#ദിനസരികള്‍ 26
വൈലോപ്പിള്ളി. ഗന്ധങ്ങളുടെ കവിയെന്ന് എം എന്‍ വിജയന്‍. കാവ്യലോകത്തെ ബലിഷ്ഠഹസ്തമെന്ന് കുട്ടികൃഷ്ണമാരാര്‍ . ഗതാനുഗതി കത്വത്തിന്റെ മടുപ്പില്‍ നിന്ന് ജീവിതത്തിന്റെ നവനവോല്ലേഖങ്ങളിലേക്ക് മലയാളകവിതയ മാറ്റി പ്രതിഷ്ഠിച്ചയാള്‍ എന്ന് കൈനിക്കര . എല്ലുറപ്പു ള്ള കവിത എന്ന് ഇനിയും ചിലര്‍. നിലത്തുറപ്പിച്ച കാലടികളില്‍ സ്വയം നിവര്‍ന്നുനിന്ന ഈ കവിക്ക് അമിതവര്‍ണങ്ങള്‍ കളമെഴുതിയ നിറസമൃദ്ധിയല്ലായിരുന്നു ജീവിതം. മറിച്ച്
“ എന്തു വിശുദ്ധിക്കുമീ മണ്ണില്‍ ചാലിച്ചേ
സ്വന്തമായുള്ള നിറം തെളിയൂ
…………………………………………………
എന്തു നൈര്‍മല്യവും ഇച്ചളിക്കൂട്ടിലേ
സ്വന്തമായുള്ള വളര്‍ച്ച നേടൂ ” എന്നായിരുന്നു കവി വിശ്വസിച്ചിരുന്നത്. ചായം പൂശിയ ചുണ്ടുകളുടെ വലിച്ചുനീട്ടലുകളെ പുഞ്ചിരി എന്ന് വിളിക്കുവാന്‍ കഴിയുകയില്ലെന്നും അതിനു പിന്നില്‍ അനാശാസ്യമായ ഒരു കാപട്യമുണ്ടെന്നും അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത് .
“പുഞ്ചിരി ഹാ കുലീനമാം കള്ളം
നെഞ്ചു കേറി ഞാന്‍ നേരിനെ കാട്ടാം”
അതുകൊണ്ടുതന്നെയാണ് മണ്ണിനൊപ്പം ചേര്‍ന്ന് മണ്ണിനെ ശുദ്ധീകരിക്കുന്ന കാക്ക മറ്റേതു പറവയെക്കാളും കവിക്ക് പ്രിയങ്കരമായത്. ഒരു ഘട്ടത്തില്‍ കവി, ഈ പക്ഷപാതിത്വം
“പാടിക്കളിക്കട്ടെ നാലുകെട്ടില്‍
മാടത്ത, തത്ത , കുയില്‍ , പിറാക്കള്‍
ഉള്‍പ്രിയ, മെങ്കിലും ഗേഹലക്ഷ്മി
ക്കെപ്പോഴും കാക്കയോടെന്നു ഞായം “ എന്ന് വ്യക്തമായി ഉദ്ഘോഷിക്കുന്നുമുണ്ട്.മണ്ണിനോടുള്ള പ്രണയം മണ്ണില്‍ പണിയെടുക്കുകയും സ്വന്തം വിയര്‍പ്പുകൊണ്ട് മണ്ണില്‍ ഉപ്പുചേര്‍ക്കുകയും ചെയ്യുന്നവരോടുള്ള പ്രണയം കൂടിയാണ്. ആ പ്രണയത്തിന്റെ ഫലമാണ് വരണ്ടുകിടക്കുന്ന പുഞ്ചപ്പാടത്ത് വെള്ളം തേകുന്ന മിഥുനങ്ങളെ പടയാളികള്‍ എന്ന് വിശേഷിപ്പിക്കുവാന്‍ വൈലോപ്പിള്ളിയെ പ്രേരിപ്പിച്ചത്. വൈലോപ്പിള്ളിയുടെ പടയാളികള്‍ എന്ന കവിത നോക്കുക. ഛത്രപതികളുടെ അധികാരാതിര്‍ത്തികളുടെ സംരക്ഷകരും ധ്വജവാഹകരുമായ കിങ്കരന്മാരെക്കാള്‍ എന്തുകൊണ്ടും കവിക്ക് പ്രിയം ഈ പടയാളികളോടാകുന്നതിന് പിന്നില്‍ മണ്ണിനോട് ഒട്ടി നില്ക്കുവാനുള്ള താല്പര്യമാണ് പ്രതിഫലിക്കുന്നത്. വരള്‍ച്ച വരട്ടിയ മണ്ണിനെ തേവി നനക്കുന്ന മണ്ണിന്റെ ഈ പടയാളികളാണ് ഒരു നാടിന്റെ നട്ടെല്ല് എന്ന ധാരണ , വരേണ്യമായ ഏതു തൊഴില്‍രൂപങ്ങള്‍ക്കും മുകളിലാണ് എന്ന് സധൈര്യം പ്രഖ്യാപിക്കുകയാണ് വൈലോപ്പിള്ളി പടയാളികള്‍ എന്ന കവിതയിലൂടെ ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞ് നെഞ്ചേറ്റുവാന്‍ ഇനിയാര് എന്ന് വൈലോപ്പിള്ളിയെപ്പോലെ നമ്മളും ചോദിക്കുക.
ആരാണു വീറോടു പോരാടുമീ രണ്ടു
പോരാളിമാര്‍കളെപ്പാടിപ്പുകഴ്ത്തുവാന്‍?
Comments