#ദിനസരികള്‍ 25


ഗാന്ധി ഇര്‍വിന്‍ കരാര്‍ പ്രകാരം വട്ടമേശ സമ്മേളനത്തിനായി ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയെങ്കിലും‍ ചര്‍ച്ച പരാജയപ്പെട്ടതോടെ തിരിച്ച് ഇന്ത്യയിലേക്ക് വന്ന അദ്ദേഹത്തെ ബോംബെയില്‍ വച്ചുതന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റുചെയ്തു. ഈ അറസ്റ്റിനെതിരെ ഇന്ത്യയിലുടനീളം പ്രതിഷേധപ്രളയങ്ങള്‍ നടന്നു.ആ പ്രതിഷേധത്തിന്റെ ജ്വാലകള്‍ ഇങ്ങ് കേരളക്കരയോളം നീണ്ടു.കണ്ണൂരിലെ വിളക്കുംതറയില്‍ പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ച് ഒരു കൂട്ടം സമരവള   ണ്ടിയര്‍മാര്‍ പ്രതിഷേധയോഗം നടത്തി അറസ്റ്റു വരിച്ചു. അന്നു രാത്രി പോലീസ് ലോക്കപ്പിലിട്ട് വളണ്ടിയര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചു. പിറ്റേദിവസം മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കിയ അവരിലൊരാളോട് ജഡ്ജി പേരു ചോദിച്ചു പലതവണ ആവര്‍ത്തു ചോദിച്ചെങ്കിലും ജഡ്ജിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുവാന്‍ അവര്‍ വിസമ്മതിച്ചു. അവസാനം ഈ കുറ്റത്തിന്റെ ശിക്ഷയോടൊപ്പം കോടതി യലക്ഷ്യക്കുറ്റം കൂടി ചാര്‍ത്തപ്പെടും എന്ന് ജഡ്ജി ഭീഷണിപ്പെടുത്തുന്ന ഘട്ടംപോലുമുണ്ടായി.പേരെന്ത് എന്ന് ആവര്‍ത്തിച്ചു ചോദിച്ച ജഡ്ജിയോട് ഭാരതീയന്‍ എന്ന് അവരിലൊരാള്‍ മറുപടി പറഞ്ഞു. അതുകേട്ട് ക്ഷോഭിച്ച ജഡ്ജി താനും ഭാരതീയനാണെന്ന് പറഞ്ഞു. എന്നാല്‍ നിങ്ങള്‍ പരദേശികള്‍ക്കുവേണ്ടി വിടുപണി ചെയ്യുന്ന വെറും കൂലിക്കാരനാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ധീരന്മാരാണ് ഭാരതീയര്‍ എന്നാണ്  കോടതിമുറിയെയാകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആ വളണ്ടിയര്‍മാരില്‍ ഒരാള്‍ പ്രതികരിച്ചത്. സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ താളുകളില്‍ കനകരേഖകളാല്‍ ആലേഖനം ചെയ്യപ്പെട്ട ആ മുഹൂര്‍ത്തം വി എം വിഷ്ണു നമ്പീശന്‍ എന്ന പ്രതിഷേധക്കാരനെ വിഷ്ണുഭാരതീയന്‍ എന്ന സ്വാതന്ത്ര്യസമരസേനാനിയാക്കിമാറ്റി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് നല്കി. കെ എന്‍ വി കൃഷ്ണന്‍ നമ്പ്യാര്‍ രചിച്ച വിഷ്ണുഭാരതീയന്‍ എന്ന പുസ്തകം സ്വാതന്ത്ര്യസമരത്തിനും കര്‍ഷകമുന്നേറ്റത്തിനും ചെറുതല്ലാത്ത സംഭാവനകള്‍ നല്കിയ വിഷ്ണുഭാരതീയന്റെ ജീവിതകഥ പ്രതിപാദിക്കുന്നു. 1892 സെപ്തംബര്‍ ആറിന് ജനിച്ച വിഷ്ണു ഭാരതീയന്‍ 1981 മെയ് പതിനാലാം തീയതി മരിക്കുന്നതുവരെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഒരു നിസ്വാര്‍ത്ഥകര്‍മിയായിരുന്നു. അക്കാലത്തെ ഏതൊരു സ്വാതന്ത്ര്യസമര സേനാനിയെപ്പോലെയും ഗാന്ധിയും അഹിംസയും തന്റെ ജീവിതവ്രതമായി അദ്ദേഹവും സ്വീകരിച്ചു.
            ഇപ്പോള്‍ വിഷ്ണുഭാരതീയനെ ഓര്‍മിക്കുവാന്‍ സവിശേഷ കാരണമൊന്നുമില്ല. അനുസ്മരണദിനങ്ങളിലെ ഔപചാരികതയില്‍ മാത്രം സ്മരണ പുതുക്കുന്ന ശീലമുള്ള നമുക്ക് കേരളത്തെ കേരളമാക്കിയവരുടെ പേരുകള്‍ ഇടക്കിടക്ക് ഇങ്ങന ഓര്‍മിക്കുന്ന ശീലമുണ്ടാകണം. ആ ശീലമുണ്ടാകാത്തതുകൊണ്ടാണ് ഏതൊക്കെ ചതുപ്പുകള്‍ താണ്ടിയാണ് നാമിവിടെയെത്തിയതെന്നു മറന്നുപോകുന്നത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1