം നാലാളുകള്‍ കാണ്‍കേ
പരസ്യമായി ചെയ്തേക്കണം എന്നാണ് ജവഹര്‍ലാല്‍ , വിശ്വചരിത്രാവലോകനത്തില്‍ തന്റെ
മകളായ ഇന്ദിരാഗണ്ഡിക്ക് നല്കുന്ന ഉപദേശം ( അത് അവര്‍ പാലിച്ചുവോ എന്ന കാര്യം
മറ്റൊരു തര്‍ക്ക വിഷയമാണ്). ഒളിച്ചു ചെയ്യുക എന്നതൊരു സ്വഭാവസവിശേഷതയായി മാറിയ വര്‍ത്തമാനകാലങ്ങളില്‍
നെഹ്റുവിന്റെ ഉപദേശത്തിന് പത്തരമാറ്റാണ് തിളക്കം.
Comments